ഹരിപ്പാട്ട് നടന്‍ അശോകനെ പരിഗണിക്കുന്നതില്‍ സി.പി.ഐയില്‍ പ്രതിഷേധം

ഹരിപ്പാട്: എല്‍.ഡി.എഫ്. സ്ഥാനാര്‍ഥിയായി സിനിമാ നടന്‍ അശോകനെ പരിഗണിക്കാനുള്ള നീക്കത്തിനെതിരെ സി.പി.ഐ. പ്രാദേശിക ഘടകങ്ങളില്‍ അമര്‍ഷം. ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ സിറ്റിങ് സീറ്റായ ഹരിപ്പാട്ടെ ഇടതുപക്ഷ സ്ഥാനാര്‍ഥിയെ സംബന്ധിച്ച് തികഞ്ഞ അവ്യക്തത നിലനില്‍ക്കുന്നതിനിടെയാണ് അശോകന്‍െറ പേര് ഉയര്‍ന്നുവന്നിരിക്കുന്നത്. തങ്ങള്‍ മനസ്സില്‍ പോലുമാലോചിക്കാത്തയാളെ സ്ഥാനാര്‍ഥിയാക്കിയേക്കും എന്ന തരത്തില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ പാര്‍ട്ടി ഘടകങ്ങളെ ആശയക്കുഴപ്പത്തിലാക്കിയിരിക്കുകയാണ്. സി.പി.എമ്മിനെപ്പോലെ സി.പി.ഐയ്ക്കും നിയോജക മണ്ഡലത്തില്‍ രണ്ട് മണ്ഡലം കമ്മിറ്റികളാണുള്ളത്. കഴിഞ്ഞ 15ന് കൂടിയ കാര്‍ത്തികപ്പള്ളി ഹരിപ്പാട് മണ്ഡലം കമ്മിറ്റിയുടെ സംയുക്ത യോഗത്തില്‍ മത്സരിക്കേണ്ടവരുടെ പരിഗണനാ പട്ടികയില്‍ ചില പേരുകള്‍ ഉയര്‍ന്നു വന്നിരുന്നു. കഴിഞ്ഞതവണ രമേശ് ചെന്നിത്തലയോട് പരാജയപ്പെട്ട എ.ഐ.വൈ.എഫ് സംസ്ഥാന നേതാവ് കൃഷ്ണ പ്രസാദ്, സി.പി.ഐ നേതാവും, മുന്‍ എം.പി.യുമായ ടി.ജെ. ആഞ്ചലോസ്, പ്രാദേശിക തലത്തില്‍ നിന്നുമുള്ള മുന്‍ ജില്ലാ പഞ്ചായത്ത് വൈസ്.പ്രസി. തമ്പി മേട്ടുതറ, ഹരിപ്പാട് മണ്ഡലം സെക്രട്ടറി ഡി. അനീഷ്, സിനിമാ സംവിധായകന്‍ കെ.മധു, തിരക്കഥാകൃത്ത് ചെറിയാന്‍ കല്‍പകവാടി എന്നിവരുടെ പേരുകളാണ് സംയുക്ത കമ്മിറ്റിയില്‍ ചര്‍ച്ചയ്ക്ക് വന്നത്. ചൊവ്വാഴ്ച ചേരുന്ന സംയുക്ത യോഗം വീണ്ടും ഈ പേരുകള്‍ ചര്‍ച്ച ചെയ്ത് ജില്ലാ കമ്മിറ്റിക്ക് നല്‍കേണ്ട അന്തിമ പട്ടിക തയാറാക്കും. കൃഷ്ണപ്രസാദ് വീണ്ടും മത്സരിക്കണമെന്നാണ് പാര്‍ട്ടി ഘടകങ്ങളുടെ താല്‍പര്യമെങ്കിലും പക്ഷെ അദ്ദേഹം ഇക്കാര്യത്തില്‍ സമ്മതം മൂളിയിട്ടില്ല. ടി.ജെ. ആഞ്ചലോസും ഹരിപ്പാട് സ്ഥാനാര്‍ഥിയാകാന്‍ തയാറാവിലെന്നാണ് സൂചന. തമ്പി മേട്ടുതറയും, ഡി. അനീഷും പട്ടികയില്‍ ഇടം പിടിക്കുമെങ്കിലും രമേശ് ചെന്നിത്തലയെപ്പോലെ കോണ്‍ഗ്രസിലെ സംസ്ഥാന നേതാവിനെതിരെ മത്സരിപ്പിക്കാന്‍ പാര്‍ട്ടി മേല്‍ഘടകം തീരുമാനമെടുക്കില്ല. ഈ സാഹചര്യത്തില്‍ സിനിമാ പട്ടികയില്‍പ്പെടുന്ന കെ.മധുവിനും, ചെറിയാന്‍ കല്‍പകവാടിക്കും തന്നെയാണ് സാധ്യത. സി.പി.എം നേതൃത്വത്തിനും ഇരുവരോടും താല്‍പര്യമുള്ളതും അനുകൂല ഘടകമാണ്. എന്നാല്‍, ചിങ്ങോലി സ്വദേശിയും, വളരെക്കാലമായി ചെന്നൈയില്‍ സ്ഥിരതാമസക്കാരനുമായ നടന്‍ അശോകന്‍ പൊടുന്നനെ സ്ഥാനാര്‍ഥിയാകുന്നത് ഏത് മാനദണ്ഡത്തിന്‍െറ അടിസ്ഥാനത്തിലാണെന്നാണ് സി.പി.ഐ നേതാക്കള്‍ ചോദിക്കുന്നത്. സി.പി.ഐയ്ക്ക് ചെങ്ങന്നൂര്‍ സീറ്റ് നല്‍കി, ഗൗരിയമ്മ നേതൃത്വം നല്‍കുന്ന ജെ.എസ്.എസിന് ഹരിപ്പാട് സീറ്റ് നല്‍കാന്‍ തീരുമാനമുണ്ടാകാനും സാധ്യതയും നിലനില്‍ക്കുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.