ചെങ്ങന്നൂര്‍ നഗരസഭാ ബജറ്റ് : അടിസ്ഥാന സൗകര്യവികസനത്തിന് മുന്‍തൂക്കം

ചെങ്ങന്നൂര്‍: രൂക്ഷമായ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാന്‍ സ്ഥായിയായ വരുമാനമാര്‍ഗങ്ങള്‍ ആസൂത്രണം ചെയ്യുന്നതിലൂടെ നഗരത്തിന്‍െറ സമഗ്ര വികസനം ലക്ഷ്യമാക്കിയുള്ള പദ്ധതി നിര്‍ദേശങ്ങളുമായി ചെങ്ങന്നൂര്‍ നഗരസഭാ ബജറ്റ്. സമ്പൂര്‍ണ ഭവനപദ്ധതി, നഗരസഭാ കെട്ടിടങ്ങളുടെ വികസനം, ഖരമാലിന്യ സംസ്കരണം, കുടിവെള്ള പദ്ധതി, ശബരിമല പ്രത്യേക പാക്കേജ്, തൊഴില്‍ സംരംഭങ്ങള്‍, വികലാംഗക്ഷേമ പദ്ധതികള്‍, പെയിന്‍ ആന്‍ഡ് പാലിയേറ്റീവ് കെയര്‍, വയോമിത്രം പദ്ധതികള്‍ എന്നിവയാണ് പ്രധാന നിര്‍ദേശങ്ങള്‍. ബുധനാഴ്ച വൈകുന്നേരം നാലിന് നഗരസഭ കൗണ്‍സില്‍ ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ വൈസ് ചെയര്‍പേഴ്സണ്‍ കുഞ്ഞൂഞ്ഞമ്മ പറമ്പത്തൂരാണ് ബജറ്റ് അവതരിപ്പിച്ചത്. സമ്പൂര്‍ണ ഭവനപദ്ധതി നടപ്പാക്കുന്നതിന് പട്ടികജാതി ജനറല്‍ വിഭാഗങ്ങളിലായി ഭവന നിര്‍മാണം, ഭവന പുനരുദ്ധാരണം എന്നിവക്കായി 1.5 കോടി എസ്.സി, ജനറല്‍ ഫണ്ടുകളിലായി വക കൊള്ളിച്ചു. കൂടാതെ ഭവന നിര്‍മാണ പദ്ധതികള്‍ക്ക് ആവശ്യമായ ഭൂമിയുടെ ലഭ്യതക്കുറവ് പരിഹരിക്കുന്നതിന് എസ്.സി ഫണ്ടുകള്‍ ഉപയോഗിച്ച് ഭൂമി കണ്ടത്തെി ഫ്ളാറ്റുകള്‍ നിര്‍മിക്കുന്നതിനുള്ള പദ്ധതിയും വിഭാവന ചെയ്യുന്നു. വിവിധോദ്ദേശ്യത്തോടുകൂടി നഗരസഭാ ബസ് സ്റ്റാന്‍ഡ് യാര്‍ഡിലെ കെട്ടിടം നിര്‍മാണം പൂര്‍ത്തീകരിച്ച് വാടകക്ക് നല്‍കി തനത് വരുമാനം വര്‍ധിപ്പിക്കുന്നതിന് പദ്ധതി നിര്‍ദേശമുണ്ട്. ശാസ്താംപുറം മാര്‍ക്കറ്റിന് സമീപത്തായി ഒഴിഞ്ഞുകിടക്കുന്ന സ്ഥലത്ത് ബഹുനില കെട്ടിടം പണിയുന്നത് കൂടാതെ എന്‍ജിനീയറിങ് കോളജിന് സമീപമുള്ള നഗരസഭയുടെ പഴയ ഓഫിസ് സ്ഥലത്ത് ആധുനിക രീതിയിലുളള ബഹുനില കെട്ടിടം നിര്‍മിച്ച് ഷോപ്പിങ് മാള്‍ പ്രവര്‍ത്തനം ആരംഭിക്കും. നിര്‍മാണം പൂര്‍ത്തീകരിച്ചുവരുന്ന നഗരസഭാ സ്റ്റേഡിയത്തിനോടനുബന്ധിച്ച് ടൗണ്‍ഹാള്‍ സ്ഥാപിക്കുന്നതിനും പെരുങ്കുളം പാടത്തെ ചാല്‍ വൃത്തിയാക്കി തണ്ണീര്‍തടം സംരക്ഷിച്ച് ഉദ്യാനഭംഗി വരുത്തുന്നതിനും പ്ളാന്‍ ഫണ്ടില്‍ ആവശ്യമായ തുക വകയിരുത്തുമെന്ന് ബജറ്റില്‍ പ്രഖ്യാപനമുണ്ട്. മുന്‍ നീക്കിയിരിപ്പ് ഉള്‍പ്പെടെ 27,83,62,217 രൂപ വരവും, 20,23,69,921 രൂപ ചെലവും 7,59,92,296 രൂപ നീക്കിയിരിപ്പും പ്രതീക്ഷിക്കുന്ന ബജറ്റാണ് അവതരിപ്പിച്ചത്. നഗരസഭക്ക് കൈമാറികിട്ടിയ സ്ഥാപനങ്ങളായ ഗവ. താലൂക്ക് ആശുപത്രി, ആയുര്‍വേദ ആശുപത്രി, മൃഗാശുപത്രി, ഹോമിയോ ഡിസ്പെന്‍സറി, കൃഷിഭവന്‍, വിവിധ സര്‍ക്കാര്‍ സ്കൂളുകള്‍ എന്നിവയുടെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ തുക റോഡിതര മെയിന്‍റനന്‍സ് ഫണ്ടില്‍ വകയിരുത്തി. സ്വന്തമായി കെട്ടിടമില്ലാത്ത എല്ലാ അങ്കണവാടികള്‍ക്കും ഭൂമി, കെട്ടിടം എന്നിവ യാഥാര്‍ഥ്യമാക്കുന്നതിനോടൊപ്പം അങ്കണവാടികളോട് ചേര്‍ന്ന് വാര്‍ഡ് സഭാ കേന്ദ്രങ്ങള്‍ സ്ഥാപിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കും. ചെയര്‍മാന്‍ ജോണ്‍ മുളങ്കാട്ടില്‍ അധ്യക്ഷത വഹിച്ചു. ബജറ്റിന്മേലുള്ള ചര്‍ച്ച വ്യാഴാഴ്ച രാവിലെ 10 മുതല്‍ കൗണ്‍സില്‍ ഹാളില്‍ നടക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.