ബംഗളൂരു: കർണാടകത്തിലെ ശിവമൊഗ്ഗയിലും സാഗറിലും വാണിജ്യ നികുതി വകുപ്പ് നടത്തിയ റെയ്ഡിൽ ഗോഡൗണിൽ കണക്കിൽപെടാതെ സൂക്ഷിച്ച 11 കോടി വിലമതിക്കുന്ന അടക്ക കണ്ടെടുത്തു. ലോക്ഡൗൺ കാലത്ത് വ്യാപാരികൾ രേഖകളില്ലാതെ ധാരാളം അടക്കകൾ ഗോഡൗണുകളിൽ സൂക്ഷിച്ചുവെച്ചിട്ടുണ്ടെന്ന രഹസ്യവിവരത്തെ തുടർന്നാണ് ഗോഡൗണുകൾ പരിശോധിച്ചത്. വ്യാപാരികളില്‍ നിന്ന് 1.10 കോടി രൂപ ചരക്കു സേവന നികുതിയിനത്തില്‍ ഈടാക്കിയതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു. സൗത് സോണ്‍ എന്‍ഫോഴ്‌സ്‌മൻെറ് അഡീഷനല്‍ കമീഷണര്‍ നിതേഷ് പാട്ടീലിൻെറ നേതൃത്വത്തിലുള്ള സംഘമാണ് ശിവമൊഗ്ഗയില്‍ ഒമ്പതു സ്ഥലത്തും സാഗറില്‍ നാലു സ്ഥലത്തും റെയ്ഡ് നടത്തിയത്. അടക്കകള്‍ സംഭരിച്ചതിന് രേഖകളൊന്നുമില്ലായിരുന്നുവെന്നും ഇതേക്കുറിച്ചുള്ള വിവരങ്ങള്‍ അഗ്രികള്‍ച്ചറല്‍ പ്രൊഡ്യൂസ് മാര്‍ക്കറ്റ് കമ്മിറ്റിക്ക് (എ.പി.എം.സി.) കൈമാറുമെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു. ശിവമൊഗ്ഗ, ചിത്രദുര്‍ഗ, ദാവന്‍ഗരെ ജില്ലകളില്‍ വന്‍തോതില്‍ അടക്ക കൃഷി നടക്കുന്നുണ്ട്. ഇവിടെ ഉൽപാദിപ്പിക്കുന്ന അടക്കകള്‍ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലേക്ക് കയറ്റി അയക്കാറാണ് പതിവ്. തിരിച്ചെത്തുന്നവരിൽനിന്ന് പി.ജി ഉടമകൾ നിർബന്ധിത വാടക ഈടാക്കുന്നതായി പരാതി ബംഗളൂരു: ലോക്ഡൗണിൽ കേരളത്തിൽ കുടുങ്ങി രണ്ടര മാസത്തിനുശേഷം തിരികെ ബംഗളൂരുവിൽ എത്തിയവരിൽനിന്ന് പേയിങ് ഗെസ്റ്റ് (പി.ജി) ഉടമകൾ നിർബന്ധിച്ച് വാടക ഈടാക്കുന്നതായി പരാതി. മാർച്ച് 20ന് മുമ്പ് കേരളത്തിലേക്ക് പോയ വിദ്യാർഥികൾ ഉൾപ്പെടെയുള്ളവരോടാണ് ഏപ്രിൽ, മേയ് മാസത്തെ വാടക ഈടാക്കുന്നത്. വൈദ്യുതിയുടെയും വെള്ളത്തിൻെറയും തുക അടക്കേണ്ടതുണ്ടെന്നും അതിനാൽ വാടകയുടെ 75ശതമാനം നൽകണമെന്നുമാണ് ഇവരോട് ആവശ്യപ്പെടുന്നത്. രണ്ടരമാസത്തിനു ശേഷം തിരികെ എത്തിയ പലരോടും ഈ തുക വാങ്ങിയ ശേഷമാണ് പ്രവേശനം നല്‍കിയത്. ഇതു നല്‍കാന്‍ തയാറാകാത്തവരോട് മറ്റു സ്ഥലം അന്വേഷിക്കാനാണ് പറയുന്നത്. ഏപ്രിൽ, മേയ് മാസം നാട്ടിലായതിനാൽ തന്നെ പി.ജിയിൽ താമസിച്ചിരുന്ന ഭൂരിഭാഗം പേർക്കും ശമ്പളം ഉൾപ്പെടെ ലഭിച്ചിട്ടില്ല. സാമ്പത്തികമായി ബുദ്ധിമുട്ടുന്നതിനിടെയാണ് ജോലിക്ക് തിരിച്ചെത്തിയവരിൽനിന്ന് രണ്ടുമാസത്തെ വാടക കൂടി ഈടാക്കുന്നത്. ഈ സാഹചര്യത്തിൽ മറ്റു താമസ സ്ഥലം കണ്ടെത്താൻ ബുദ്ധിമുട്ടായതിനാൽ പലരും വീട്ടിൽ നിന്ന് പണം അക്കൗണ്ടിലേക്ക് അയപ്പിച്ചും കടം വാങ്ങിയുമാണ് വാടക നൽകിയത്. പലയിടത്തും മാസ വാടക 4,700 രൂപ വരെ വാങ്ങുന്നവർ തിരിച്ചെത്തിയവരിൽനിന്ന് അധികമായി 3500 രൂപ വീതം വാങ്ങിയശേഷമാണ് പ്രവേശനം നൽകിയത്. ലോക്ഡൗണിനിടയിൽ ഇത്തരത്തിൽ വാടകക്കായി നിർബന്ധിക്കരുതെന്ന സർക്കാർ നിർദേശം നിലനിൽക്കെയാണ് ഏപ്രിൽ, മേയ് മാസത്തെ വാടക പി.ജി ഉടമകൾ നിർബന്ധിച്ച് വാങ്ങുന്നത്. മുൻ കോൺഗ്രസുകാർക്കായി 'ഘർവാപസി' നടപ്പാക്കാൻ ഡി.കെ. ശിവകുമാർ ബംഗളൂരു: കർണാടകയിൽ കോൺഗ്രസിൽ നിന്ന് വിട്ടുപോയവരെ തിരിച്ചെത്തിക്കാൻ 'രാഷ്ട്രീയ ഘർവാപസി' നടത്താൻ ഒരുങ്ങി നേതൃത്വം. പാർട്ടി വിട്ടുപോയവരെ തിരിച്ചെത്തിക്കുന്നതിനായി കർണാടക പ്രദേശ് കോൺഗ്രസ് കമ്മിറ്റി പ്രസിഡൻറ് ഡി.കെ. ശിവകുമാർ 12 പേരടങ്ങിയ കമ്മിറ്റി രൂപവത്കരിച്ചു. മുൻ മന്ത്രി വീരഭദ്രപ്പക്കാണ് കമ്മിറ്റിയുടെ ചുമതല. കോൺഗ്രസിൽനിന്ന് നിരവധി എം.എൽ.എമാർ രാജിവെച്ച് ബി.ജെ.പിയിലേക്ക് കൂറുമാറിയതോടെയാണ് കോൺഗ്രസ്-ജെ.ഡി.എസ് സഖ്യസർക്കാർ താഴെ വീഴുന്നത്. കഴിഞ്ഞ വർഷത്തെ ലോക്സഭ തെരഞ്ഞെടുപ്പിനുശേഷവും നിരവധി നേതാക്കൾ പാർട്ടി വിട്ടിരുന്നു. ബി.ജെ.പിയിൽ ഇപ്പോഴുള്ള ആഭ്യന്തര പ്രശ്നങ്ങളിൽ അതൃപ്തരായ ഇപ്പോൾ ബി.ജെ.പിയിലുള്ള മുൻ കോൺഗ്രസ് നേതാക്കളെ ഉൾപ്പെടെ തിരിച്ചെത്തിക്കാനുള്ള ശ്രമമാണ് നടക്കുന്നത്. കോൺഗ്രസ് വിട്ട നിരവധി നേതാക്കൾ തിരിച്ചെത്താൻ ആഗ്രഹം പ്രകടിപ്പിച്ചിട്ടുണ്ടെന്നും അവരുമായി സംസാരിച്ചിട്ടുണ്ടെന്നും അതിനാലാണ് പ്രത്യേക കമ്മിറ്റി രൂപവത്കരിച്ചതെന്നും ഡി.കെ. ശിവകുമാർ പറഞ്ഞു. പാർട്ടിയിൽ ചേരാനുള്ള ഇവരുടെ അപേക്ഷ പരിശോധിച്ച് കെ.പി.സി.സിക്ക് നൽകും. പാർട്ടി നേതൃത്വത്തെയും നയങ്ങളെയും അംഗീകരിക്കുന്നവർക്ക് മാത്രമെ പാർട്ടിയിൽ തിരിച്ചുവരാനാകൂവെന്നും ഡി.കെ. ശിവകുമാർ പറഞ്ഞു. കോൺഗ്രസിനെ കേഡർ സംവിധാനത്തിലുള്ള പാർട്ടിയായി ശക്തിപ്പെടുത്താനുള്ള നീക്കത്തിൻെറ ഭാഗമായാണ് പഴയ നേതാക്കളെ ഉൾപ്പെടെ പാർട്ടിയിൽ തിരിച്ചെത്തിക്കാനുള്ള ശ്രമങ്ങൾ ഊർജിതമാക്കിയിട്ടുള്ളതെന്നാണ് റിപ്പോർട്ട്. വീരഭദ്രപ്പക്കൊപ്പം എം.എൽ.എമാരായ ബി.എ. ഹസനബ്ബ, അജയ്കുമാർ സർനായിക്, അഭയ്ചന്ദ്ര ജൈൻ, സതീഷ് സൈൽ, പ്രഫുല്ല മധുകർ, മുൻ എം.പി ആർ. ധ്രുവ്നാരായണൻ, ബി.എൻ. ചന്ദ്രപ്പ, എം.എൽ.എ വി. മുനിയപ്പ, മുൻ േമയർ സമ്പത്ത് രാജ്, മഹിള കോൺഗ്രസ് നേതാവ് കൃപ ആൽവ, മുൻ കെ.പി.സി.സി ജനറൽ സെക്രട്ടറി വി.വൈ.ഖോർപെഡെ എന്നിവരാണ് കമ്മിറ്റിയിലുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.