രണ്ടായിട്ടല്ല, എണ്ണമറ്റ വഴികളായിട്ടായിരുന്നു ആ പാത വിഭജിക്കപ്പെട്ടത്. റോബർട്ട് ഫ്രോസ്റ്റിന്റെ ആരും സഞ്ചരിക്കാത്ത വഴിയാണ് ഞാനും തിരഞ്ഞെടുത്തത്. പാതി വഴി പിന്നിട്ടപ്പോൾ ഞാൻ തിരിച്ചറിഞ്ഞു, ആരും സഞ്ചരിക്കാത്ത വഴിയായിരുന്നു എല്ലാവരും തിരഞ്ഞെടുത്തിരുന്നത് എന്ന്.
ഓരോ അടി വെക്കുമ്പോഴും തന്റെ കാൽപാടുകൾ അവർ വിദഗ്ധമായി മായ്ച്ചിരുന്നു. ബാക്കിയായ കാൽപാടുകളെ കടലെടുത്തിരുന്നു. ജനനിബിഡമായ ഒരു വനത്തിൽ ഞാൻ അകപ്പെട്ടിരിക്കുന്നു. അവനവന്റെ കടലകങ്ങളിൽ ഒരു തീരത്തിനായി അവർ തുഴഞ്ഞുകൊണ്ടിരുന്നു.
മരീചികകളെ അവർ മരുപ്പച്ചകളായി വാഴ്ത്തി. ആകാശത്തെ ഭൂമിയായും ഭൂമിയെ താഴ്വരയായും അവർ നിരൂപിച്ചു. കൈയിലുള്ള കത്തുന്ന റാന്തലിൽ അവർ വെളിച്ചം പരതി. ഒരായിരം ബഹളങ്ങൾ എന്റെ കാതുകളെ കാർന്നുതിന്നു. റാന്തൽ വെളിച്ചത്തിൽ കണ്ണുകൾ മഞ്ഞളിച്ചു. ചൂണ്ടുകൾ മരവിച്ചു. ഹൃദയം നിലച്ചു. ബഹളങ്ങളെ അവർ ശബ്ദങ്ങളായി തെറ്റിദ്ധരിച്ചു. അതിന്റെ ഉന്മാദത്തിൽ അവർ തിമിർത്താടി.
നേരിനായുള്ള തിരച്ചിലിൽ. ഒലീവുകൾ നിറഞ്ഞൊരു നാട്ടിൽ ഞാൻ എത്തപ്പെട്ടു. ശബ്ദങ്ങൾ നിറഞ്ഞ ആ നാട് ശാന്തമായിരുന്നു. ഞാൻ അത്ഭുതംകൂറി, എന്തേ ഇവിടെ ബഹളൊന്നുമില്ലേ?
എനിക്കു തെറ്റി. ബഹളങ്ങളുണ്ടായിരുന്നു.പക്ഷേ, ബഹളങ്ങളെ അതിജീവിക്കാനുള്ള കല അവർക്ക് വശമുണ്ടായിരുന്നു. കാതുകൾ കാർന്നുതിന്നപ്പെടാതിരിക്കാൻ, കണ്ണ് മഞ്ഞളിക്കാതിരിക്കാൻ, ചുണ്ടുകൾ മരവിക്കാതിരിക്കാൻ, ഹൃദയം നിലക്കാതിരിക്കാൻ, ബഹളങ്ങൾക്കിടയിൽ അവനവനെ നഷ്ടപ്പെടാതിരിക്കാൻ, പ്രകാശിക്കുന്ന ഹർഫുകളാൽ അവർ ആ ഭൂമി അലങ്കരിച്ചിരുന്നു. ദിവ്യമായ കലാമിനെ അവർ നെഞ്ചിലേറ്റിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.