മോഷ്ടാവിനെ ദിവസങ്ങളോളം സ്റ്റേഷനില്‍ ഇരുത്തി വിട്ടയച്ചു

കായംകുളം: നാട്ടുകാരുടെ സഹായത്തോടെ പിടികൂടിയ കള്ളനെ ദിവസങ്ങളോളം സ്റ്റേഷനില്‍ ഇരുത്തിയ ശേഷം കേസെടുക്കാതെ വിട്ടയച്ച കായംകുളം പൊലീസിന്‍െറ നടപടി വിവാദമാകുന്നു. പുതുപ്പള്ളി സ്വദേശിയായ 45കാരനായ മോഷ്ടാവിനെയാണ് കൈയിലെ പണം വാങ്ങിയ ശേഷം കേസെടുക്കാതെ വിട്ടയച്ചത്. കഴിഞ്ഞ 16ന് ഉച്ചയോടെ സ്വകാര്യബസ് സ്റ്റാന്‍ഡിന് സമീപത്തെ ആശുപത്രി പരിസരത്തുനിന്നാണ് ഇയാളെ നാട്ടുകാരുടെ സഹായത്തോടെ ട്രാഫിക് പൊലീസ് പിടികൂടിയത്. വാഹനപരിശോധനക്കിടെ കൈ കാണിച്ചപ്പോള്‍ പൊലീസുകാരനെ തള്ളിയിട്ട ശേഷം കള്ളന്‍ ബൈക്ക് ഉപേക്ഷിച്ച് ഓടുകയായിരുന്നു. പിന്തുടര്‍ന്ന പൊലീസ് സാഹസികമായാണ് ഇയാളെ കീഴ്പ്പെടുത്തിയത്. 22,100 രൂപയും കള്ളന്‍െറ കൈവശമുണ്ടായിരുന്നു. കൂടുതല്‍ അന്വേഷണത്തിലാണ് പിടികിട്ടാപ്പുള്ളിയായ സ്ഥിരം മോഷ്ടാവാണെന്ന് തെളിഞ്ഞത്. പണം മോഷ്ടിച്ചതാണെന്നും ഇയാള്‍ സമ്മതിച്ചതായി പറയുന്നു. ഇതോടെ ബൈക്കും പണവുമായി മോഷ്ടാവിനെ കായംകുളം പൊലീസിന് കൈമാറി. ആറുദിവസം കസ്റ്റഡിയില്‍ വെച്ചശേഷമാണ് കേസെടുക്കാതെ വിട്ടയച്ചത്. കള്ളന്‍ നാട്ടില്‍ വീണ്ടും വിലസാന്‍ തുടങ്ങിയതോടെയാണ് പൊലീസിന്‍െറ കള്ളക്കള്ളി പുറത്തായത്. സംഭവം നാണക്കേടായതോടെ കള്ളനെ അന്വേഷിച്ച് പൊലീസ് നാട്ടില്‍ നെട്ടോട്ടത്തിലാണ്. പൊലീസ് സേനയിലെ ജോലിതട്ടിപ്പ് കേസില്‍ മുഖം നഷ്ടമായ കായംകുളം പൊലീസിന്‍െറ വിശ്വാസ്യത കൂടുതല്‍ നഷ്ടമാകുന്ന തരത്തിലുള്ള നടപടിയാണിതെന്ന ചര്‍ച്ചയാണ് ഉയരുന്നത്. തട്ടിപ്പുകാരിക്ക് സഹായം ചെയ്തതിന്‍െറ പേരില്‍ രണ്ടുപേര്‍ നടപടിക്ക് വിധേയമായി നില്‍ക്കുന്ന സാഹചര്യത്തിലാണ് കള്ളനെ സഹായിച്ചതിലൂടെ ചിലര്‍ വീണ്ടും വെട്ടിലായത്. സംഭവം പുറത്തറിഞ്ഞതോടെ പൊലീസിന്‍െറ വീഴ്ച സംബന്ധിച്ച് ഡിവൈ.എസ്.പി അന്വേഷണം തുടങ്ങി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.