സുഭാഷ് ചന്ദ്രന് കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ്

ന്യൂഡല്‍ഹി: ശ്രദ്ധേയനായ യുവ എഴുത്തുകാരന്‍ സുഭാഷ് ചന്ദ്രന് കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ്. സുഭാഷിന്‍െറ ആദ്യ നോവലായ ‘മനുഷ്യന് ഒരു ആമുഖം’ ആണ് അവാര്‍ഡ് നേടിക്കൊടുത്തത്. ഒരുലക്ഷം രൂപയും പ്രശസ്തി പത്രവുമടങ്ങുന്ന പുരസ്കാരം മാര്‍ച്ചില്‍ ഡല്‍ഹിയില്‍ നടക്കുന്ന ചടങ്ങില്‍ സമ്മാനിക്കും. 2011ലെ കേരള സാഹിത്യ അക്കാദമി അവാര്‍ഡും ഓടക്കുഴല്‍ അവാര്‍ഡും ഈ കൃതിക്കു ലഭിച്ചിട്ടുണ്ട്. വിവിധ ഭാഷകളില്‍നിന്ന് എട്ട് കവിതാ സമാഹാരങ്ങളും അഞ്ച് നോവലുകളും മൂന്ന് ഉപന്യാസ സമാഹാരങ്ങളും മൂന്ന് കഥാസമാഹാരങ്ങളും നാടകം, ആത്മകഥ, സാഹിത്യ വിമര്‍ശം വിഭാഗങ്ങളില്‍ ഓരോ കൃതികളുമാണ് ഇക്കുറി അവാര്‍ഡിന് തെരഞ്ഞെടുക്കപ്പെട്ടത്. പ്രഫ. ചന്ദ്രമതി, പ്രഫ. സാറ ജോസഫ്, ഡോ. കെ. ജയകുമാര്‍ എന്നിവരടങ്ങിയ ജൂറിയാണ് മലയാള പുസ്തകങ്ങള്‍ വിലയിരുത്തിയത്.
മാതൃഭൂമിയില്‍ ചീഫ് സബ് എഡിറ്ററായ സുഭാഷ് ചന്ദ്രന് നേരത്തേ ഇ.പി. സുഷമ എന്‍ഡോവ്മെന്‍റ്, അങ്കണം അവാര്‍ഡ്, എസ്.ബി.ടി അവാര്‍ഡ്, വി.പി. ശിവകുമാര്‍-കേളി അവാര്‍ഡ്, അബൂദബി ശക്തി അവാര്‍ഡ് തുടങ്ങിയ പുരസ്കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. ഘടികാരങ്ങള്‍ നിലക്കുന്ന സമയം, പറുദീസാനഷ്ടം, തല്‍പം, ബ്ളഡിമേരി എന്നീ ചെറുകഥാ സമാഹാരങ്ങളും മധ്യേയിങ്ങനെ, കാണുന്ന നേരത്ത്, ദാസ് കാപിറ്റല്‍ എന്നീ ഓര്‍മക്കുറിപ്പുകളുമാണ് പ്രധാന കൃതികള്‍. ജയശ്രീയാണ് ഭാര്യ. മക്കള്‍: സേതു പാര്‍വതി, സേതു ലക്ഷ്മി.
കവിതാ വിഭാഗത്തില്‍ ഉത്പല്‍ കുമാര്‍ ബസു (ബംഗാളി), ഉര്‍ഖാരോ ഗ്വര ബ്രഹ്മ (ബോഡോ), ആദില്‍ ജുസ്സാവാല (ഇംഗ്ളീഷ്), ഷാദ് റഹ്മാന്‍ (കശ്മീരി), മുനവ്വര്‍ റാണ (ഉര്‍ദു), ഗോപേ കമല്‍ (സിന്ധി), ഗോപാല്‍കൃഷ്ണ രഥ് (ഒഡിഷ), ജസ്വീന്ദര്‍ (പഞ്ചാബി), നോവല്‍ വിഭാഗത്തില്‍ ശൈലേന്ദര്‍ സിങ് (ഡോംഗ്രി), രമേഷ് ചന്ദ്ര ഷാ (ഹിന്ദി), ആശ മിശ്ര (മൈഥിലി), പൂമാനി (തമിഴ്), കഥാവിഭാഗത്തില്‍ അരുപ പതാംഗിയ കാലിത (അസമീസ്), നന്ദ ഹന്‍ഖിം (നേപ്പാളി), രാംപാല്‍ സിങ് രാജപുരോഹിത് (രാജസ്ഥാനി), ഉപന്യാസ വിഭാഗത്തില്‍ അശ്വിന്‍ മത്തേ (ഗുജറാത്തി), ജി.എച്ച്. നായക് (കന്നട), മാധവി സര്‍ദേശായി (കൊങ്കണി), ആത്മകഥ: ജയന്ത് വിഷ്ണു നരാലികാര്‍ (മറാത്തി), സാഹിത്യ വിമര്‍ശം: രച്ചപാലം ചന്ദ്രശേഖര റെഡ്ഡി എന്നിവരാണ് മറ്റ് അവാര്‍ഡ് ജേതാക്കള്‍. 

 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2025-12-07 10:02 GMT