തൈക്കാട്ടുശ്ശേരി പാലത്തില്‍ അപകടം പതിവാകുന്നു

പൂച്ചാക്കല്‍: തുറവൂര്‍-പമ്പാ പാതയില്‍ അടുത്ത കാലത്ത് ഗതാഗതത്തിന് തുറന്നുകൊടുത്ത തൈക്കാട്ടുശ്ശേരി പാലത്തില്‍ അപകടങ്ങള്‍ തുടര്‍കഥയാകുന്നു. കഴിഞ്ഞ രണ്ട് മാസത്തിനിടെ പത്തിലേറെ അപകടങ്ങളാണ് ഇവിടെയുണ്ടായത്. പാലത്തിന്‍െറ പടിഞ്ഞാറുഭാഗത്ത് പാലവും റോഡും തമ്മില്‍ ചേരുന്നിടത്ത് റോഡ് താഴ്ന്നതാണ് അപകടത്തിനിടയാക്കുന്നത്. ഇവിടെ പലവട്ടം ഈ താഴ്ച പരിഹരിച്ചതാണെങ്കിലും വീണ്ടും റോഡ് താഴുന്നതാണ് പ്രശ്നമാകുന്നത്. വാഹനങ്ങളുടെ എണ്ണം വര്‍ധിക്കുന്നതിന് അനുസരിച്ച് ശാസ്ത്രീയമായി റോഡ് നിര്‍മിക്കാത്തതാണ് റോഡിന്‍െറ തകര്‍ച്ചക്ക് ഇടയാക്കുന്നത്. പാലത്തിലൂടെ വേഗത്തില്‍ വരുന്ന വാഹനങ്ങള്‍ താഴ്ചയിലേക്ക് പെട്ടെന്ന് ഇറങ്ങുന്നതിനാല്‍ നിയന്ത്രണം തെറ്റി വീഴുന്നുണ്ട്. തുറവൂര്‍ ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങള്‍ താഴ്ചയില്‍ വീണ് വളരെ പ്രയാസപ്പെട്ടശേഷമാണ് പാലത്തിലേക്ക് കയറാനാകുന്നത്. പാലത്തില്‍ വെളിച്ചമില്ലാത്തതിനാല്‍ രാത്രികാലങ്ങളിലും ഏറെ അപകടങ്ങള്‍ സംഭവിക്കുന്നുണ്ട്. പാലം ഗതാഗതത്തിന് തുറന്നുകൊടുത്ത അന്ന് മുതല്‍ തുടങ്ങിയതാണ് വഴിവിളക്കിനുള്ള മുറവിളിയും. പഞ്ചായത്ത് തെരഞ്ഞെടുപ്പിന് മുമ്പ് എം.എല്‍.എ ഫണ്ട് ചെലവഴിച്ച് വഴിവിളക്ക് സ്ഥാപിക്കുമെന്ന് എ.എം. ആരിഫ് എം.എല്‍.എ പറഞ്ഞിരുന്നു. രാത്രികാലങ്ങളില്‍ പാലത്തില്‍ കൂരിരുട്ടാണ് അനുഭവപ്പെടുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.