അമ്പതോളം സ്ത്രീകള്‍ ജപ്തി ഭീഷണിയില്‍

ചാരുംമൂട് : സ്വയംസഹായ ഗ്രൂപ്പിന്‍െറ പേരില്‍ നടത്തിയ വായ്പ തട്ടിപ്പില്‍ കുടുങ്ങി ആലപ്പുഴ താമരക്കുളം സ്വദേശികളായ അമ്പതോളം സ്ത്രീകള്‍ ജപ്തി ഭീഷണിയില്‍. കൊല്ലം കോര്‍പറേഷന്‍ ബാങ്കില്‍നിന്നാണ് എടുക്കാത്ത വായ്പക്ക് ഇവര്‍ക്ക് ജപ്തി നോട്ടീസ് ലഭിച്ചിരിക്കുന്നത്. തട്ടിപ്പിന് പിന്നില്‍ കൊല്ലം സ്വദേശികളായ രണ്ട് സ്ത്രീകളാണെന്ന് പറയുന്നു. താമരക്കുളം പഞ്ചായത്തിലെ അഞ്ച്, എട്ട്, 16, 17 വാര്‍ഡുകളില്‍പെട്ട സ്ത്രീകള്‍ക്കാണ് ജപ്തി ഭീഷണി. 2013ല്‍ സൂര്യകാന്തി എന്ന പേരില്‍ സ്വയംസഹായ ഗ്രൂപ് മൂന്നുലക്ഷം രൂപ വായ്പ എടുത്തതായാണ് ബാങ്ക് രേഖകള്‍. വായ്പത്തുക തിരിച്ചടക്കാത്തതിനാല്‍ 15 ദിവസത്തിനകം മുതലും പലിശയും അടച്ചില്ളെങ്കില്‍ ജപ്തി എന്നാണ് ബാങ്കില്‍നിന്നുള്ള അറിയിപ്പ്. 2011ല്‍ കൊല്ലം കരീപ്ര സ്വദേശികളെന്നുപറഞ്ഞ് നദീറ, വാവാച്ചി എന്ന പേരില്‍ പരിചയപ്പെടുത്തിയ രണ്ട് സ്ത്രീകള്‍ എത്തി 50,000 രൂപ വീതമുള്ള ലോണ്‍ വാഗ്ദാനംചെയ്ത് ഈ ഭാഗത്തെ വീട്ടമ്മമാരെ വിളിച്ചുകൂട്ടിയിരുന്നു. 50 സ്ത്രീകളെ ചേര്‍ത്ത് പത്തുപേര്‍ വീതമുള്ള അഞ്ച് ഗ്രൂപ്പുകള്‍ രൂപവത്കരിച്ചു. ഇവരില്‍നിന്ന് ലോണിന് അപേക്ഷകള്‍ ഒപ്പിട്ടുവാങ്ങി. റേഷന്‍ കാര്‍ഡ്, തിരിച്ചറിയല്‍ രേഖ എന്നിവയുടെ കോപ്പികളും ഫോട്ടോയും രജിസ്ട്രേഷന്‍ ചെലവിന് 600 രൂപ വീതവും അവര്‍ വാങ്ങിയെന്നാണ് പരാതിക്കാര്‍ പറയുന്നത്. വായ്പ വേഗം ലഭിക്കുമെന്ന് പറഞ്ഞ് അവര്‍ പോയി. മൂന്നുമാസം കഴിഞ്ഞിട്ടും ലഭിച്ചില്ല. പിന്നീട് അവരെ കണ്ടത്തെി സംസാരിച്ചെങ്കിലും ഓരോ ന്യായം പറഞ്ഞ് മടക്കി.ഒരുവര്‍ഷം മുമ്പുവരെ അവരെ ഫോണില്‍ കിട്ടുമായിരുന്നു. ഇപ്പോള്‍ അതുമില്ല.സൂര്യകാന്തി ഗ്രൂപ്പിന്‍െറ പ്രസിഡന്‍റ്, സെക്രട്ടറി എന്നിവരാണ് ലോണെടുത്തതെന്നാണ് ബാങ്കില്‍ അന്വേഷിച്ചപ്പോള്‍ അറിഞ്ഞത്. സഹായസംഘം രൂപവത്കരിക്കുന്ന സമയത്ത് വാങ്ങിയ ഫോട്ടോ ഗ്രൂപ് ഫോട്ടോയാക്കി തട്ടിപ്പുസംഘം ബാങ്കില്‍ നല്‍കിയിരുന്നു. എന്നാല്‍, ഇവരെ ആര്‍ക്കും അറിയില്ല. ഇവരാണ് പണമിടപാട് നടത്തിയിട്ടുള്ളതെന്നാണ് സൂചന. മറ്റ് നാല് ഗ്രൂപ്പുകളിലുള്ളവരുടെയും പേരുകളില്‍ ലോണെടുത്തിട്ടുള്ളതായാണ് വിവരമെന്നും പരാതിക്കാര്‍ പറയുന്നു. ജപ്തി നോട്ടീസ് ലഭിച്ചതോടെ വീട്ടമ്മമാര്‍ ജനപ്രതിനിധികളെ വിവരം ധരിപ്പിച്ചു. പിന്നീട് നൂറനാട് പൊലീസിനും ജില്ലാ പൊലീസ് മേധാവിക്കും പരാതി നല്‍കി. അതേസമയം, കൊല്ലം ജില്ലയിലെ വിവിധ ഭാഗങ്ങളില്‍നിന്നും ഇത്തരം പരാതികള്‍ വന്നിട്ടുണ്ടെന്ന് ബാങ്ക് അധികൃതര്‍ പരാതിക്കാരെ അറിയിച്ചു. ഗ്രൂപ് അടിസ്ഥാനത്തില്‍ ലോണ്‍ നല്‍കുമ്പോള്‍ ഗ്രൂപ്പിലെ എല്ലാവരെയും വിളിച്ചുമാത്രമേ ലോണ്‍ നല്‍കാറുള്ളൂ. എന്നാല്‍, തട്ടിപ്പ് നടത്തിയ സ്ത്രീകളുടെ പേരിലാണ് ബാങ്ക് തുക നല്‍കിയിരിക്കുന്നത്. മുമ്പും ഇതേരീതിയില്‍ നിരവധി തട്ടിപ്പുകളാണ് ഈ മേഖലയില്‍ ഉണ്ടായിട്ടുള്ളതെന്ന് നാട്ടുകാര്‍ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.