ആലപ്പുഴ: ആലപ്പുഴ എക്സൈസ് എൻഫോഴ്മെൻറ് ആൻഡ് ആൻറി നാർകോട്ടിക് സ്പെഷൽ സ്ക്വാഡ് നടത്തിയ മിന്നൽ പരിശോധനയിൽ കാർത്തികപ്പള്ളി മുതുകളത്തുനിന്ന് കാറിൽ കടത്തിയ 10 ലിറ്റർ നിറം ചേർത്ത സ്പിരിറ്റ് പിടികൂടി. കന്നാസിലാക്കി കാറിനുള്ളിൽ ഒളിപ്പിച്ച നിലയിലാണ് സ്പിരിറ്റ് കണ്ടെത്തിയത്. കാർ ഡ്രൈവർ മാവേലിക്കര കണ്ണമംഗലം സ്വദേശി കൈപ്പള്ളി വീട്ടിൽ ഷിബുവിനെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. സ്പിരിറ്റ് നിറം ചേർത്ത് വ്യാജമദ്യം നിർമിച്ച് കരുനാഗപ്പള്ളി, കായംകുളം, മാവേലിക്കര ഭാഗങ്ങളിൽ കച്ചവടം നടത്തുന്ന സംഘത്തിൽപെട്ട ആളാണ് അറസ്റ്റിലായ ഷിബു. ഇയാൾ കൊലപാതക്കേസിൽ മുമ്പ് ജയിൽവാസം അനുഭവിച്ചിട്ടുണ്ട്. ജയിലിൽ പരിചയപ്പെട്ട ഹാരി ജോണാണ് ഈ സംഘത്തിലെ പ്രധാനി എന്നും ഇയാളുടെ വാഹനത്തിലാണ് മദ്യം കടത്തിയതെന്നും അന്വേഷണത്തിൽ വ്യക്തമായി. സർവിസിലിരിക്കെ നിയമവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടതിന് മൂന്നുവർഷം മുമ്പ് എക്സൈസ് ഡിപ്പാർട്മെൻറിൽനിന്ന് നീക്കം ചെയ്തയാളാണ് കിഷോർ എന്ന ഹാരി ജോൺ. ഒട്ടേറെ അബ്കാരിക്കേസുകളിൽ പ്രതിയാണ്. ഹാരി ജോണിനെ രണ്ടാം പ്രതിയാക്കി കേസെടുത്തു. മദ്യം കടത്തിയ വാഹനം കസ്റ്റഡിയിലെടുത്തു. എക്സൈസ് സി.െഎ കെ.ആർ. ബാബുവിെൻറ നേതൃത്വത്തിൽ നടന്ന റെയ്ഡിൽ പ്രിവൻറിവ് ഓഫിസർ എൻ. കിഷോർകുമാർ, സിവിൽ എക്സൈസ് ഓഫിസർമാരായ എം. റെനി, ടി. ജിയേഷ്, വി. അരുൺ, എസ്.എൻ. സന്തോഷ് എന്നിവരും സംഘത്തിലുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.