സുൽത്താൻ ബത്തേരി മണ്ഡലത്തിലെ ആം ആദ്മി സ്ഥാനാർഥിയായഎൻ.വി. പ്രകൃതി (ഇടത്) പ്രചാരണത്തിനിടെ
നൂൽപുഴ (വയനാട്): നിയമസഭ തെരഞ്ഞെടുപ്പിൽ ആകെയുള്ള സ്ഥാനാർഥികൾ 890 ആണ്. എന്നാൽ ഒരാളൊഴികെ ബാക്കിയുള്ള 889 പേരുടെയും രേഖകളിലെല്ലാം ഒന്നുകിൽ ‘പുരുഷൻ’ അല്ലെങ്കിൽ ‘സ്ത്രീ’ എന്നുണ്ടാകും. സുൽത്താൻ ബത്തേരി മണ്ഡലത്തിൽ ആം ആദ്മി പാർട്ടിക്കായി ചൂൽ ചിഹ്നത്തിൽ കളത്തിലുള്ള എൻ.വി. പ്രകൃതിയുടെ കോളത്തിൽ ‘മൂന്നാം ലിംഗം’ എന്നാണുള്ളത്.
ഈ തെരഞ്ഞെടുപ്പിലെ ഏക ട്രാൻസ്ജൻഡർ സ്ഥാനാർഥിയാണ് ഈ 26കാരി. നൂൽപുഴ നായ്ക്കട്ടിയിലെ തേർവയൽ ആദിവാസി ഉന്നതിയിലെ വിജേഷ് നാലു കൊല്ലങ്ങൾക്ക് മുമ്പാണ് തന്റെ അസ്ഥിത്വം മറ്റൊന്നാണെന്ന് മനസ്സിലാക്കി എൻ.വി പ്രകൃതി എന്ന പേര് സ്വീകരിച്ചത്.
അങ്ങിനെ ആദിവാസി പണിയ വിഭാഗത്തിൽനിന്നുള്ള ആദ്യ ട്രാൻസ്ജൻഡറുമായി. തൃപ്പൂണിത്തറ ഗവ. കോളജിൽനിന്ന് ബി.എ ഹിസ്റ്ററി നേടിയ പ്രകൃതി അധ്യാപക പരിശീലന കോഴ്സും പൂർത്തിയാക്കി. സാമൂഹികപ്രവർത്തകയും എഴുത്തുകാരിയുമാണ്. പരേതനായ കറപ്പനാണ് പിതാവ്. മാതാവ്: നാരായണി.
കേരളത്തിൽ ആകെയുള്ള 273 ട്രാൻസ്ജെൻഡർ വോട്ടർമാരുടെ പ്രതിനിധി കൂടിയായാണ് താൻ മത്സരിക്കുന്നതെന്ന് പ്രകൃതി ‘മാധ്യമ’ത്തോട് പറഞ്ഞു. യുവാക്കളടക്കം എല്ലാവരുടെയും നല്ല പിന്തുണയാണ് കിട്ടുന്നത്. കുത്തകകൾക്ക് ഗുണമുണ്ടാക്കുന്ന വൻകിട പദ്ധതികളല്ല യഥാർഥ വികസനം.
ഏറ്റവും താഴെയുള്ളവർക്കുകൂടി പുരോഗതിയുണ്ടാകുന്നതാകണം. ആദിവാസി വിഭാഗക്കാരിയായ തനിക്ക് അവരുടെ വേദനകൾ മനസിലാകുമെന്നും ആ രാഷ്ട്രീയമാണ് തങ്ങൾ ഉയർത്തുന്നതെന്നും പ്രകൃതി പറഞ്ഞു. വിജേഷ് ഡിഗ്രിക്ക് പഠിക്കുമ്പോഴാണ് പ്രകൃതി ആയി മാറിയത്. ഒറ്റപ്പെടുത്തലിന്റെയും സഹനത്തിന്റെയും കൊടുമുടികളായിരുന്നു പിന്നീട്. അതിനാൽ തന്നെ ഈ കൊടുംവേനലിലെ തെരഞ്ഞെടുപ്പ് പ്രചാരണം പ്രകൃതിയെ തളർത്തുന്നേയില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.