പ്രൊഫ. എസ്. ശിവദാസ്: വായിച്ചാലും വായിച്ചാലും തീരാത്ത പുസ്തകം

അര നൂറ്റാണ്ടായി തലമുറകളുടെ പ്രിയപ്പെട്ട യുറീക്കാ മാമനായി അക്ഷരപ്പുഞ്ചിരി തൂകുന്ന അണ്ണാൻ കുന്നിലെ വിശ്വമാ നവന് പിറന്നാൾ മധുരം നേരുന്നു. തല നരച്ചവർ മുതൽ ഇന്ന് "കീയോ കീയോ" വായിച്ച കുഞ്ഞിന്‍റെ വരെ മനസ്സിൽ നന്മയുടെയും സ്നേ ഹത്തിന്‍റെയും നിറസാന്നിധ്യമായി കുടിയേറിയ ഈ ചെറിയ/വലിയ മനുഷ്യൻ നമ്മുടെ സുകൃതം; ഭാഗ്യം. വായിച്ചാലും വായിച്ചാലു ം തീരാത്ത ആ പുസ്തകത്തിന്‍റെ സ്നേഹസ്പർശം അനുഭവിച്ച നിമിഷങ്ങൾ പങ്കുവെക്കുന്നു....

‘‘യുറീക്കാ മാമാ... മാമ ന്‍റെ പുതിയ പുസ്തകം വായിച്ചു. ഇഷ്ടപ്പെട്ടു. പക്ഷേ, പുസ്തകത്തിലെ ആവർത്തനങ്ങൾ മാത്രം വെട്ടിക്കളഞ്ഞാൽ മൂന്നിലൊന ്നെങ്കിലും ചുരുക്കാമായിരുന്നു. ‘ഇരിക്കുകയായിരുന്നു. പറക്കുകയായിരുന്നു...’ ഈ അനാവശ്യ ‘ആയിരുന്നു’കൾ കൂടി വെട്ട ിയാൽ പിന്നെയും ചെറുതാവും. പേജും കുറയുമായിരുന്നു. അപ്പോൾ പകുതി വിലയ്ക്ക് ഞങ്ങൾക്ക് തരാൻ പറ്റും..’’

എൺപതുകള ിൽ പ്രൊഫ. എസ്. ശിവദാസ്, അണ്ണാൻകുന്ന്, കോട്ടയം-1 എന്ന വിലാസത്തിൽ ഞാനെഴുതിയ ഒരു പോസ്റ്റ് കാർഡ് തുടങ്ങുന്നത് ഇങ്ങനെ യാണ്. മഷിപ്പേന കൊണ്ട് ഭംഗിയുള്ള അക്ഷരങ്ങളിൽ അന്ന് 15 പൈസ പോസ്റ്റ് കാർഡിൽ ധാരാളം കത്തുകൾ എഴുതുമായിരുന്നു. ഇടയ്ക് കിടെ യുറീക്ക മാമനും കത്തെഴുതും. മറുപടിയും കിട്ടും. അത്തരത്തിലൊരു കത്തെഴുത്തിലാണ് പ്രൊഫ. എസ്. ശിവദാസ് എന്ന ഇന്ത ്യയിലെ ഏറ്റവും പ്രദ്ഭനായ ബാലസാഹിത്യകാരന്‍റെ രചനാശൈലിയെ രൂക്ഷമായി വിമർശിക്കുന്നത്.

‘‘മാത്രവുമല്ല, മാമന ുൾപ്പെടെ യുറീക്കയിൽ പലരും എഴുതുന്നതിൽ ‘ഭയങ്കരമായ’ തെറ്റുകളുണ്ട്. ‘ഭയങ്കര സ്നേഹം’, ‘അപൂർവ ഇനം’ തുടങ്ങി വാക്കു കളുടെ തെറ്റായ പ്രയോഗങ്ങൾ വളരെ അലോസരമുണ്ടാക്കുന്നു. Rare എന്നതിനെ എങ്ങനെ അപൂർവം എന്ന് പരിഭാഷപ്പെടുത്തും? Rare വിരളമ ായതല്ലേ? അപൂർവം (അ-പൂർവം) മുമ്പില്ലാത്തതല്ലേ? അതെങ്ങനെ ശരിയാവും? മാമനെപ്പോലെയുള്ള വിവരമുള്ള ആളുകൾ എഴുതുമ്പോൾ ഇത്തരം വിവരക്കേട് വരാൻ പാടുണ്ടോ? അതു കൊണ്ട് ഇനി എഴുതുമ്പോൾ കുറച്ചു കൂടി സൂക്ഷ്മത പാലിക്കണം. ഇല്ലെങ്കിൽ ഇതൊക്കെ വായിക്കുന്ന കൊച്ചു കൂട്ടുകാർ ഇതാണ് ശരി എന്നു വിചാരിക്കില്ലേ?
മേലിൽ ശ്രദ്ധിക്കുമെന്ന പ്രതീക്ഷയോടെ,
സ്നേഹപൂർവം,
..........’’

കറുത്ത മഷിയിൽ കുനുകുനാ എഴുതിയ ആ കത്തുകൾ പലതും വായിച്ചാൽ, മറ്റൊരാൾക്കും അതിന് മറുപടി എഴുതാൻ കഴിയുമെന്നു തോന്നുന്നില്ല; പ്രൊഫ. എസ്. ശിവദാസിനല്ലാതെ!
‘‘പുസ്തകം വായിച്ചതിൽ സന്തോഷം. വിമർശനങ്ങൾ ഉൾക്കൊള്ളുന്നു. മേലിൽ തിരുത്താൻ ശ്രമിക്കും. മലയാള ഭാഷയിൽ എഴുത്തുകാർ സാധാരണ വരുത്തുന്നതും പത്രങ്ങളിലും മറ്റും വരുന്നതുമായ പിശകുകളും വാക്കുകളുടെ തെറ്റായ പ്രയോഗങ്ങളും നല്ലൊരു വിഷയമാണ്. അത് കുഞ്ഞാപ്പ തന്നെ ഒരു ലേഖനമായി എഴുതൂ. നമുക്ക് യുറീക്കയിൽ കൊടുക്കാം.’’
ഇതായിരുന്നു യുറീക്കമാമന്‍റെ സ്നേഹത്തിൽ പൊതിഞ്ഞ മറുപടി. എന്‍റെ എഴുത്തു ജീവിതത്തിൽ ഒരു പത്രാധിപർ ആദ്യമായി ഒരു വിഷയം എഴുതാൻ ആവശ്യപ്പെടുന്നത് ഈ കുറിപ്പാണ്.

യുറീക്കയിൽ വരുന്ന അക്ഷരത്തെറ്റുകളെപ്പോലും ഞാൻ നിശിതമായി വിമർശിച്ചിരുന്നു.
അക്കാലത്ത് ഒരു പത്രത്തിന്‍റെ ഓണപ്പതിപ്പിൽ വന്ന കഥയിലെ ‘കഥയില്ലായ്മ’ ചോദ്യം ചെയ്ത് അയച്ച കത്തിന് അത് സഹിക്കാൻ പറ്റാതെ പത്രാധിപർ പച്ചമഷി കൊണ്ടെഴുതിയ മറുപടിയിൽ നിന്ന് ഇപ്പോഴും ചോര പൊടിയുന്നുണ്ട്. ആ കത്തിലെ ‘ധാർഷ്ഠ്യം’ എന്ന വാക്ക് ശബ്ദതാരാവലിയിൽ തുറന്നുവെച്ച് അതിൽ നോക്കി കണ്ണു നിറച്ചിട്ടുണ്ട്. അപ്പോഴാണ് തൂവൽസ്പർശം പോലെ നേർമയായ ഈ മനുഷ്യന്‍റെ കത്തും വരികളും...

ഒരിക്കൽ ഒരു കുഞ്ഞു കവിതയിൽ എന്‍റെ പേര് തെറ്റായിവന്നപ്പോൾ ഞാനയച്ച കത്തും പത്രാധിപരുടെ മറുപടിയും അന്ന് യുറീക്ക പ്രസിദ്ധീകരിച്ചു. അത് ഒരു സുഹൃത്ത് ഇന്നും ബൈന്‍റ് ചെയ്ത് സൂക്ഷിച്ചിട്ടുള്ള യുറീക്ക ശേഖരത്തിൽ നിന്ന് ഈയിടെ പടമെടുത്ത് അയച്ചു തന്നു.

യുറീക്ക എന്ന് വായിച്ചു തുടങ്ങി എന്നാലോചിച്ചാൽ അത് മാത്തൻ മണ്ണിരക്കേസിൽ എത്തി നിൽക്കുന്നതാണ് ഓർമ. അതിനു മുമ്പേ യുറീക്ക വായിക്കാഞ്ഞിട്ടല്ല. അതങ്ങനെയാണ്. പ്രൊഫ. എസ്. ശിവദാസ് എന്ന യുറീക്കാ മാമന്‍റെ ഓർമയുമായി ചേർത്താണ് എന്‍റെ യുറീക്ക ഓർമകൾ. പിന്നീട് വായിച്ച എസ്. ശിവദാസ് കൃതികളിലും ഈ ആവർത്തനങ്ങൾ ‘തുടരുന്നുണ്ടായിരുന്നു’. അദ്ദേഹത്തിന്‍റെ രചനകൾ വ്യത്യസ്തമാവുന്നതും ആകർഷകമാകുന്നതും അനന്യമാകുന്നതും ഈ ശൈലിയിലൂടെയാണല്ലോ എന്ന് ഞാൻ തിരിച്ചറിയുന്നത് പിന്നീടാണ്. ശാസ്ത്രത്തെ ജനകീയമാക്കുന്നതിലും കുട്ടികളിൽ ശാസ്ത്രബോധം ഊട്ടിയുറപ്പിക്കുന്നതിലും പ്രൊഫ. എസ്. ശിവദാസിന്‍റെ ഇപ്പോഴും തുടരുന്ന സംഭാവനകൾ അതുല്യമാണ്. കുട്ടികളെ ചേർത്തു പിടിച്ച് അവരോട് സംവദിക്കുന്ന ആ ഭാഷയും ശൈലിയും തന്നെയാണ് അദ്ദേഹത്തിന്‍റെ സംഭാവന. ശിവദാസ് സാർ എഡിറ്ററും വി.എം. രാജമോഹൻ റെസിഡന്‍റ് എഡിറ്ററുമായ കാലത്താണ് ഞാൻ യുറീക്കയിൽ എഴുത്തു തുടങ്ങുന്നത്. ഇരുവരും നൽകിയ പ്രോത്സാഹനങ്ങൾ ചെറുതല്ല.

നിരവധി പൊതുവേദികളിലും കുട്ടികളുടെ ക്യാമ്പുകളിലും പങ്കെടുത്തിട്ടും ഇപ്പോഴും പുതിയൊരു വേദിയിലേക്ക് കയറും മുമ്പേ ചിലപ്പോൾ ഒരു കൺഫ്യൂഷൻ തലയ്ക്ക് പിടിക്കാറുണ്ട്. അപ്പോൾ അറിയാതെ പോക്കറ്റിലേക്ക് കൈ കടന്നുചെല്ലും.
‘‘സർ... തിരക്കാണോ?’’
തിരക്കാണെന്ന് മാഷ് ഇതേ വരെ പറഞ്ഞിട്ടില്ല; അല്ലെന്നും.
‘‘...പറഞ്ഞോളൂ’’
‘‘മാഷേ ഒരു പരിപാടിയുണ്ട്. ഞാനെന്താണ് പറയേണ്ടത്?’’
പിന്നെ പഴയ യുറീക്ക വായിക്കുന്ന കുട്ടിയോടുള്ള യുറീക്ക മാമന്‍റെ സംസാരമാണ്. അതിൽ നിന്ന് കിട്ടുന്ന ഊർജമുണ്ടല്ലോ. അത് കിട്ടാൻ മാഷിന്‍റെ തിരക്കുകളിലേക്ക് ഞാൻ വിളിച്ചു കൊണ്ടേയിരിക്കും.

കിളിമകളുടെ പുണ്യവാളൻ പോലെയുള്ള പല പുസ്തകങ്ങളുടെയും രചനയ്ക്കിടയിലേക്ക് എന്‍റെ ഫോൺ കാളുകൾ കയറിച്ചെന്നിട്ടുണ്ട്. അപ്പോൾ രചനയെക്കുറിച്ച് അദ്ദേഹം സംസാരിക്കും. ഒരു നല്ല പുസ്തകം വായിക്കുന്നതു പോലെ ഹൃദ്യമായിരിക്കും ആ സംസാരം. ചില സംസാരങ്ങൾ ചേർത്തുവെച്ച് അതേ ഭാഷയിൽ തന്നെ പകർത്തിയെഴുതി പ്രസിദ്ധീകരിച്ചിട്ടുമുണ്ട്. മാഷെഴുതാത്തതും പറയാത്തതുമായ വാക്കോ ശൈലിയോ കടന്നു വരാതെ പകർത്താൻ സാധിക്കുന്നത് അദ്ദേഹത്തിന്‍റെ കൃതികൾ അത്രയേറെ ഇഷ്ടമായതു കൊണ്ടാണ്.

ഒരിക്കൽ ഞാൻ കൃഷിയിടത്തിൽ ചേമ്പിന് മണ്ണിടുകയാണ്. 11.30 കഴിഞ്ഞു, നല്ല വെയിൽ. കുറച്ചകലെ വീട്ടിലേക്ക് നോക്കി, വെള്ളം കിട്ടാൻ. കയറിപ്പോയാൽ പിന്നെ വിശ്രമമായി, വാട്സാപ്പായി, കിടത്തമായി... അന്നത്തെ പണി അതോടെ തീരും. ഞാനങ്ങനെ നോക്കുമ്പോൾ എന്‍റെ കണ്ണുയരത്തിൽ (eye level) നന്നായി പഴുത്ത് ഓറഞ്ച് നിറമായി നിൽക്കുന്നു, ഒരു പപ്പായ! ഞാൻ 9 മണി മുതൽ അതിന്‍റെ ചുറ്റും പണിയെടുക്കുന്നുണ്ട്. അപ്പോഴെല്ലാം അതവിടെ ഉണ്ടായിരുന്നോ? ഞാൻ കണ്ടില്ല. ഞാൻ കൈയെത്തിച്ച് അത് പറിച്ചെടുത്ത് നടു പിളർത്തി കഴിക്കാൻ തുടങ്ങി. നല്ല വെള്ളമുള്ള നന്നായി പഴുത്ത പപ്പായ. അകവും പുറവും ഒരേ നിറം. നല്ല തേൻ മധുരവും. ആ മെലിഞ്ഞ പപ്പായ മരത്തിലെ ആദ്യത്തെ പഴമാണത്രെ!

ദാഹം മാറുക മാത്രമല്ല, മനസ്സും നിറഞ്ഞു. വർധിച്ച ഊർജത്തോടെ ജോലി തുടർന്നു. ഒരു മണിയോടെ ജോലി നിർത്തി ഞാൻ വീട്ടിലേക്ക് കയറിപ്പോയി.
ഇതാരോടെങ്കിലും ഒന്നു പറയണമല്ലോ. ആരോടു പറയും?
സംശയമെന്ത്? മനുഷ്യനും പ്രകൃതിയും തമ്മിലെ ബന്ധത്തെക്കുറിച്ച് എന്നെ പഠിപ്പിച്ച യുറീക്ക മാമനോടല്ലേ പറയേണ്ടത്!

ഞാനീ കഥ പറയാൻ തുടങ്ങി. മാഷ് താൽപ്പര്യത്തോടെ അത് കേൾക്കുകയും ഇടയ്ക്ക് സംസാരിക്കുകയും ചെയ്തു. ഒടുവിൽ സാർ പറഞ്ഞു:
‘‘ഇതാണ് ഇക്കൊ സ്പിരിച്വാലിറ്റി. പ്രകൃതിയോട് ഇഴുകിച്ചേർന്നും സ്നേഹിച്ചും കഴിയുന്നവർക്ക് പ്രകൃതിയിങ്ങനെ സമ്മാനങ്ങൾ തന്നുകൊണ്ടിരിക്കും. നമുക്ക് വേണ്ട സമയത്ത് പ്രകൃതിയത് നമ്മുടെ കൺമുന്നിലെത്തിക്കും. കുഞ്ഞാപ്പ ഇത് എഴുതണം കേട്ടോ. പറയുന്നത് കേൾക്കാൻ തന്നെ നല്ല രസം. ഒരു സുഖമുണ്ട്.’’
ഈ 80 വയസ്സിലെത്തുമ്പോഴും ഒരു കുഞ്ഞിന്‍റെ കൗതുകവും മനസ്സും നൈർമല്യവും സൂക്ഷിക്കാൻ കഴിയുന്നു എന്നതും വാത്സല്യമൂറുന്ന ആ കുഞ്ഞു ശബ്ദവുമാണ് മാഷിന്‍റെ ഭാഗ്യം; ഞങ്ങളുടെയും.

Tags:    
News Summary - professor s sivadas Eureka maman-literature article

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-04-28 03:15 GMT