ചെന്നൈ: മരണാനന്തര ബഹുമതിയായി സാഹിത്യ അക്കാദമി നൽകിയ അവാർഡ് കവി ഇങ്ക്വിലാബിന്‍റെ കുടുംബം നിരസിച്ചു. എന്നും സർക്കാരിനെതിരെ സംസാരിച്ചയാളാണ് മക്കൾ പവലർ ഇൻക്വിലാബ് എന്ന തമിഴ് കവി. വർഗീയതക്കും ജാതിക്കും എതിരെ സർക്കാർ ഒന്നും ചെയ്യില്ലെന്ന് അദ്ദേഹത്തിന് വിമർശനമുണ്ടായിരുന്നു. അതിനാൽ ഈ സർക്കാരിൽ നിന്നും അവാർഡ് സ്വീകരിക്കാൻ തങ്ങൾക്ക് താൽപര്യമില്ലെന്ന് അറിയിക്കുന്ന കത്ത് അക്കാദമിക്ക് അയച്ചിട്ടുണ്ടെന്നും ഇങ്ക്വിലാബിന്‍റെ മകൾ ഡോ.ആമിന പറഞ്ഞു.
ജീവിച്ചിരിക്കുന്ന കാലത്ത് ഒരു അവാർഡുകളും സ്വീകരിക്കാൻ അദ്ദേഹം ഇഷ്ടപ്പെട്ടിരുന്നില്ല. സർക്കാരുകളുടെ മുഖംമൂടി മാത്രമേ മാറുന്നുള്ളൂ, അതിന്‍റെ സ്വഭാവം മാറുന്നില്ലെന്ന് അദ്ദേഹം പറയുമായിരുന്നു എന്നും ആമിന പറഞ്ഞു.
രാജ്യത്ത് അക്രമങ്ങളും അടിച്ചമർത്തലുകളും എങ്ങും നടമാടിക്കൊണ്ടിരിക്കുകയാണ്. ഈ സാഹചര്യത്തിൽ അവാർഡ് സ്വീകരിച്ചാൽ ഇതേക്കുറിച്ച് വേവലാതിപ്പെടുകയും നിരന്തരം എഴുതുകയും ചെയ്ത ഇങ്ക്വിലാബ് നയിച്ച ജീവിതത്തോടും അദ്ദേഹത്തിന്‍റെ രചനകളോടും ചെയ്യുന്ന നീതികേടും വഞ്ചനയുമായിരിക്കും എന്ന് ഡോ.ആമിന അക്കാദമിക്ക് എഴുതിയ കത്തിൽ പറയുന്നു.
താൻ എഴുതുന്നത് പുരസ്ക്കാരങ്ങളോ അംഗീകരമോ ആഗ്രഹിച്ചല്ല. ചോദ്യം ചെയ്യലുകൾ, കുറ്റപ്പെടുത്തലുകൾ ഇതെല്ലാമാണ് താൻ ആഗ്രഹിക്കുന്ന സമ്മാനങ്ങൾ എന്ന് ഇങ്ക്വിലാബ് എഴുതി.
നിരവധി നോവലുകളും കവിതാസമാഹാരങ്ങളും ചെറുകഥകളും സാഹിത്യ നിരൂപണങ്ങളും ലേഖനങ്ങളും പ്രസിദ്ധീകരിച്ച ഇങ്ക്വിലാബ് കഴിഞ്ഞ വർഷമാണ് അന്തരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.