കോഴിക്കോട്: നിരൂപകരാല്‍ ക്രൂശിക്കപ്പെട്ട എഴുത്തുകാരനായിരുന്നു ഒ.വി. വിജയന്‍ എന്ന് ആഷാമേനോന്‍. വൈവിധ്യങ്ങളെ സാഹിത്യത്തില്‍ കൊണ്ടുവന്ന എഴുത്തുകാരനായിരുന്നു ഒ.വി. വിജയന്‍. കോഴിക്കോട് അളകാപുരി ഓഡിറ്റോറിയത്തില്‍ തപസ്യ സംഘടിപ്പിച്ച ഒ.വി. വിജയന്‍ അനുസ്മരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു ആഷാമേനോന്‍.
ആദ്യകാലത്ത് അവഗണിക്കപ്പെട്ട അദ്ദേഹം ഏറെ അസ്വസ്ഥനായിരുന്നു. വിജയന്‍ കേള്‍ക്കാത്ത പഴിയില്ല. ഖസാക്കിന്‍െറ ഇതിഹാസമൊക്കെ സാഹിത്യമാണോ ധര്‍മപുരാണമൊക്കെ നോവലായി പരിഗണിക്കാന്‍ പറ്റുമോ എന്നെല്ലാമായിരുന്നു വിമര്‍ശങ്ങള്‍. മലത്തെക്കാള്‍ വലിയ വിസര്‍ജ്യം പ്ളാസ്റ്റിക് പോലുള്ള അജൈവ മാലിന്യങ്ങളാണെന്ന് മനസ്സിലാക്കാത്തവരാണ് ധര്‍മപുരാണത്തിലെ ഭാഷയെ വിമര്‍ശിക്കുന്നത്.
നോവല്‍, ചെറുകഥ, കോളമെഴുത്ത്, കാര്‍ട്ടൂണ്‍ എന്നിവയിലൂടെ മലയാളത്തില്‍ മറ്റൊരു എഴുത്തുകാരനും പോകാത്ത ഇടങ്ങളില്‍ അദ്ദേഹം കടന്നുചെന്നു. നൈതികതയുടെ കാര്യത്തില്‍ സി.വി. രാമന്‍പിള്ളയെക്കാളും മുകളിലാണ് വിജയന്‍െറ സ്ഥാനം. എം. സുകുമാരന്‍, ആനന്ദ് എന്നിവരെപ്പോലെ മുതിര്‍ന്ന പല എഴുത്തുകാര്‍ക്കുമില്ലാത്ത വൈവിധ്യത്തിന്‍െറ ഉടമയുമായിരുന്നു. മറ്റൊരു എഴുത്തുകാരനും പ്രകടിപ്പിക്കാത്ത തരത്തില്‍ രാഷ്ട്രീയബോധം സൂക്ഷിച്ചു. ദാര്‍ശനിക വ്യഥയും ജനപ്രിയതയും സാഹിത്യത്തില്‍ ഒരേസമയം കൊണ്ടുവന്നു എന്നതാണ് അദ്ദേഹത്തിന്‍െറ വിജയ രഹസ്യം. പി. ബാലകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. ഉള്ളൂര്‍ എം. പരമേശ്വരന്‍, യു.പി. സന്തോഷ്, കെ. കെ. വീരവര്‍മരാജ എന്നിവര്‍ സംസാരിച്ചു. എം.സി. രാജീവ്കുമാര്‍ സ്വാഗതവും പി.ഇ. ദാമോദരന്‍ നന്ദിയും പറഞ്ഞു.
എസ്.കെ. പൊറ്റെക്കാട്ട് സാംസ്കാരിക കേന്ദ്രത്തില്‍ സംഘടിപ്പിച്ച അനുസ്മരണ പരിപാടി യു.കെ. കുമാരന്‍ ഉദ്ഘാടനം ചെയ്തു. ഡോ. കെ.വി. തോമസ് മുഖ്യപ്രഭാഷണം നടത്തി. കൗണ്‍സിലര്‍ കെ. ശ്രീകുമാര്‍ അധ്യക്ഷത വഹിച്ചു. വിജയന്‍ കോടഞ്ചേരി അനുസ്മരണ പ്രഭാഷണം നടത്തി. പൂനൂര്‍ കരുണാകരന്‍ സ്വാഗതവും ഇ. ജയരാജന്‍ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.