പൂച്ചാക്കൽ: പാണാവള്ളിയിൽ വിദേശമദ്യവിൽപന കേന്ദ്രം തുടങ്ങുന്നതിനെതിരെ വീട്ടമ്മമാർ രംഗത്ത്. അരൂരിലെ വിദേശ മദ്യവിൽപന ശാലയാണ് പാണാവള്ളിയിലേക്ക് മാറ്റുന്നതെന്നാണ് സൂചന. ഇതിനെതിരെയാണ് പ്രദേശവാസികളായ വീട്ടമ്മമാർ പ്രതിഷേധവുമായി രംഗത്തെത്തിയത്. പാണാവള്ളി ഓടമ്പള്ളിക്ക് സമീപം മദ്യശാല പ്രവർത്തിപ്പിക്കാനുള്ള ശ്രമം നടക്കുന്നതിനെ തുടർന്നാണ് പ്രദേശത്തെ മൂന്ന് വാർഡുകളിൽനിന്ന് ഇരുനൂറോളം സ്ത്രീകൾ തിങ്കളാഴ്ച ഇതിനെതിരെ നിവേദനവുമായി പഞ്ചായത്ത് പ്രസിഡൻറിനെ സമീപിച്ചത്. പാണാവള്ളി പഞ്ചായത്ത് ആറ്, ഏഴ്, എട്ട് വാർഡുകളിലെ സ്ത്രീകൾ പ്രകടനമായെത്തിയാണ് നിവേദനം നൽകിയത്. കൂട്ടത്തോടെ സ്ത്രീകൾ പഞ്ചായത്ത് ഓഫിസിൽ എത്തിയതറിഞ്ഞ് പൂച്ചാക്കൽ പൊലീസും സ്ഥലത്തെത്തിയിരുന്നു. നിവേദനം നൽകി തിരിച്ചുപോയ സംഘം മദ്യശാല പ്രവർത്തിപ്പിക്കാൻ ശ്രമിക്കുന്ന സ്ഥലത്ത് മുദ്രാവാക്യവുമായി നിലയുറപ്പിച്ചു. മണിക്കൂറുകൾക്ക് ശേഷമാണ് ഇവർ പിരിഞ്ഞുപോയത്. അരൂക്കുറ്റി പഞ്ചായത്ത് ഓഫിസിന് സമീപം മദ്യശാല വരുന്നതിനെതിരെ പ്രതിഷേധം ശക്തമായതോടെയാണ് ഇത് ഓടമ്പള്ളിയിലേക്ക് മാറ്റാൻ ശ്രമിക്കുന്നതെന്ന് നാട്ടുകാർ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.