എം.ടിക്കെതിരായ അക്രമം സാധാരണക്കാരന്‍െറ വിഷമമുള്‍ക്കൊണ്ടതിന് –മുഖ്യമന്ത്രി

കോഴിക്കോട്: സാധാരണക്കാരന്‍െറ വിഷമമുള്‍ക്കൊണ്ട് നോട്ടുനിരോധനത്തിന്‍െറ ദുരിതം പങ്കുവെച്ചതാണ് എം.ടിയെ സംഘ്പരിവാറുകാര്‍ മ്ളേച്ഛമായ രീതിയില്‍ ആക്രമിക്കാന്‍ കാരണമായതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സാംസ്കാരിക രംഗത്തെ സമഗ്രസംഭാവനക്കുള്ള പ്രഥമ ദേശാഭിമാനി പുരസ്കാരം എം.ടി. വാസുദേവന്‍ നായര്‍ക്ക് നല്‍കുകയായിരുന്നു അദ്ദേഹം.

ഏതെങ്കിലും രാഷ്ട്രീയത്തിനുവേണ്ടി നിലകൊള്ളുന്നയാളല്ല എം.ടി. നാടിന്‍െറ സ്പന്ദനമുള്‍ക്കൊണ്ട്, അടിച്ചമര്‍ത്തപ്പെട്ട താല്‍പര്യങ്ങള്‍ക്കുവേണ്ടി നിലകൊള്ളാന്‍ അദ്ദേഹത്തിനു കഴിഞ്ഞു. സാഹിത്യ-സാംസ്കാരിക ഉല്‍പതിഷ്ണുക്കളായ കല്‍ബുര്‍ഗിയെയും ഗോവിന്ദ് പന്‍സാരെയെയും നരേന്ദ്ര ദാഭോല്‍കറെയുമെല്ലാം അവര്‍ കൊലപ്പെടുത്തി. ഓരോരുത്തരുടെയും അഭിപ്രായം പ്രകടിപ്പിക്കാന്‍ അവരവര്‍ക്കു കഴിയണം. അഭിപ്രായം പ്രകടിപ്പിച്ചതിന് കൊലപ്പെടുത്തുകയോ ആക്രമിക്കുകയോ ചെയ്യുകയാണെങ്കില്‍ അതാണ് ഫാഷിസ്റ്റ് രീതിയും മനോഭാവവും.

മതസൗഹാര്‍ദവും മതനിരപേക്ഷതയും പറഞ്ഞ് നാം അഭിമാനിക്കുന്ന കേരളത്തില്‍ എം.ടിയെ ആക്രമിക്കാന്‍ ധൈര്യമുണ്ടായി എന്നത് ഗൗരവതരമായി കാണേണ്ടതുണ്ട്. ഇത്തരം ശക്തികളെ ഒറ്റപ്പെടുത്താന്‍ നാം തയാറാവണമെന്നും അസഹിഷ്ണുതക്കെതിരെ ശരിയായ രീതിയില്‍ പ്രതികരിക്കണമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

മലയാള സാഹിത്യം എം.ടിയില്‍നിന്ന് എം.ടിയിലേക്ക് പോവുകയാണെന്ന് മുഖ്യാതിഥിയായ നടന്‍ മമ്മൂട്ടി പറഞ്ഞു. ഒരു കാലഘട്ടത്തിന്‍െറ വായനശീലം തുടങ്ങിയതും വളര്‍ന്നതും എം.ടിയിലൂടെയാണ്. മലയാള സാഹിത്യത്തില്‍ നിഷേധി എന്ന വാക്കുപയോഗിച്ചയാളാണ് അദ്ദേഹമെന്നും എം.ടിയുടെ എല്ലാ കഥാപാത്രത്തിലും ഒരു നിഷേധിയുണ്ടെന്നും മമ്മൂട്ടി കൂട്ടിച്ചേര്‍ത്തു.

Tags:    
News Summary - MT Deshabhimani puraskaram

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-04-28 03:15 GMT