പ്രകടനമായത്തെി സത്യപ്രതിജ്ഞ

ആലപ്പുഴ: ആവേശവും ആഹ്ളാദവും അലയടിച്ച അന്തരീക്ഷത്തില്‍ തെരഞ്ഞെടുപ്പില്‍ വിജയിച്ചവരുടെ സത്യപ്രതിജ്ഞ വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ നടന്നു. ജില്ലയിലെ ഗ്രാമപഞ്ചായത്ത്, ബ്ളോക് പഞ്ചായത്ത്, ജില്ലാ പഞ്ചായത്ത്, നഗരസഭകള്‍ എന്നിവിടങ്ങളില്‍ രാവിലെ 10ന് സത്യപ്രതിജ്ഞ നടപടി തുടങ്ങി. പല സ്ഥലത്തും പ്രവര്‍ത്തകര്‍ക്കൊപ്പം പ്രകടനമായാണ് ജനപ്രതിനിധികള്‍ സത്യപ്രതിഞ്ജക്ക് എത്തിയത്. എങ്ങും കുടുംബാംഗങ്ങളും സത്യപ്രതിജ്ഞ വീക്ഷിക്കാന്‍ എത്തിയിരുന്നു. ഏറ്റവും പ്രായം കൂടിയ അംഗം ആദ്യം വരണാധികാരി മുമ്പാകെ സത്യപ്രതിജ്ഞ ചെയ്തു. ബന്ധപ്പെട്ട വരണാധികാരികളായിരുന്നു ആദ്യം മുതിര്‍ന്ന അംഗത്തിന് സത്യപ്രതിജ്ഞ പ്രതിജ്ഞ ചൊല്ലിക്കൊടുത്തത്. ചിലര്‍ ദൃഢപ്രതിഞ്ജ എടുത്തപ്പോള്‍ മറ്റുചിലര്‍ ദൈവനാമത്തിലും ചിലര്‍ ശ്രീനാരായണ ഗുരുവിന്‍െറ പേരിലും പ്രതിഞ്ജ ചൊല്ലി. ബദ്ധവൈരിയായ ബി.ജെ.പിയുടെ പ്രതിനിധി സി.പി.എമ്മിന്‍െറയും കോണ്‍ഗ്രസിന്‍െറയും കൗണ്‍സിലര്‍മാര്‍ക്ക് സത്യപ്രതിജ്ഞ ചൊല്ലിക്കൊടുക്കുക്കുന്ന കാഴ്ചയും ഉണ്ടായി. ആദ്യം സത്യപ്രതിജ്ഞ ചെയ്ത മുതിര്‍ന്ന അംഗം തുടര്‍ന്നുള്ളവര്‍ക്ക് സത്യപ്രതിജ്ഞ ചൊല്ലിക്കൊടുക്കുകയായിരുന്നു. ശേഷം ആദ്യ യോഗവും നടന്നു. ജില്ലാ പഞ്ചായത്ത് അംഗങ്ങളുടെ സത്യപ്രതിജ്ഞചടങ്ങ് ജില്ലാ പഞ്ചായത്ത് ഹാളിലാണ് നടന്നത്. 23 അംഗങ്ങളില്‍ ഏറ്റവും മുതിര്‍ന്ന അംഗമായ പുന്നപ്ര ഡിവിഷനില്‍നിന്നുള്ള ജി. വേണുഗോപാലിന് മുഖ്യവരണാധികാരിയായ കലക്ടര്‍ എന്‍. പത്മകുമാര്‍ ആദ്യം പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. തുടര്‍ന്ന് വേണുഗോപാല്‍ മറ്റ് അംഗങ്ങള്‍ക്ക് പ്രതിജ്ഞ ചൊല്ലിനല്‍കി. ജില്ലാ പഞ്ചായത്ത് സെക്രട്ടറി ഐസക് രാജു ഭാര്യ ചമ്പക്കുളം ഡിവിഷനില്‍നിന്ന് വിജയിച്ച ബിനു ഐസക് രാജുവിനെ ജില്ലാ പഞ്ചായത്തിലേക്ക് പൂച്ചെണ്ട് നല്‍കി സ്വീകരിച്ചത് കൗതുകക്കാഴ്ചയായി. എം.എല്‍.എമാരായ ജി. സുധാകരന്‍, എ.എം. ആരിഫ്, മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് അഡ്വ. യു. പ്രതിഭാഹരി , സി.പി.എം ജില്ലാ സെക്രട്ടറി സജി ചെറിയാന്‍, സെക്രട്ടേറിയറ്റ് അംഗം ആര്‍. നാസര്‍ എന്നിവരും സത്യപ്രതിഞ്ജക്ക് സാക്ഷ്യം വഹിക്കാന്‍ എത്തിയിരുന്നു. ഇടതുമുന്നണി യുടെ പ്രതിനിധികളായി തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങള്‍ വലിയചുടുകാട്ടില്‍ എത്തി രക്തസാക്ഷിമണ്ഡപത്തില്‍ പുഷ്പാര്‍ച്ചന നടത്തിയ ശേഷമാണ് സത്യപ്രതിജ്ഞക്ക് എത്തിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.