തൃശൂര്‍: മോദി സര്‍ക്കറിന്‍െറ വര്‍ഗീയ നിലപാടുകളില്‍ പ്രതിഷേധിച്ച് കേരളത്തിലെ സാഹിത്യകാരന്‍മാര്‍ രംഗത്ത്. പ്രതിഷേധത്തിന്‍െറ ഭാഗമായി പ്രശസ്ത എഴുത്തുകാരി സാറാ ജോസഫ് കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം തിരിച്ചു നല്‍കും. പുരസ്കാരമായി ലഭിച്ച ശില്‍പവും പ്രശസ്തി പത്രവും സമ്മാനത്തുകയായ 50,000 രൂപയുമാണ് തിരിച്ചു നല്‍കുക.
കേന്ദ്ര സര്‍ക്കാറിന്‍െറ വര്‍ഗീയ നയങ്ങളില്‍ പ്രതിഷേധിച്ചാണ് പുരസ്കാരം തിരിച്ചു നല്‍കുന്നതെന്ന് സാറാ ജോസഫ് മാധ്യമങ്ങളോട് പറഞ്ഞു. ഇന്ത്യയില്‍ വളര്‍ന്നു വരുന്ന ഭീതിദമായ അവസ്ഥക്കെതിരായ പ്രതിഷേധമാണിത്. എഴുത്തുകാരെ കൊന്നുകളയുന്ന സാംസ്കാരിക പ്രവര്‍ത്തനമാണ് മോദി സര്‍ക്കാരിന്‍േറത്. രാജ്യത്ത് ഭീകരാന്തരീക്ഷവും വര്‍ഗീയതയും വര്‍ധിക്കുന്നു. പ്രത്യേക അജണ്ടവെച്ചാണ് രാജ്യത്ത് ഭരണം നടത്തുന്നത്. സാഹിത്യകാരന്മാരെയും നിരപരാധികളെയും തുടര്‍ച്ചയായി കൊല ചെയ്യുമ്പോള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി മൗനം പാലിക്കുന്നു. ജനാധിപത്യ രാജ്യമായ ഇന്ത്യയുടെ ബഹുസ്വരത തകര്‍ക്കാനാണ് ഭരണകൂടം ശ്രമിക്കുന്നതെന്നും സാറാ ജോസഫ് വ്യക്തമാക്കി.
മോദി സര്‍ക്കാറിന്‍െറ വര്‍ഗീയ നയങ്ങളില്‍ പ്രതിഷേധിച്ച് കേന്ദ്ര സാഹിത്യ അക്കാഡമിയിലെ പദവികള്‍ രാജിവെക്കാന്‍ പ്രശസ്ത എഴുത്തുകാരന്‍ കെ. സച്ചിദാനന്ദന്‍ തീരുമാനിച്ചു. സ്വാതന്ത്ര്യ ധ്വംസനത്തിനെതിരായ പ്രതിഷേധത്തിന്‍െറ ഭാഗമായാണ് പദവി രാജിവെക്കുന്നതെന്ന് സച്ചിദാനന്ദന്‍ മാധ്യമങ്ങളോട് പറഞ്ഞു. അടിയന്തരാവസ്ഥക്ക് സമാനമായ സംഭവങ്ങളാണ് രാജ്യത്ത് നടക്കുന്നത്. എന്ത് ഭക്ഷിക്കണം, ചിന്തിക്കണം, എഴുതണം എന്ന് ചിലര്‍ തീരുമാനിക്കുന്നു. അല്ലാത്തവരെ ഹീനമായി കൊലപ്പെടുത്തുന്നു. ഫാഷിസ്റ്റ് വത്കരണത്തിന്‍െറ ഭാഗമായാണ് ഭരണകൂടത്തിന്‍െറ നീക്കമെന്നും സച്ചിദാനന്ദന്‍ ചൂണ്ടിക്കാട്ടി.
പ്രമുഖരായ പല എഴുത്തുകാരും അക്കാദമി പുരസ്കാരം തിരിച്ചേല്‍പ്പിക്കുന്നത് ഉള്‍പ്പെടെയുള്ള പ്രതികരണങ്ങളിലൂടെ കേന്ദ്രസര്‍ക്കാറിനെ പ്രതിഷേധം അറിയിച്ചപ്പോള്‍ മലയാളം എഴുത്തുകാരില്‍ നിന്നുള്ള ആദ്യ പ്രതികരണമാണിത്. എഴുത്തുകാരി നയന്‍താര സെഹ്ഗാളും മുന്‍ ലളിതകലാ അക്കാദമി അധ്യക്ഷനും കവിയുമായ അശോക് വാജ്പേയിയും കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരവും ഉര്‍ദു എഴുത്തുകാരന്‍ റഹ്മാന്‍ അബ്ബാസ് മഹാരാഷ്ട്ര ഉര്‍ദു സാഹിത്യ അക്കാദമി പുരസ്കാരവും തിരിച്ചു നല്‍കിയിരുന്നു. ന്യൂനപക്ഷങ്ങള്‍ക്കെതിരെ ഹിന്ദുത്വ സംഘങ്ങളുടെ ആക്രമണം വര്‍ധിക്കുന്നതിലും രാജ്യത്തിന്‍െറ സാംസ്കാരിക വൈവിധ്യം കാത്തു സൂക്ഷിക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടതിലും പ്രതിഷേധിച്ചാണിത്. കല്‍ബുര്‍ഗിയുടെ വധത്തിലും അന്വേഷണം വൈകുന്നതിലും പ്രതിഷേധിച്ച് കര്‍ണാടകയിലെ എഴുത്തുകാരായ വീരണ്ണ മഡിവാളര്‍, ടി. സതീഷ് ജ്വാവരെ ഗൗഡ, സംഘമേഷ്, ഹനുമന്ദ് ഹലിഗേരി, ശ്രീദേവി വി. ആലൂര്‍, ചിതാനന്ദ സാലി എന്നിവരാണ് പരുസ്കാരങ്ങള്‍ തിരിച്ചു നല്‍കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.