ജനകീയ മുട്ടക്കോഴി ഗ്രാമം പദ്ധതിക്ക് തുടക്കം

മുഹമ്മ: ഹരിതവിപ്ളവത്തിലൂടെ പെരുമനേടിയ കഞ്ഞിക്കുഴിയില്‍ ജനകീയ മുട്ടക്കോഴി ഗ്രാമം പദ്ധതിക്ക് ബുധനാഴ്ച തുടക്കം. കഞ്ഞിക്കുഴി ഗ്രാമപഞ്ചായത്തിന്‍െറയും സി.ഡി.എസിന്‍െറയും നേതൃത്വത്തിലാണ് പദ്ധതി ആരംഭിക്കുന്നത്. പഞ്ചായത്തും കുടുംബശ്രീയും ചേര്‍ന്ന് 8600 കുടുംബങ്ങളെ ഉള്‍പ്പെടുത്തിയാണ് പദ്ധതി നടപ്പാക്കുന്നത്. കുടുംബശ്രീ സ്വാശ്രയ സംഘങ്ങളിലെ അഞ്ചുപേര്‍ വീതമുള്ള ഗ്രൂപ്പുകളായി തിരിച്ച് ഒരാള്‍ക്ക് 50 കോഴിക്കുഞ്ഞുങ്ങളും മൂന്നുമാസത്തെ തീറ്റ, കൂട്, മരുന്ന് എന്നിവ ബാങ്ക് വായ്പ വഴി തരപ്പെടുത്തിക്കൊടുക്കും. ഇതുവഴി ഒരാള്‍ക്ക് 29,000 രൂപയോളം ചെലവുവരും. പഞ്ചായത്ത് പദ്ധതിയില്‍ ഉള്‍പ്പെടുത്തി റിവോള്‍വിങ് ഫണ്ട്, കോഴിത്തീറ്റക്ക് ആവശ്യമായ സബ്സിഡി, മരുന്ന് എന്നിവ വിതരണം ചെയ്യും. ഒരുകോഴിയില്‍നിന്ന് 17 മാസം മുട്ട ലഭിക്കും. മുട്ട, കോഴിക്കാഷ്ഠം, ഇറച്ചി എന്നിവ വഴി 27.52 കോടി രൂപയുടെ നേട്ടം കുടുംബശ്രീക്ക് ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഈ പദ്ധതിയിലൂടെ ജൈവപച്ചക്കറി, കോഴിമുട്ട, ഇറച്ചി എന്നിവ നടപ്പാക്കാനാണ് ലക്ഷ്യമിടുന്നത്. വാര്‍ഡുകളില്‍നിന്ന് എ.ഡി.എസ് പ്രവര്‍ത്തകര്‍ മുട്ട ശേഖരിക്കും. ഇവരില്‍നിന്ന് സി.ഡി.എസ് വാങ്ങി സംസ്ഥാനത്തെ വിവിധ മാര്‍ക്കറ്റുകളില്‍ വിറ്റഴിക്കും. ഒരുദിവസം രണ്ടുലക്ഷത്തിലധികം മുട്ട ഉല്‍പാദിപ്പിക്കാനാകുമെന്നാണ് കണക്കുകൂട്ടുന്നത്. കഞ്ഞിക്കുഴി 1558 സര്‍വിസ് സഹകരണ ബാങ്ക് ഇപ്പോള്‍തന്നെ ആവശ്യമായ വായ്പ അനുവദിച്ചിട്ടുണ്ടെന്ന് പഞ്ചായത്ത് പ്രസിഡന്‍റ് എം.ജി. രാജു പറഞ്ഞു. കഞ്ഞിക്കുഴി പി.പി. സ്വാതന്ത്ര്യം കമ്യൂണിറ്റി ഹാളില്‍ രാവിലെ ഒമ്പതിന് ജനകീയ മുട്ടഗ്രാമം പദ്ധതി പി. തിലോത്തമന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്യും. മുട്ടക്കോഴി വിതരണോദ്ഘാടനം ജില്ലാപഞ്ചായത്ത് പ്രസിഡന്‍റ് ജി. വേണുഗോപാല്‍ നിര്‍വഹിക്കും. പഞ്ചായത്ത് പ്രസിഡന്‍റ് എം.ജി. രാജു അധ്യക്ഷത വഹിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.