അമ്പലപ്പുഴ: ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ കാണാതായ സ്വർണപ്പതക്കം കണ്ടെത്താൻ കിണർ വറ്റിച്ച് പരിശോധന നടത്തി. ക്ഷേത്രത്തിലെ കിഴക്കേ കുളത്തിന് സമീപത്തെ പാൽപ്പായസക്കിണറാണ് വറ്റിച്ചത്. ആലപ്പുഴ, തകഴി ഫയർ സ്റ്റേഷനുകളിൽനിന്ന് എത്തിയ അഗ്നിശമന സേനാംഗങ്ങൾ പൊലീസിെൻറ സാന്നിധ്യത്തിൽ മോട്ടോറുകൾ വെച്ച് മണിക്കൂറുകൾ പരിശ്രമിച്ചാണ് കിണർ വറ്റിച്ചത്. കിണറ്റിലെ ചേറും ചളിയും പുറത്തെടുത്ത് വിശദ പരിശോധന നടത്തിയെങ്കിലും സ്വർണപ്പതക്കം കണ്ടെത്താൻ കഴിഞ്ഞില്ല. തിരുവാഭരണത്തിലെ സ്വർണപ്പതക്കവും മാലയും കാണാതായ സംഭവത്തിൽ പൊലീസും ദേവസ്വം ബോർഡും വെവ്വേറെ അന്വേഷണം നടത്തുന്നുണ്ട്. ഇതിൽ ദേവസ്വം വിജിലൻസ് എസ്.പിയും തിരുവാഭരണ കമീഷണറും അന്വേഷണം പൂർത്തിയാക്കി റിപ്പോർട്ട് ദേവസ്വം ബോർഡിന് കൈമാറി. എറണാകുളം റേഞ്ച് ഐ.ജി പി. വിജയൻ പ്രത്യേക സംഘത്തിന് രൂപം നൽകിയിരുന്നു. ആലപ്പുഴ ൈക്രംബ്രാഞ്ച് ഡിവൈ.എസ്.പി പി. വേണുഗോപാലൻ നായരുടെ നേതൃത്വത്തിലാണ് അന്വേഷണം. അമ്പലപ്പുഴ സി.െഎ എ. വിശ്വംഭരനാണ് അന്വേഷണച്ചുമതല. ഈ സംഘമാണ് വ്യാഴാഴ്ച കിണർ വറ്റിച്ചത്. നേരത്തേ ക്ഷേത്ര ജീവനക്കാർ, ദേവസ്വം ജീവനക്കാർ, മേൽശാന്തിമാർ എന്നിവരെ ചോദ്യം ചെയ്തിരുന്നു. വിവരം ലഭിക്കാതെവന്നപ്പോൾ ക്ഷേത്രപരിസരത്ത് ആധുനികയന്ത്രങ്ങൾ ഉപയോഗിച്ച് പരിശോധന നടത്തിയിരുന്നു. ഇനി ക്ഷേത്രക്കുളം വറ്റിക്കാനുള്ള ആലോചനയിലാണ് അന്വേഷണസംഘം. കിണർ വറ്റിക്കുന്നത് കാണാൻ ജനം തടിച്ചുകൂടിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.