സര്‍വവിജ്ഞാനകോശത്തിന് സ്കൂള്‍ ഉപന്യാസത്തിന്‍െറ വിലയേയുള്ളൂവെന്ന് എം.ജി.എസ്

തിരുവനന്തപുരം:  ഭാര്‍ഗവരാമന്‍ മഴുവെറിഞ്ഞ് കേരളം സൃഷ്ടിച്ചുവെന്നും രാമായണത്തിലും മഹാഭാരതത്തിലും കേരളത്തിന്‍െറ പേര് പറഞ്ഞിട്ടുണ്ടെന്നുമുള്ള സര്‍വവിജ്ഞാനകോശം പരമ്പരയിലെ പരിഷ്കരിച്ച എട്ടാം വാല്യത്തിലെ ഉള്ളടക്കങ്ങള്‍ക്ക് സ്കൂള്‍ ഉപന്യാസത്തിന്‍െറ വിലയേയുള്ളൂവെന്ന്  ചരിത്രകാരന്‍ ഡോ. എം.ജി.എസ്. നാരായണന്‍.  സര്‍വവിജ്ഞാനകോശം ഇന്‍സ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച പുതിയ വാല്യം ചരിത്രപരവും ആധികാരികവുമല്ളെന്നും സര്‍വവിജ്ഞാനകോശത്തിന്‍െറ പ്രകാശന ചടങ്ങില്‍ സാംസ്കാരിക മന്ത്രിയുടെ സാന്നിധ്യത്തില്‍ എം.ജി.എസ് ഉദാഹരണസഹിതം വിശദീകരിച്ചു. ഗ്രന്ഥം മന്ത്രി കെ.സി ജോസഫ് ബെന്യാമിന് നല്‍കി പ്രകാശനം ചെയ്തു.
ഭാര്‍ഗവരാമന്‍ മഴുവെറിഞ്ഞാല്‍ മഴു നഷ്ടപ്പെടുകയേയുള്ളൂ. ഗുപ്തകാലത്തെ ഹൈന്ദവപുരാണങ്ങളായ വിഷ്ണുപുരാണത്തിലും സ്കന്ദപുരാണത്തിലും കേരളം സൃഷ്ടിച്ചതിന്‍െറ കഥയില്ല. അടുത്ത കാലത്ത് കൂട്ടിച്ചേര്‍ത്ത് രചിച്ച ബ്രഹ്മാണ്ഡപുരാണത്തിലാണ് ഇതിനെക്കുറിച്ച് പറയുന്നത്. പരശുരാമന്‍െറ കഥ ഐതിഹ്യമാണ്.  രാമായണത്തിലും മഹാഭാരതത്തിലും കേരളത്തിന്‍െറ പേര് പരാമര്‍ശിച്ചിട്ടുണ്ടെന്നാണ് സര്‍വവിജ്ഞാനകോശത്തില്‍ പറയുന്നത്. ഇത് ആധികാരികമായി ശരിയല്ല. ഇതിനായി രണ്ട് പേജുകള്‍ ചെലവഴിച്ചതും ശരിയല്ല. ചുരുക്കി ഐതിഹ്യമായി പറയാമായിരുന്നു. രാമായണവും മഹാഭാരതവും ഇലിയഡും ഒഡീസിയും ഒരു കാലത്ത് ഒരാളാല്‍ എഴുതപ്പെട്ടതല്ളെന്ന് ശാസ്ത്രപഠനത്തില്‍ തെളിഞ്ഞിട്ടുണ്ട്.  രാമായണം 300 എണ്ണം ഉണ്ടെന്നാണ് എ.കെ. രാമാനുജന്‍െറ പഠനത്തില്‍ പറയുന്നത്. രാമായണത്തെ ചരിത്രം എന്നു പറയുന്നതില്‍ ബുദ്ധിമുട്ടുണ്ട്. ഉത്തരേന്ത്യയിലുള്ളവര്‍ മനുഷ്യരും തെക്കേ ഇന്ത്യയിലുള്ളവര്‍ വാനരരും രാക്ഷസരും എന്ന് പറയുന്നത് പരിണാമസിദ്ധാന്തത്തിന് വിരുദ്ധമാണ്. രാമായണത്തില്‍ ഭാവനകൊണ്ടാണ് പലതും കൂട്ടിച്ചേര്‍ത്തിരിക്കുന്നത്. കവി സങ്കല്‍പമാണ് അത്.
സര്‍വവിജ്ഞാനകോശം ആധികാരികമാകണമെങ്കില്‍ അതില്‍ ഗ്രന്ഥസൂചികയും പദസൂചികയും വേണം. ഇവിടെ അതില്ല. സ്പെഷലൈസേഷനും പ്രഫഷനലിസവും ഗവേഷണ പദ്ധതിശാസ്ത്രവും ഇല്ലാത്ത പുസ്തകമാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. പുസ്തകത്തിലെ ഓരോ ലേഖനത്തിലും അത് എവിടെനിന്ന് എടുത്തുവെന്ന് കാണിച്ചിട്ടില്ളെങ്കില്‍ അത് അംഗീകരിക്കാന്‍ മറ്റുള്ളവര്‍ തയാറാകില്ല.
കേരളചരിത്രത്തെക്കുറിച്ച് പറയുമ്പോഴും അത് രചിച്ചവരുടെ പേരുകളില്ല. ഐതിഹ്യഗ്രന്ഥങ്ങളിലും പത്രങ്ങളിലും വരുന്ന റിപ്പോര്‍ട്ട് എടുത്ത് കൊടുത്തിരിക്കുകയാണ്. വിവിധ വിഷയങ്ങളിലെ വിദഗ്ധരെക്കൊണ്ട് അത് പരിശോധിപ്പിക്കുകയാണ് വിജ്ഞാനകോശം എഴുതുന്നവര്‍ ചെയ്യേണ്ടതെന്നും അപ്പോഴേ യഥാര്‍ഥ വിജ്ഞാനകോശം ആകൂവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2026-03-08 08:54 GMT
access_time 2026-03-08 08:46 GMT