ആലപ്പുഴ: നെഹ്റു ട്രോഫി ജലോത്സവത്തോടനുബന്ധിച്ച് വിവിധ വിഭാഗങ്ങളിലെ വള്ളങ്ങള്‍ക്കുള്ള ബോണസ് തുകക്ക് നെഹ്റു ട്രോഫി ബോട്ട് റേസ് സൊസൈറ്റി ജനറല്‍ ബോഡി യോഗം അംഗീകാരം നല്‍കി. കലക്ടര്‍ ആര്‍. ഗിരിജ അധ്യക്ഷത വഹിച്ചു. ഫൈനലില്‍ എത്തുന്ന നാല് ചുണ്ടന്‍വള്ള ങ്ങള്‍ക്ക് അഞ്ചുലക്ഷം രൂപ വീതം ബോണസ് ലഭിക്കും. ലൂസേഴ്സ് ഫൈനലില്‍ നാല് വള്ളങ്ങള്‍ക്ക് നാലുലക്ഷം വീതവും രണ്ടാം ലൂസേഴ്സ് ഫൈനലിലത്തെുന്ന നാല് വള്ളങ്ങള്‍ക്ക് മൂന്നുലക്ഷം വീതവും മൂന്നാം ലൂസേഴ്സ് ഫൈനലിലത്തെുന്ന നാല് വള്ളങ്ങള്‍ക്ക് രണ്ടുലക്ഷം വീതവും നാലാം ലൂസേഴ്സ് ഫൈനലിലത്തെുന്നവര്‍ക്ക് രണ്ടുലക്ഷം രൂപ വീതവും പ്രദര്‍ശനമത്സരത്തില്‍ പങ്കെടുക്കുന്ന അഞ്ച് ചുണ്ടന്‍ വള്ളങ്ങള്‍ക്ക് 1.20 ലക്ഷം വീതവും ലഭിക്കും. വെപ്പ് എ ഗ്രേഡ് വിഭാഗത്തിലെ എട്ട് വള്ളങ്ങള്‍ക്ക് 1.10 ലക്ഷം വീതവും വെപ്പ് ഗ്രേഡ് ബി വിഭാഗത്തിലെ നാല് വള്ളങ്ങള്‍ക്ക് 80,000 രൂപ വീതവും ബോണസ് ലഭിക്കും. ഇരുട്ടുകുത്തി എ ഗ്രേഡ് വിഭാഗത്തിലെ അഞ്ച് വള്ളങ്ങള്‍ക്ക് 1.10 ലക്ഷം വീതവും ഇരുട്ടുകുത്തി ബി ഗ്രേഡ് വിഭാഗത്തിലെ 16 വള്ളങ്ങള്‍ക്ക് 80,000 രൂപവീതവും ലഭിക്കും. മൂന്ന് ചുരുളന്‍വള്ളങ്ങള്‍ക്ക് 65,000 രൂപ വീതം ലഭിക്കും. തെക്കനോടി വനിതാ വിഭാഗത്തിലെ അഞ്ച് വള്ളങ്ങള്‍ക്ക് 70,000 രൂപ വീതവും ലഭിക്കും. ആകെ 1,05,75,000 രൂപയാണ് ബോണസ് തുകയായി നല്‍കുക. നെഹ്റു ട്രോഫിയുടെ തത്സമയ ദൃശ്യങ്ങള്‍ ഇരുകരയിലുമുള്ളവര്‍ക്ക് ദൃശ്യമാകത്തക്കവിധം വലിയ എല്‍.ഇ.ഡി സ്ഥാപിക്കും. ഇതുവഴി സ്റ്റാര്‍ട്ടിങ്ങും മറ്റും വിഡിയോയിലൂടെ കാണാനാവും. ഇത്തവണ ആദ്യമായി വിധിനിര്‍ണയത്തിന് സഹായകരമായ രീതിയില്‍ ഡിജിറ്റല്‍ ടൈമര്‍ സ്ഥാപിക്കും. നാല് ട്രാക്കുകള്‍ക്കുള്ള നാല് ജഡ്ജസിന് മുന്നിലാണ് ഡിജിറ്റല്‍ ടൈമര്‍ സ്ഥാപിക്കുക. ഇത് സ്റ്റാര്‍ട്ടിങ് ആരംഭിക്കുന്നതുമുതല്‍ പ്രവര്‍ത്തിച്ചുതുടങ്ങും. ഫിനിഷ് ചെയ്യുന്നതോടെ ഓരോ ജഡ്ജിനും ഒറ്റ ബട്ടണ്‍ അമര്‍ത്തി പ്രവര്‍ത്തനം നിര്‍ത്താം. കുറെക്കൂടി കൃത്യതയോടെ ഫിനിഷിങ് സമയം നിര്‍ണയിക്കാന്‍ കഴിയുമെന്നതാണ് ഇതിന്‍െറ പ്രയോജനം. നിലവിലെ സ്റ്റോപ് വാച്ച് ഉപയോഗിച്ചുള്ള ഫിനിഷിങ് രേഖപ്പെടുത്തലും തുടരും. പുതിയ രീതി ഇപ്രാവശ്യം ഉപയോഗിക്കാന്‍ ജനറല്‍ ബോഡി യോഗം അംഗീകാരം നല്‍കി. മത്സരത്തില്‍ പങ്കെടുക്കുന്ന കായികതാരങ്ങളെ ശാരീരികമായി ഉപദ്രവിക്കുന്നവര്‍ക്കെതിരെ വധശ്രമത്തിന് കേസെടുക്കാന്‍ ജനറല്‍ ബോഡിയില്‍ നിര്‍ദേശം ഉയര്‍ന്നു. ഇതുസംബന്ധിച്ച് ജില്ലാ പൊലീസ് മേധാവിക്ക് കത്ത് നല്‍കുമെന്ന് കലക്ടര്‍ അറിയിച്ചു. നഗരസഭാ ചെയര്‍മാന്‍ തോമസ് ജോസഫ്, മുന്‍ എം.എല്‍.എമാരായ സി.കെ. സദാശിവന്‍, കെ.കെ. ഷാജു, എന്‍.ടി.ബി.ആര്‍ സെക്രട്ടറിയും ആര്‍.ഡി.ഒയുമായ എസ്. മുരളീധരന്‍ പിള്ള, ഇന്‍ഫ്രാസ്ട്രക്ചര്‍ കമ്മിറ്റി കണ്‍വീനറും എക്സിക്യൂട്ടിവ് എന്‍ജിനീയറുമായ ആര്‍. രേഖ, ഡെപ്യൂട്ടി കലക്ടര്‍ എ. സുബൈര്‍കുട്ടി തുടങ്ങിയവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.