സൗഹാര്‍ദം അപ്രത്യക്ഷമായെന്ന് ടി. പത്മനാഭന്‍; കാരണം അസൂയയെന്ന് എം. മുകുന്ദന്‍

കോഴിക്കോട്: എഴുത്തുകാര്‍ക്കിടയിലെ സൗഹാര്‍ദം അപ്രത്യക്ഷമായെന്ന് ടി. പത്മനാഭന്‍. അസൂയയും അസഹിഷ്ണുതയുമാണ് എഴുത്തുകാര്‍ക്കിടയിലെ സൗഹാര്‍ദം നഷ്ടപ്പെടാന്‍ കാരണമെന്ന് എം. മുകുന്ദന്‍. എസ്.കെ. പൊറ്റെക്കാട്ട് ജന്മശതാബ്ദി ആഘോഷത്തിന്‍െറ ഭാഗമായി കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് പുറത്തിറക്കുന്ന പുസ്തക പ്രകാശന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു ഇരുവരും.

അക്കാദമി അവാര്‍ഡുകളും പത്മപുരസ്കാരങ്ങളുമാണ് സൗഹൃദം ഇല്ലാതാകാന്‍ കാരണന്നെ് ടി. പത്മനാഭന്‍ പറഞ്ഞു. സര്‍ക്കാര്‍തലത്തില്‍ രണ്ടോ മൂന്നോ ദിവസം വിദേശത്തേക്ക് പോകുന്നവര്‍ സഞ്ചാരസാഹിത്യം എഴുതുകയാണ്. കേരളത്തില്‍, ഇന്നുവരെ വിദേശത്ത് പോകാത്തവര്‍പോലും സഞ്ചാരസാഹിത്യം എഴുതുന്നു.  മറ്റൊരു സാഹിത്യകാരന്‍ ആഫ്രിക്കയിലെ മകളെ കാണാനായി പോയതായിരുന്നു സഞ്ചാരസാഹിത്യമായി എഴുതിയത്. ഈ ഗണത്തില്‍പെടാതിരിക്കാനാണ് താന്‍ എഴുതാതിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പണ്ടും എഴുത്തുകാര്‍ കലഹിച്ചിട്ടുണ്ടെന്നും എന്നാല്‍, അത് ഹാസ്യതലത്തിലായിരുന്നുവെന്നും എം. മുകുന്ദന്‍ പറഞ്ഞു. സൗഹാര്‍ദം നഷ്ടപ്പെടുന്നതിന് ആരെയും കുറ്റപ്പെടുത്തിയിട്ട് കാര്യമില്ല. വ്യക്തിപരമായ അസൂയയും വിദ്വേഷവും കൈവെടിഞ്ഞ് സൗഹാര്‍ദം തിരിച്ചുപിടിക്കാന്‍ നമ്മള്‍ ശ്രമിക്കണം.
നിരവധി പ്രശ്നങ്ങള്‍ ഉണ്ടായിട്ടും കൊച്ചു കൊച്ചു പരിഭവങ്ങളില്‍ അഭിരമിക്കുകയാണ് എഴുത്തുകാര്‍. ഇന്ന് എഴുത്തുകാര്‍ പലയിടത്തും പോകുന്നത് പലരുടെയും ക്ഷണം സ്വീകരിച്ചാണ്. എല്ലാ സൗകര്യങ്ങളും ലഭിക്കുന്നതുമൂലമാണ്്  ഇന്നത്തെ എഴുത്തുകാര്‍ക്ക് ജീവിതം അറിയാത്തതെന്നും എം. മുകുന്ദന്‍ പറഞ്ഞു.

ചടങ്ങ് സാംസ്കാരിക മന്ത്രി കെ.സി. ജോസഫ് ഉദ്ഘാടനം ചെയ്തു. മലയാളത്തിന് ക്ളാസിക് പദവി ലഭിക്കാനുള്ള ശ്രമങ്ങള്‍ വിജയത്തിന്നരികെയാണെന്നും വിഷയം കേന്ദ്ര കാബിനറ്റിന്‍െറ അജണ്ടയില്‍ വന്നിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. പൊറ്റക്കാട്ടിന്‍െറ സഞ്ചാര കൃതികളൊന്നും ഇംഗ്ളീഷില്‍ ലഭ്യമല്ലാത്തത് ദു$ഖകരമാണെന്ന്  സി. രാധാകൃഷ്ണന്‍ അഭിപ്രായപ്പെട്ടു. 1500 വര്‍ഷം പഴക്കമുള്ള ഭാഷകള്‍ക്ക് ശ്രേഷ്ഠ പദവി നല്‍കുമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കിയ വിജ്ഞാപനത്തിലുള്ളത്. അതില്ലാത്ത ഭാഷക്ക് കിട്ടിയാല്‍ മുമ്പ് കിട്ടിയവര്‍ കോടതിയെ സമീപിക്കും. മലയാള ഭാഷയുടെ പിതാവ് 16-ാം നൂറ്റാണ്ടിലാണ് ജീവിച്ചത്. അച്ഛനുമുമ്പ് കുട്ടിയുണ്ടായോ? - സി. രാധാകൃഷ്ണന്‍ ചോദിച്ചു.  യു.കെ. കുമാരന്‍െറ ‘എഴുത്തിന്‍െറ ചന്ദ്രകാന്തം’, ടി.വി. സുനീതയുടെ ‘എസ്.കെ. പൊറ്റെക്കാടിന്‍െറ ജീവചരിത്രം’ എന്നീ പുസ്തകങ്ങളുടെ പ്രകാശനം മന്ത്രി കെ.സി. ജോസഫ് നിര്‍വഹിച്ചു. എം. മുകുന്ദനും സി. രാധാകൃഷ്ണനും പുസ്തകങ്ങള്‍ ഏറ്റുവാങ്ങി.
കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ ഡോ. എം.ആര്‍. തമ്പാന്‍ അധ്യക്ഷത വഹിച്ചു. മാധ്യമം പീരിയോഡിക്കല്‍സ് എഡിറ്റര്‍ പി.കെ. പാറക്കടവ്, ടി.വി. രാമചന്ദ്രന്‍, പ്രതാപന്‍ തായാട്ട്, എസ്. സജിനി, എം. ചന്ദ്രപ്രകാശ്, യു.കെ. കുമാരന്‍ , ടി.വി. സുനീത എന്നിവര്‍ സംസാരിച്ചു. എസ്. കൃഷ്ണകുമാര്‍ സ്വാഗതവും എം.പി ബീന നന്ദിയും പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2025-12-07 10:02 GMT