തൈക്കാട്ടുശേരിയില്‍ പനിബാധിതര്‍ കൂടുന്നു; ആശുപത്രികളില്‍ ചികിത്സാസൗകര്യം കുറവ്

പൂച്ചാക്കല്‍: തൈക്കാട്ടുശേരി പഞ്ചായത്തിന്‍െറ പലഭാഗത്തും പനിബാധിതരുടെ എണ്ണം വര്‍ധിച്ചു. പകര്‍ച്ചപ്പനി കൂടാതെ ചിക്കന്‍പോക്സും കണ്ടുതുടങ്ങിയിട്ടുണ്ട്. സ്രാമ്പിക്കല്‍, ഉളവെയ്പ്, കളപ്പറമ്പത്ത് കോളനി എന്നിവിടങ്ങളിലാണ് പനിബാധിതരും ചിക്കന്‍പോക്സ് പിടിപെട്ടവരും കൂടുതലുള്ളത്. ഇവര്‍ക്കാവശ്യമായ ചികിത്സ ലഭ്യമാക്കാന്‍ തൈക്കാട്ടുശ്ശേരി സാമൂഹികാരോഗ്യകേന്ദ്രത്തില്‍ സൗകര്യമില്ല. കയര്‍, കര്‍ഷക, മത്സ്യ തൊഴിലാളികളാണ് ഈ പ്രദേശത്ത് കൂടുതല്‍. അവര്‍ക്ക് സാമ്പത്തികച്ചെലവ് കൂടുതലുള്ള സ്വകാര്യ ആശുപത്രികളെ ആശ്രയിക്കാന്‍ കഴിയാറില്ല. സാമൂഹികാരോഗ്യകേന്ദ്രമാണ് ഏക ആശ്രയം. അവിടെ എത്തുന്നവരെ ചേര്‍ത്തല താലൂക്ക് ആശുപത്രിയിലേക്ക് റഫര്‍ ചെയ്യുകയാണ്. സാമൂഹികാരോഗ്യകേന്ദ്രത്തില്‍ വേണ്ടത്ര സൗകര്യങ്ങള്‍ ഉണ്ടെങ്കില്‍ സാധാരണക്കാര്‍ക്ക് ചേര്‍ത്തലവരെ എത്തുന്നത് ഒഴിവാക്കാം. പനിബാധിതരുടെ എണ്ണം കൂടിയിട്ടും സാമൂഹികാരോഗ്യകേന്ദ്രത്തില്‍ വേണ്ടത്ര ഡോക്ടര്‍മാരില്ല. ഒരു സിവില്‍ സര്‍ജനും ആറ് അസി. സര്‍ജന്‍മാരും വേണ്ടിടത്ത് രണ്ട് അസി. സര്‍ജന്‍മാരാണു ള്ളത്. മറ്റ് തസ്തികയിലും ജീവനക്കാര്‍ കുറവാണ്. തുറവൂര്‍-പമ്പ പാതയിലെ തൈക്കാട്ടുശ്ശേരി പാലം ഗതാഗതത്തിന് തുറന്നുകൊടുത്തെങ്കിലും ആശുപത്രിയിലേക്ക് വരാന്‍ വാഹനസൗകര്യമില്ല. ടി.എന്‍. സീമ എം.പിയുടെ പ്രാദേശിക വികസനപദ്ധതിയില്‍പ്പെടുത്തി ആംബുലന്‍സ് അനുവദിച്ചെങ്കിലും ഡ്രൈവറെ നിയമിച്ചിട്ടില്ല. അതേസമയം, ആശുപത്രിയിലെ ഒഴിവുകള്‍ നികത്താന്‍ നടപടി സ്വീകരിച്ചുവരുകയാണെന്ന് തൈക്കാട്ടുശ്ശേരി ബ്ളോക് പഞ്ചായത്ത് പ്രസിഡന്‍റ് നിര്‍മല ശെല്‍വരാജ് പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.