കടൽപ്പാലത്തിന്റെ കൈവരിയിൽ തങ്ങി
പ്പിടയുന്ന സൂര്യൻ
തിരതുപ്പുന്ന പതയാർത്ത് കര കവർന്നു.
അവിടവിടെ കടൽച്ചൊറികൾ
നിറമാലകൾ വർണസാമഗ്രികൾ
മെല്ലെ വിജനമാകുവാൻ വെമ്പുന്ന
കൺകൂട്ടിനു ദൂരെ പറ്റം നിൽക്കും കരുംകുറ്റിക്കാട്
രാക്കാറ്റിൻ ശീതളകമ്പളം മാടിച്ചുറ്റി
കാലത്തിന്റെ വിസ്താരക്കൂട്ടിൽ
കൽപ്രതിമ പോലങ്ങ് നിലയുറപ്പിച്ചു.
മിന്നൽമായം നിരാശ്രയനിഴൽ
കോലങ്ങൾ നടനമാടി മാഞ്ഞയെന്റെ
ജീവിതവഴിക്കോണുകളിൽ
ആമംവെപ്പിച്ചിരുന്ന ചില
ചിന്തകൾ ആലസ്യം വിട്ടുണർന്നു.
അന്നേരമവിടെ കല്ലുബഞ്ചുകളിൽ
ആൺപെൺ ബാലകരൂപങ്ങൾ ആഹ്ലാദ
ചിത്തരായ് കണ്ടു.
നേരും നെറിയും വാഴാത്ത കാലത്തു
കർത്തവ്യംപോലെ കാഴ്ചകൾ
കാട്ടിയ മസ്തിഷ്‌കമേ നന്ദി!
വന്ന വഴികൾ ഇല്ലാതാകുന്നു,
അങ്ങഴിമുഖത്തെയോളങ്ങൾ
ഇങ്ങോട്ട് കുതിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.