ഫോര്‍ട്ട്കൊച്ചി–വൈപ്പിന്‍ ഫെറി സര്‍വിസ്: കരാറില്‍ വീഴ്ച വരുത്തിയിട്ടും നടപടിയുണ്ടായില്ല

മട്ടാഞ്ചേരി: ഫോര്‍ട്ട്കൊച്ചി-വൈപ്പിന്‍ ഫെറി ജങ്കാര്‍ സര്‍വിസ് നടത്തിപ്പുകാര്‍ കരാറില്‍ പലതവണ വീഴ്ച വരുത്തിയിട്ടും നടപടിയെടുക്കാതെ ഉദ്യോഗസ്ഥര്‍ സംരക്ഷിക്കുകയായിരുന്നെന്ന് ആരോപണം. കരാര്‍ പ്രകാരം രണ്ട് ബോട്ടും രണ്ട് ജങ്കാറും സര്‍വിസ് നടത്തുകയും എന്തെങ്കിലും തകരാര്‍ സംഭവിച്ചാല്‍ പകരം സംവിധാനമെന്ന നിലയില്‍ ഒരു ബോട്ടും ഒരു ജങ്കാറും വേണമെന്നാണെങ്കിലും ഇതൊന്നും കരാറുകാര്‍ പാലിച്ചിരുന്നില്ല. കരാര്‍ ലംഘനം നടന്നാല്‍ റദ്ദാക്കാമെന്നിരിക്കെ ഉദ്യോഗസ്ഥര്‍ ഇതിനെതിരെ കണ്ണടക്കുകയായിരുന്നു. കിസ്ത് തുക അടക്കുന്ന കാര്യത്തിലും കരാറുകാര്‍ പലതവണ വീഴ്ച വരുത്തിയെങ്കിലും നോട്ടീസ് നല്‍കി കൂടുതല്‍ സമയം അനുവദിച്ച് കൊടുക്കുകയായിരുന്നു. ഇതിനിടെ, കിന്‍കോ വൈപ്പിന്‍, ഫോര്‍ട്ട്കൊച്ചി കസ്റ്റംസ് ജെട്ടി, ഐലന്‍ഡ് കേന്ദ്രീകരിച്ച് സര്‍വിസ് തുടങ്ങാനുള്ള നീക്കവും കരാറുകാര്‍ ഉദ്യോഗസ്ഥരെ ഉപയോഗിച്ച് അട്ടിമറിച്ചു. കിന്‍കോ സര്‍വിസ് തുടങ്ങിയാല്‍ ഫെറി സര്‍വിസുകാര്‍ക്ക് നഷ്ടമാകുമെന്നും അതുവഴി നഗരസഭയെ ബാധിക്കുമെന്നും ചൂണ്ടിക്കാട്ടിയാണ് കിന്‍കോയുടെ സര്‍വിസ് അട്ടിമറിച്ചത്. 2006ല്‍ സര്‍വിസ് കിന്‍കോയെ ഏല്‍പിക്കാനുള്ള ശ്രമം നടന്നെങ്കിലും അതും അട്ടിമറിക്കപ്പെട്ടു. യാത്രാനിരക്ക് ചൂണ്ടിക്കാട്ടിയാണ് ഈ തീരുമാനം അട്ടിമറിച്ചത്. കിന്‍കോ പലതവണ ടെന്‍ഡറില്‍ പങ്കെടുത്തെങ്കിലും നിരുത്സാഹപ്പെടുത്തുന്ന സമീപനമാണ് അധികൃതര്‍ സ്വീകരിച്ചത്. 1995ലാണ് നിലവിലെ കരാറുകാരെ നഗരസഭ സര്‍വിസ് ഏല്‍പിക്കുന്നത്. ഇതിനിടെ, പലതവണ ടിക്കറ്റ് നിരക്ക് വര്‍ധിപ്പിച്ചുനല്‍കാനും അധികൃതര്‍ ശ്രമിച്ചു. 10 വര്‍ഷത്തേക്കായിരുന്നു കരാര്‍. 2005ല്‍ ഇത് മൂന്നുവര്‍ഷം കൂടി നീട്ടി നല്‍കി. 2008ല്‍ കരാര്‍ അവസാനിച്ചെങ്കിലും ഇത് നീട്ടിനല്‍കാനാണ് അധികൃതര്‍ ശ്രമിച്ചത്. അപകടമുണ്ടായ ബോട്ടിന് 35 വര്‍ഷത്തിന് മേല്‍ പഴക്കമുണ്ടെന്ന് നഗരസഭയുടെ രേഖകളില്‍നിന്ന് വ്യക്തമാണെന്നിരിക്കെ കരാറുകാരെ സംരക്ഷിക്കുന്ന നടപടിയാണ് അധികൃതര്‍ സ്വീകരിക്കുന്നതെന്ന ആക്ഷേപം ശക്തമായിട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.