കായംകുളം: മുത്തലാഖ് അടക്കം വിവാദങ്ങൾ ഉയർത്തി ഏക സിവിൽകോഡ് നടപ്പാക്കാനുള്ള ആസൂത്രിത നീക്കം നടക്കുന്നതായി ജമാഅത്തെ ഇസ്ലാമി വനിത വിഭാഗം ജില്ല കമ്മിറ്റി സംഘടിപ്പിച്ച വനിത സെമിനാർ അഭിപ്രായപ്പെട്ടു. ഇസ്ലാമിക നിയമങ്ങളുടെ അടിസ്ഥാനത്തിൽ മുസ്ലിം വ്യക്തിനിയമത്തെ പരിഷ്കരിക്കാനാണ് അധികൃതർ തയാറാകേണ്ടതെന്നും ‘ലിംഗ നീതിയും കുടുംബ നിയമങ്ങളും’ എന്ന വിഷയത്തിൽ സംഘടിപ്പിച്ച സെമിനാർ അഭിപ്രായപ്പെട്ടു. ശരീഅത്തിനെ പ്രതിസ്ഥാനത്ത് നിർത്തി അട്ടിമറിക്കാനുള്ള ശ്രമം അംഗീകരിക്കാനാവില്ലെന്ന് സെമിനാർ ഉദ്ഘാടനം ചെയ്ത ജമാഅത്തെ ഇസ്ലാമി ജില്ല പ്രസിഡൻറ് അബ്ദുൽ ഹക്കീം പാണാവള്ളി പറഞ്ഞു. മുസ്ലിം വ്യക്തി നിയമങ്ങളിൽ ചില പോരായ്മകളുണ്ട്, അത് പരിഹരിക്കാനുള്ള നടപടികളാണ് വേണ്ടത്. പകരം ഏകസിവിൽകോഡ് നടപ്പാക്കാനുള്ള നീക്കം ജനാധിപത്യ രാജ്യത്തിന് ചേർന്നതല്ലെന്നും അദ്ദേഹം പറഞ്ഞു. മാറ്റിനിർത്തപ്പെടേണ്ടവളാണ് സ്ത്രീ എന്ന ബോധം ആസൂത്രിതമായി പ്രചരിപ്പിക്കുന്നതായി വിഷയം അവതരിപ്പിച്ച ജമാഅത്തെ ഇസ്ലാമി വനിത വിഭാഗം സംസ്ഥാന പ്രസിഡൻറ് റഹ്മത്തുനിസ ടീച്ചർ പറഞ്ഞു. ജില്ല പ്രസിഡൻറ് കെ.കെ. സഫിയ അധ്യക്ഷത വഹിച്ചു. എം.ഇ.എസ് വനിത വിഭാഗം ജില്ല സെക്രട്ടറി മൈമൂന ഹബീബ്, സാംസ്കാരിക പ്രവർത്തക മൈമൂൺ അസീസ്, ജമാഅത്തെ ഇസ്ലാമി വനിത വിഭാഗം സംസ്ഥാന സമിതിയംഗം പി. സുബൈദ, ജില്ല സെക്രട്ടറി പ്യാരിജാൻ, ഏരിയ പ്രസിഡൻറ് സുമയ്യ സലിം, ജി.െഎ.ഒ ജില്ല പ്രസിഡൻറ് സിത്താര ജബ്ബാർ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.