സ്വര്‍ണാഭരണങ്ങള്‍ കവരുന്ന സംഘം പിടിയില്‍

മാവേലിക്കര: ഇരുചക്ര വാഹനങ്ങളില്‍ സഞ്ചരിക്കുന്ന സ്ത്രീകളെ പിന്തുടര്‍ന്ന് മുളകുപൊടി വിതറി സ്വര്‍ണാഭരണങ്ങള്‍ പിടിച്ചുപറിക്കുന്ന സംഘത്തിലെ രണ്ടുപേരെ അറസ്റ്റ് ചെയ്തു. ഭരണിക്കാവ് പള്ളിക്കല്‍ നടുവിലേമുറി ബിസ്മിന മന്‍സിലില്‍ ബുനാഷ് ഖാന്‍ (24), കായംകുളം ചേരാവള്ളി കളീക്കല്‍ വീട്ടില്‍ മുഹമ്മദ് ഷാന്‍ (19) എന്നിവരെയാണ് മാവേലിക്കര സി.ഐ പി. ശ്രീകുമാറിന്‍െറ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ 16ന് വൈകുന്നേരം നാലരക്ക് കുറക്കാവ് ക്ഷേത്രത്തിനുസമീപം സ്കൂട്ടറില്‍ വീട്ടിലേക്ക് വരുകയായിരുന്ന സ്ത്രീയെ പിന്തുടര്‍ന്ന് വള്ളികുന്നം മണക്കാട് ചന്തക്ക് കിഴക്കുവശം എക്സ് സര്‍വീസസ് ലീഗിന്‍െറ ഓഫിസിനുമുന്നില്‍ വെച്ച് മുളകുപൊടിയും മണലും കലര്‍ത്തി എറിഞ്ഞ് മാല പൊട്ടിക്കാന്‍ ശ്രമിച്ചിരുന്നു. അന്ന് രാത്രി ഏഴുമണിയോടെ തെക്കേക്കര കുറത്തികാട് കോട്ടാത്തറ ജങ്ഷനു സമീപമുള്ള ആളൊഴിഞ്ഞ ഇടവഴിയില്‍ ചതയദിന ഘോഷയാത്ര കഴിഞ്ഞ് തിരികെപോയ സ്ത്രീയുടെ മാല പൊട്ടിച്ചെടുക്കുകയും ചെയ്ത കേസിലെ പ്രതികളാണ് അറസ്റ്റിലായത്. കായംകുളം, കുറത്തികാട്, വള്ളികുന്നം, പന്തളം സ്റ്റേഷനുകളിലായി പന്ത്രണ്ടോളം കവര്‍ച്ചക്കേസുകളിലും തട്ടിക്കൊണ്ടുപോകല്‍ കേസുകളിലും ക്വട്ടേഷന്‍ ആക്രമണക്കേസുകളിലും പ്രതിയാണ് ബുനാഷ് ഖാന്‍. ക്വട്ടേഷന്‍ സംഘങ്ങളുടെ കുടിപ്പകയില്‍ ഇയാളുടെ കാല്‍ തകര്‍ന്ന നിലയിലാണെങ്കിലും സ്ഥിരം കുറ്റവാളിയാണിയാണെന്ന് പൊലീസ് പറയുന്നു. ചപ്പാത്തി ബേക്കറികളിലും മറ്റും സപൈ്ള ചെയ്യാനെന്ന വ്യാജേന എത്തി സ്ത്രീകളെ നിരീക്ഷിക്കുന്നതാണ് ഇവരുടെ പുതിയ രീതി. മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ പരിശോധിച്ചും ജില്ലയിലാകെ എണ്ണായിരത്തോളം സ്കൂട്ടറുകള്‍ കേന്ദ്രീകരിച്ചുമായിരുന്നു അന്വേഷണം നടന്നത്. മാവേലിക്കര സി.ഐക്കൊപ്പം കുറത്തികാട് എസ.്ഐ എസ്. അനൂപ്, വള്ളികുന്നം എസ്.ഐ അജിത്കുമാര്‍, ജില്ലാ പൊലീസ് മേധാവിയുടെ സ്പെഷല്‍ സ്ക്വാഡ് അംഗങ്ങളായ ഇല്യാസ്, സന്തോഷ് കുമാര്‍, സി.ഐയുടെ സ്ക്വാഡ് അംഗങ്ങളായ സി.പി.ഒ ഉണ്ണികൃഷ്ണപിള്ള, രാഹുല്‍ രാജ് എന്നിവരും അന്വേഷണസംഘത്തില്‍ ഉണ്ടായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.