മേജർ ഷഫീഖ് ഘോരി വീരമൃത്യു വരിക്കുമ്പോൾ എനിക്ക് 29 വയസ്സായിരുന്നു. മുന്നോട്ടുള്ള ജീവിതത്തെക്കുറിച്ച് ചിന്തിക്കാൻ പലരും എന്നെ ഉപദേശിച്ചിരുന്നു. പക്ഷേ, എന്നെ സംബന്ധിച്ച് അദ്ദേഹമായിരുന്നു എല്ലാം. ഇന്നും എന്നും, എപ്പോഴും അങ്ങനെത്തന്നെ ആയിരിക്കുകയും ചെയ്യും. സമൂഹ മാധ്യമങ്ങളിൽ വേദനയോടെ എല്ലാവരും വായിക്കുകയും നൊമ്പരത്തോടെ ഷെയർ ചെയ്യുകയും ചെയ്ത ഇൗ കുറിപ്പ് സൽമ ഷഫീഖ് ഘോരി എന്ന കർണാടകക്കാരിയുടേതാണ്.
19ാം വയസ്സിൽ രാജ്യം കാക്കുന്ന പട്ടാളക്കാരന്റെ ജീവിതപങ്കാളിയായിത്തീരുകയും 29ാം വയസ്സിൽ വിധവയാവുകയും ചെയ്ത സൽമ, ‘ബീങ് യു’ എന്ന ഫേസ്ബുക്ക് പേജിൽ മേജർ ഷഫീഖ് ഘോരിയുടെ രക്തസാക്ഷിത്വത്തിന്റെ വാർഷികത്തോടനുബന്ധിച്ച് പോസ്റ്റ് ചെയ്ത കുറിപ്പിലൂടെയാണ് വിവാഹനാൾ മുതൽ പ്രിയതമന്റെ വേർപാട് വരെയുള്ള കാലത്തെ ഓർമകൾ വിവരിക്കുന്നത്. ഒപ്പം രാജ്യസുരക്ഷക്കായി എപ്പോഴും ജാഗ്രതയിൽ കഴിയുന്ന പട്ടാളക്കാരുടെ ഭാര്യമാരുടെ ജീവിതം എങ്ങനെയായിരുന്നുവെന്നും പറഞ്ഞുവെക്കുന്നു.
2001ൽ ഓപറേഷൻ രക്ഷകിനിടയിലുണ്ടായ വീരോചിത പോരാട്ടത്തിൽ വീരമൃത്യു വരിച്ച മേജർ ഷഫീഖ് ഘോരിയുടെ മൃതദേഹം ഏറ്റുവാങ്ങിയ സന്ദർഭം വിവരിക്കുന്നത് ഇങ്ങനെയാണ്: പിറ്റേന്ന് അവസാനമായി അദ്ദേഹത്തെ സ്വീകരിക്കാൻ വേണ്ടി ഞാൻ വിമാനത്താവളത്തിലെത്തി. ഇത്തവണ ദേശീയപതാകയിൽ പൊതിഞ്ഞ ഒരു പെട്ടിയിലാണ് അദ്ദേഹം വന്നത്. ഞാൻ തകർന്നുപോയി. കരുത്തുള്ളവളായിരിക്കണമെന്ന് അദ്ദേഹം എപ്പോഴും എന്നോട് പറയാറുള്ളതാണ്. പക്ഷേ, അദ്ദേഹം ഒപ്പമില്ലാത്ത ജീവിതത്തെക്കുറിച്ച് ഞാൻ ചിന്തിച്ചിരുന്നതേയില്ല.
അദ്ദേഹത്തിന്റെ യൂനിഫോമും മറ്റു വസ്ത്രങ്ങളും ഇന്നും ഇവിടെയുണ്ട്, ഞാൻ അത് കഴുകിയിട്ടില്ല. കാരണം, ആ വികാരം എന്നിൽ നിന്ന് അകന്നുപോകുന്നത് എനിക്കിഷ്ടമല്ല. രാജ്യത്തെ വീരമൃത്യു വരിച്ച പട്ടാളക്കാരുടെ കുടുംബങ്ങൾക്കും കർണാടകയിലെ സൈനികരുടെ വിധവകൾക്കുമായുള്ള ക്ഷേമപ്രവർത്തനങ്ങളുമായി ഓടിനടക്കുന്ന സൽമക്ക് പ്രചോദനം മേജർ ഷഫീഖ് ഘോരിയുടെ വാക്കുകൾ തന്നെയാണ്- ‘‘കരഞ്ഞിരിക്കരുത്, കരുത്തുള്ളവളായിരിക്കണം’’.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.