സമരം: പീലിങ് ഷെഡുകളുടെ പ്രവര്‍ത്തനം നിലച്ചത് തൊഴില്‍ രംഗത്ത് ഭീഷണി

അമ്പലപ്പുഴ: ഒരുവിഭാഗം തൊഴിലാളികള്‍ വീണ്ടും സമരരംഗത്തേക്ക് എത്തിയത് ചെമ്മീന്‍ പീലിങ് തൊഴില്‍മേഖലയുടെ ഭാവി അനിശ്ചിതത്വത്തിലാക്കി. കുറച്ചുനാളായി കൂലി പുതുക്കല്‍ ആവശ്യവുമായി ബന്ധപ്പെട്ട് നടന്ന സമരം പീലിങ് രംഗത്ത് വലിയ പ്രതിസന്ധിയാണ് ഉണ്ടാക്കിയത്. ദിവസങ്ങളോളം പീലിങ് ഷെഡുകള്‍ അടഞ്ഞുകിടന്നു. എസ്.യു.സി.ഐ അനുഭാവമുള്ള മത്സ്യ സംസ്കരണ തൊഴിലാളി യൂനിയന്‍െറ നേതൃത്വത്തിലാണ് സമരം നടന്നത്. കലക്ടറുടെ സാന്നിധ്യത്തില്‍ നടന്ന ചര്‍ച്ചയെ തുടര്‍ന്ന് മൂന്നുദിവസം മുമ്പ് ഷെഡുകള്‍ തുറന്ന് പ്രവര്‍ത്തിക്കുകയും ചെയ്തു. ഒരുകിലോ ചെമ്മീന്‍ പൊളിക്കുന്നതിന് 14 രൂപ പ്രകാരം നല്‍കാന്‍ ധാരണയായി. നേരത്തേ ഒന്നരക്കിലോ പൊളിക്കുന്നതിന് 18 രൂപയായിരുന്നു ഉടമകള്‍ നല്‍കിയിരുന്നത്. ഇത് 21 രൂപയായി വര്‍ധിപ്പിക്കണമെന്നായിരുന്നു യൂനിയന്‍െറ ആവശ്യം. എന്നാല്‍, 20 രൂപയെ നല്‍കൂവെന്ന് ഉടമകള്‍ പറയുന്നു. 23 ദിവസമാണ് ഈ വിഷയവുമായി ബന്ധപ്പെട്ട് സമരം നടന്നത്. ചര്‍ച്ചയില്‍ ഒരുകിലോ പൊളിക്കുന്നതിന് 14 രൂപ എന്ന കണക്കില്‍ തൊഴിലാളി യൂനിയന്‍ പ്രതിനിധികളും ഉടമകളും തമ്മില്‍ ധാരണയിലത്തെി. എന്നാല്‍, ഇത് അംഗീകരിക്കാത്ത ഒരുവിഭാഗമാണ് ഒരു യൂനിയനിലും പെടാത്തവരെന്ന് അവകാശപ്പെട്ട് 14 രൂപ തങ്ങള്‍ക്ക് ബാധകമല്ളെന്നും പഴയതുപോലെ ഒന്നരക്കിലോ പൊളിക്കുന്നതിന് 18 രൂപ പ്രകാരം കിട്ടിയാല്‍ മതിയെന്നും ചൂണ്ടിക്കാട്ടി വീണ്ടും സമരം തുടങ്ങിയത്. ബുധനാഴ്ച കാര്‍ത്തികപ്പള്ളി, അമ്പലപ്പുഴ താലൂക്കുകളില്‍പെട്ട 300ഓളം സ്ത്രീ തൊഴിലാളികള്‍ വളഞ്ഞവഴി, നീര്‍ക്കുന്നം പ്രദേശങ്ങളിലെ പീലിങ് ഷെഡുകള്‍ ഉപരോധിച്ചു. നേരത്തേ സമരം നടത്തിയ യൂനിയന്‍ നേതാക്കള്‍ തങ്ങളെ വഞ്ചിച്ചെന്നും അവര്‍ ആരോപിച്ചു. മത്സ്യ സംസ്കരണ തൊഴിലാളി യൂനിയന്‍ നേതാവ് സുബൈദയെ ഒരുവിഭാഗം തൊഴിലാളികള്‍ ബുധനാഴ്ച പുന്നപ്രയിലെ വീട്ടില്‍നിന്ന് വളഞ്ഞവഴിയില്‍ കൊണ്ടുവന്നശേഷം അവരെയും ഉപരോധിച്ചു. നേതാക്കള്‍ സ്വാര്‍ഥതാല്‍പര്യം സംരക്ഷിച്ചതായി പുതിയ സമരക്കാര്‍ കുറ്റപ്പെടുത്തി. ഇപ്പോഴത്തെ ഒത്തുതീര്‍പ്പ് വ്യവസ്ഥകള്‍ കൊണ്ട് തങ്ങള്‍ക്ക് പ്രയോജനമില്ളെന്നും അവര്‍ പറഞ്ഞു. പല പ്രദേശങ്ങളിലും തൊഴിലാളികള്‍ സംഘംചേര്‍ന്ന് നേരത്തേ സമരം നടത്തിയ യൂനിയന്‍ നേതാക്കള്‍ക്കെതിരെ മുദ്രാവാക്യം വിളിച്ചു. ഭാരം നിശ്ചയിക്കാതെ പ്രത്യേക പാത്രത്തില്‍ അളന്നാണ് നേരത്തേ ചെമ്മീന്‍ പൊളിക്കാന്‍ നല്‍കിയിരുന്നത്. ബോണസ് അടക്കം 18 രൂപ കിട്ടുകയും ചെയ്തിരുന്നു. ഒരുപാത്രം ചെമ്മീന്‍ തൂക്കിയാല്‍ ഒരുകിലോ 200 ഗ്രാം മാത്രമേ കാണൂ. പുതിയ ധാരണപ്രകാരം ഇതിന് 14 രൂപയെ കിട്ടൂ. നേരത്തേ തൊഴിലാളികള്‍ സമരംചെയ്തപ്പോള്‍ 18ന് പകരം 21 രൂപ കിട്ടണമെന്ന നിലപാടായിരുന്നു. പഴയ അളവില്‍ തൂക്കം നോക്കാതെതന്നെ ഇത് നല്‍കണമെന്ന് യൂനിയന്‍ ആവശ്യപ്പെട്ടെങ്കിലും ചര്‍ച്ചയുടെ അവസാനത്തില്‍ കിലോക്ക് 14 രൂപ എന്ന ധാരണയിലത്തെി. ഇതിനെതിരെ രണ്ടുദിവസമായി നടക്കുന്ന സമരമാണ് പീലിങ് മേഖലയെ സ്തംഭനത്തിലാക്കിയത്. രാഷ്ട്രീയ നേട്ടത്തിനായി തൊഴിലാളികളെ ഉപയോഗിക്കുകയായിരുന്നെന്നും വ്യാഴാഴ്ച കലക്ടര്‍ക്ക് വീണ്ടും പരാതി നല്‍കുമെന്നും തൊഴിലാളികള്‍ പറഞ്ഞു. ചെമ്മീന്‍ പീലിങ് മേഖലയില്‍ ഇത്തരത്തിലുണ്ടാകുന്ന സമരങ്ങള്‍ പീലിങ് ഷെഡ് ഉടമകളെ മാത്രമല്ല വ്യവസായത്തെക്കൂടി പ്രതികൂലമായി ബാധിക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.