രണ്ടാം ലോകയുദ്ധത്തിന് ശേഷം ആദ്യമായാണ് പുസ്തകം ജര്‍മനിയില്‍ പ്രസിദ്ധീകരിക്കുന്നത്
ബര്‍ലിന്‍: ഏകാധിപതിയായിരുന്ന അഡോള്‍ഫ് ഹിറ്റ്ലറുടെ ആത്മകഥ ‘മെയിന്‍കാംഫ്’ അടുത്തവര്‍ഷം ജര്‍മനിയില്‍ പുന$പ്രസിദ്ധീകരിക്കും. രണ്ടാം ലോകയുദ്ധത്തിന് ശേഷം ഇതാദ്യമായാണ് പുസ്തകം ജര്‍മനിയില്‍ പ്രസിദ്ധീകരിക്കുന്നത്.
നാസി വംശീയതയുടെ അടിസ്ഥാന പുസ്തകമായി കണക്കാക്കുന്ന ‘മെയിന്‍കാംഫ്’ ജര്‍മനിയില്‍ പ്രസിദ്ധീകരിക്കുന്നത് രണ്ടാം ലോകയുദ്ധത്തോടെ നിരോധിച്ചിരുന്നു.
രചയിതാവ് മരണപ്പെട്ട് 70 വര്‍ഷം പിന്നിടുന്നതോടെ പുസ്തകത്തിന്‍െറ പകര്‍പ്പവകാശം അവസാനിക്കുന്നതുകൂടി കണക്കിലെടുത്താണ് പുസ്തക പ്രസാധനം. എന്‍െറ പോരാട്ടം എന്നര്‍ഥം വരുന്ന ‘മെയിന്‍കാംഫി’ന് മ്യൂണിക് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കണ്ടംപററി ഹിസ്റ്ററിയിലെ (ഐ.എഫ്.സെഡ്) ഗവേഷകര്‍ എഴുതുന്ന വ്യാഖാനം കൂടി ചേര്‍ത്താണ് പ്രസിദ്ധീകരിക്കുക. രണ്ട് വാള്യങ്ങളിലായി 2,000 പേജുള്ളതാണ് പുതിയ എഡിഷനെന്ന് ഐ.എഫ്.സെഡ് ഡെപ്യൂട്ടി ഡയറക്ടര്‍ മാഗ്നസ് ബ്രെഷ്കന്‍ പറഞ്ഞു. യഥാര്‍ഥ പുസ്തകത്തില്‍ 27 അധ്യായങ്ങളടക്കം 780 പേജാണുള്ളത്. എന്നാല്‍, പുതിയ എഡിഷനില്‍ ഇതിന് പുറമെ ഗവേഷകരുടെ അഭിപ്രായങ്ങള്‍, ഇന്‍ഡക്സ്, അവതാരിക എന്നവയുമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.