നേതാക്കളെ ഒഴിവാക്കി; ഇപ്റ്റയുടെ പുതുവത്സര പരിപാടി വിവാദമാകുന്നു

ചെങ്ങന്നൂര്‍: നേതാക്കളെ ഒഴിവാക്കിയ ഇപ്റ്റയുടെ പുതുവത്സര പരിപാടി വിവാദമാകുന്നു. സി.പി.ഐ മണ്ഡലം സെക്രട്ടറിയെ ഒഴിവാക്കിയതും ജില്ലാ സെക്രട്ടറിക്ക് പ്രാമുഖ്യം നല്‍കാത്തതുമാണ് വിവാദ കാരണം. ഈ സാഹചര്യത്തില്‍ ഉദ്ഘാടകനായ പന്ന്യന്‍ രവീന്ദ്രന്‍ ചടങ്ങില്‍ പങ്കെടുക്കരുതെന്ന് സി.പി.ഐ മണ്ഡലം കമ്മിറ്റി തീരുമാനിച്ചതോടെ കലാസാംസ്കാരിക വിഭാഗവും പാര്‍ട്ടിയും തമ്മിലെ ശീതസമരം രൂക്ഷമാവുകയാണ്. സി.പി.ഐ മണ്ഡലം ഭാരവാഹികള്‍ നേതൃത്വം നല്‍കുന്ന ഇപ്റ്റയുടെ മാന്നാര്‍ യൂനിറ്റിന്‍െറ പരിപാടി പാര്‍ട്ടിയിലെ തര്‍ക്കം കാരണം അനിശ്ചിതത്വത്തിലാണ്. ജനുവരി രണ്ടിനാണ് മാന്നാര്‍ സമാജം സ്കൂളില്‍ വിപുല പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. ബഹുവര്‍ണ പോസ്റ്ററുകളടക്കം പ്രചാരണം സജീവമായപ്പോള്‍ എതിര്‍പ്പുമായി പാര്‍ട്ടി നേതൃത്വം രംഗത്തുവന്നതോടെ ഇപ്റ്റ ഭാരവാഹികള്‍ വെട്ടിലായി. മണ്ഡലം സെക്രട്ടേറിയറ്റ് അംഗം കെ.എന്‍. ബാലകൃഷ്ണന്‍ സെക്രട്ടറിയും കമ്മിറ്റി അംഗം ജി. ഹരികുമാര്‍ പ്രസിഡന്‍റുമായ സമിതിയാണ് ഇപ്റ്റക്ക് നേതൃത്വം നല്‍കുന്നത്. കോണ്‍ഗ്രസ് വക്താവ് പി.സി. വിഷ്ണുനാഥിനെ ഒന്നാമത്തെ പ്രസംഗകനാക്കിയപ്പോള്‍ പാര്‍ട്ടി ജില്ലാസെക്രട്ടറി കൂടിയായ പി. തിലോത്തമന്‍ എം.എല്‍.എക്ക് നോട്ടീസില്‍ അര്‍ഹമായ പരിഗണന നല്‍കിയില്ളെന്ന് സി.പി.ഐ നേതാക്കള്‍ കുറ്റപ്പെടുത്തുന്നു. മണ്ഡലം സെക്രട്ടറിയും മുതിര്‍ന്ന നേതാവുമായ ആര്‍. ഗോപാലകൃഷ്ണ പണിക്കരെ പരിപാടിയില്‍ ഉള്‍പ്പെടുത്തിയുമില്ല. ഇതുസംബന്ധിച്ച് ചര്‍ച്ച ചെയ്യാന്‍ കൂടിയ സി.പി.ഐയുടെ മണ്ഡലം കമ്മിറ്റിയില്‍നിന്ന് ഇപ്റ്റ ഭാരവാഹികള്‍ വിട്ടുനിന്നതും തര്‍ക്കം രൂക്ഷമാക്കി. ഇപ്റ്റക്കാരുടെ അഭാവത്തില്‍ കൂടിയ യോഗം പന്ന്യന്‍ രവീന്ദ്രനെ പങ്കെടുപ്പിക്കേണ്ടതില്ളെന്ന് ഏകകണ്ഠമായി തീരുമാനിക്കുകയായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.