ചെങ്ങന്നൂർ: നടുറോഡില്‍ യുവതിയെ ഭർത്താവ് വെട്ടി പരിക്കേല്‍പ്പിച്ചു. ഓട്ടോ ഡ്രൈവറായ ചെങ്ങന്നൂര്‍ കീഴ്‌ചേരിമേല്‍ കുളങ്ങരയ്ക്കല്‍ സുരേഷ് കുമാറാണ് (ഉണ്ണി--43) ഭാര്യ മഞ്ജുളയെ (ബിജി--38) പട്ടാപ്പകല്‍ റോഡില്‍വെച്ച് വെട്ടുകത്തി കൊണ്ട് മാരകമായി വെട്ടി പരിക്കേല്‍പ്പിച്ചത്. തിങ്കളാഴ്ച രാവിലെ 10.30 ഓടെ െറയില്‍വേ സ്‌റ്റേഷന് പിന്നിലുള്ള റോഡില്‍ കല്ലുമടത്തില്‍ വീടിന് സമീപമായിരുന്നു സംഭവം. രണ്ടു മാസമായി മഞ്ജുള ഭര്‍ത്താവുമായി പിണങ്ങി പിതൃസഹോദരിയുടെ വീടായ ചെങ്ങന്നൂര്‍ തിട്ടമേല്‍ കോതാലില്‍ ഉഴത്തില്‍ താമസിച്ച് വരുകയായിരുന്നു. ഇവിടെനിന്നും തയ്യല്‍ ജോലിക്കുവേണ്ടി പുത്തന്‍വീട്ടില്‍ പടിക്കൽഭാഗത്തേക്ക് നടന്നു പോകുമ്പോള്‍ കുറ്റിക്കാട്ടില്‍ പതിയിരുന്ന് ആക്രമിക്കുകയായിരുന്നു. സംഭവസ്ഥലത്തിന് മുകളിലുള്ള റെയില്‍വേ പ്ലാറ്റ് ഫോമില്‍ നിന്ന ആളുകള്‍ മഞ്ജുളയുടെ നിലവിളികേട്ട് ഉണ്ണിയെ കല്ലെറിഞ്ഞ് ഓടിക്കുകയായിരുന്നു. കല്ലേറില്‍ ഉണ്ണിക്ക് പരിക്കേറ്റിട്ടുണ്ട്. മഞ്ജുളയുടെ തലയ്ക്ക് ഗുരുതര പരിക്കുണ്ട്. കൈകള്‍ക്കും പൊട്ടലുണ്ട്. ഗുരുതര പരിക്കേറ്റ ഇവരെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിനുശേഷം സുരേഷ് വെട്ടുകത്തിയുമായി പൊലീസ് സ്‌റ്റേഷനില്‍ കീഴടങ്ങി. കല്ലേറില്‍ പരിക്കേറ്റ ഇയാളെ വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. ദമ്പതികള്‍ക്ക് രണ്ടു കുട്ടികളുണ്ട്. മദ്യലഹരിയില്‍ ഇയാള്‍ സ്ഥിരമായി ഭാര്യയുമായി കലഹിക്കാറുണ്ടായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.