ആലപ്പുഴയില്‍ ഇരുമുന്നണിയിലും സീറ്റ് വിഭജനത്തര്‍ക്കം തുടരുന്നു

ആലപ്പുഴ: ആലപ്പുഴ നഗരസഭയില്‍ യു.ഡി.എഫിലും എല്‍.ഡി.എഫിലും സീറ്റ് വിഭജന ചര്‍ച്ചകള്‍ സജീവം. ഇടതുമുന്നണിയില്‍ പ്രധാന ഘടകകക്ഷികളായ സി.പി.എമ്മും സി.പി.ഐയും തമ്മില്‍ സീറ്റ് പങ്കിടുന്നതിനെ ചൊല്ലി ഏകദേശ ധാരണായി. എന്നാല്‍, മറ്റ് ഘടകകക്ഷികള്‍ക്ക് നല്‍കേണ്ട സീറ്റുകളെ ചൊല്ലി തര്‍ക്കം നിലനില്‍ക്കുകയാണ്. സി.പി.എം 30 സീറ്റിലും സി.പി.ഐ 15 സീറ്റിലും മത്സരിക്കാനാണ് ധാരണയായത്. 52ല്‍ ഏഴുസീറ്റ് മറ്റ് ഘടകക്ഷികള്‍ക്ക് നല്‍കും. ജനതാദള്‍-എസ് നാലുസീറ്റ് ചോദിച്ചും രംഗത്തുണ്ട്. ഇവര്‍ക്ക് ഒരു സീറ്റ് നല്‍കാമെന്ന് മാത്രമാണ് ഇതുവരെ സമ്മതിച്ചിരിക്കുന്നത്. സീറ്റ് വിഭജന ചര്‍ച്ച പുരോഗമിക്കുന്നതിനൊപ്പം സി.പി.എമ്മിലെയും സി.പി.ഐയിലെയും പ്രമുഖ സ്ഥാനാര്‍ഥികള്‍ മത്സരിക്കേണ്ട വാര്‍ഡിനെ ചൊല്ലി പാര്‍ട്ടികള്‍ക്കുള്ളിലും ചര്‍ച്ചകള്‍ നടക്കുകയാണ്. നഗരസഭാ മുന്‍ ചെയര്‍മാന്‍ സി.പി.എമ്മിലെ പി.പി. ചിത്തരഞ്ജന്‍ ഇത്തവണ മത്സരരംഗത്തുണ്ടാകുമെന്നാണ് അറിയുന്നത്. ചിത്തരഞ്ജന്‍ റെയില്‍വേ സ്റ്റേഷന്‍ വാര്‍ഡില്‍ മത്സരിക്കുമെന്നാണ് സൂചന. നിലവിലെ ചെയര്‍പേഴ്സണ്‍ മേഴ്സി ഡയാന മാസിഡോ തുമ്പോളിയില്‍ മത്സരിച്ചേക്കും. യു.ഡി.എഫിലും സീറ്റ് വിഭജനത്തര്‍ക്കം തുടരുകയാണ്. കഴിഞ്ഞതവണ കോണ്‍ഗ്രസ് 38 സീറ്റിലും ജെ.എസ്.എസ് ആറ് സീറ്റിലും മുസ്ലിം ലീഗ് അഞ്ച് സീറ്റിലും കേരള കോണ്‍ഗ്രസ് -എം ആറ് സീറ്റിലുമാണ് മത്സരിച്ചത്. ആര്‍.എസ്.പി കൂടി പുതുതായി മുന്നണിയിലത്തെിയതോടെ സീറ്റ് വിഭജനം കീറാമുട്ടിയായി. ജനതാദള്‍-യുവും ജെ.എസ്.എസ് രാജന്‍ ബാബു വിഭാഗവും സീറ്റിന് അവകാശവാദം ഉന്നയിച്ചിട്ടുണ്ട്. ജെ.എസ്.എസിന്‍െറ ഒഴിവ് വരുന്ന ആറ് സീറ്റില്‍ മൂന്നെണ്ണം വേണമെന്ന നിലപാടിലാണ് മുസ്ലിം ലീഗ്. അഞ്ച് സീറ്റ് വേണമെന്ന് ആര്‍.എസ്.പിയും ആറ് സീറ്റ് വേണമെന്ന് കേരള കോണ്‍ഗ്രസ്-എമ്മും ആശ്യപ്പെട്ട് കഴിഞ്ഞു. എന്നാല്‍, അധികം വന്ന ആറ് സീറ്റില്‍ മൂന്ന് സീറ്റ് ഏറ്റെടുക്കാനാണ് കോണ്‍ഗ്രസിന്‍െറ നീക്കം. സ്ഥാനാര്‍ഥികളെ സംബന്ധിച്ച് കോണ്‍ഗ്രസിലും ഗ്രൂപ്പുപോര് രൂക്ഷമാണ്. കഴിഞ്ഞതവണ കോണ്‍ഗ്രസ് മത്സരിച്ച 38 ല്‍ ആറ് സീറ്റ് മാത്രമാണ് എ വിഭാഗത്തിന് നല്‍കിയത്. ഇത്തവണ പകുതി സീറ്റ് ലഭിക്കണമെന്ന നിലപാടിലാണ് എ ഗ്രൂപ്. ഒമ്പതാം തീയതി കൂടുന്ന നഗരസഭ വാര്‍ഡ് കമ്മിറ്റികളാണ് സ്ഥാനാര്‍ഥികളെ സംബന്ധിച്ച നിര്‍ദേശങ്ങള്‍ മണ്ഡലം കമ്മിറ്റികള്‍ക്ക് നല്‍കേണ്ടത്. പലസ്ഥലത്തും കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍ പ്രചാരണം ആരംഭിച്ചതും നേതൃത്വത്തിന് തലവേദനയാകുന്നു. ജില്ലാ കോടതി വാര്‍ഡില്‍ എ ഗ്രൂപ്പിലെ മെഹബൂബ്, ഐ ഗ്രൂപ്പിലെ ജോഷിരാജ് എന്നിവരുടെ പേരുകളാണ് ഉയര്‍ന്നുകേള്‍ക്കുന്നത്. പുന്നമടയില്‍ ഐ ഗ്രൂപ്പിലെ തോമസ് ജോസഫ്, എ ഗ്രൂപ്പിലെ പ്രിറ്റി ചാക്കോ എന്നിവരുടെ പേരുകളുമുണ്ട്. മറ്റ് വാര്‍ഡുകളില്‍ കോണ്‍ഗ്രസ് പരിഗണിക്കുന്ന പേരുകള്‍: അവലൂക്കുന്ന് -പി. മനോജ്കുമാര്‍ (എ ഗ്രൂപ്), ടോമി കടവില്‍, കുഞ്ഞുമോന്‍ (ഇരുവരും ഐ), തോണ്ടന്‍കുളങ്ങര-വേണുഗോപാല്‍ (എ ഗ്രൂപ്), തങ്കച്ചന്‍ (ഐ ഗ്രൂപ്), ആശ്രമം-ആര്‍.ബി. നിജോ (എ ഗ്രൂപ്), രാജേന്ദ്രന്‍ (ഐ ഗ്രൂപ്), എ.എന്‍ പുരം- എസ്. മുകുന്ദന്‍ (എ ഗ്രൂപ്), സഞ്ജീവ് ഭട്ട് (ഐ), വാടക്കല്‍- ജോസ് ബ്രിട്ടോ (എ ഗ്രൂപ്), മാര്‍ഷല്‍ (ഐ ഗ്രൂപ്), കരളകം- അഡ്വ. എസ്. ഗോപകുമാര്‍ (എ ഗ്രൂപ്), കെ.എസ്. സാലി (ഐ ഗ്രൂപ്), കുതിരപ്പന്തി -സജീവന്‍ (എ ഗ്രൂപ്), ഇല്ലിക്കല്‍ കുഞ്ഞുമോന്‍ (ഐ ഗ്രൂപ്), റെയില്‍വേ സ്റ്റേഷന്‍- സജീവ്കുമാര്‍ (എ ഗ്രൂപ്), മനോജ് കുമാര്‍ (ഐ ഗ്രൂപ്), ഗുരുമന്ദിരം-രവിദാസ് (എ ഗ്രൂപ്), ബഷീര്‍ കോയാപറമ്പന്‍ (ഐ ഗ്രൂപ്), മംഗലം-സ്റ്റീഫന്‍ (എ ഗ്രൂപ്), പ്രബുദ്ധ് (ഐ ഗ്രൂപ്).

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.