മല്ലപ്പള്ളി: കോട്ടാങ്ങൽ കരക്കാരുടെ നേതൃത്വത്തിൽ ഗണപതികോലം തുള്ളി ഒഴിഞ്ഞു. ബുധനാഴ്ച കുളത്തൂർ കരക്കാരുടെയും വ്യാഴാഴ്ച കോട്ടാങ്ങൽ കരക്കാരുടെയും അടവിയും പള്ളി പാനയും നടക്കും.മല ദൈവങ്ങളുടെ പ്രീതിക്കായി നടത്തുന്ന ചടങ്ങാണ് പള്ളി പാന. ഭക്തർ വഴിപാടായി കൊണ്ടുവരുന്ന നൂറുകണക്കിന് കരിക്കുകൾ പാനകുറ്റി ഏന്തി എത്തുന്ന പാനധാരി, ആർപ്പുവിളികളുടെ ആരവത്തിൽ അടിച്ചുടക്കും.
പടയണിയുടെ അഞ്ച്, ആറ് ദിവസങ്ങളിൽ പുലർച്ച അഞ്ചരയോടെ നടക്കുന്ന അടവി മികച്ചതാക്കാൻ ഇരുകരക്കാരും മത്സര ബുദ്ധിയോടെയാണ് ശ്രമിക്കുന്നത്. പോരിന് വിമുഖത കാട്ടിയ ദാരികാസുരനെ, വൃക്ഷലതാതികൾ പിഴുതെറിഞ്ഞു ഭദ്രകാളി, പ്രകോപിപ്പിച്ച് യുദ്ധത്തിന് പ്രേരിപ്പിച്ചതിന്റെ സ്മരണാർഥമാണ് അടവി നടത്തുന്നത്.
വിവിധ സ്ഥലങ്ങളിൽനിന്നും കരക്കാർ കൊണ്ടുവരുന്ന മരങ്ങൾ ക്ഷേത്ര മുറ്റത്ത് ഉയർത്തി കൃത്രിമവനം സൃഷ്ടിക്കും. തുടർന്ന് ഗോത്ര സ്മരണകൾ ഉയർത്തി ഉടുമ്പ് തുള്ളൽ നടത്തും. ബുധനാഴ്ച കുളത്തൂർ കരയുടെ ചടങ്ങുകൾ തീരുന്ന മുറക്ക് കോട്ടാങ്ങൽ കരക്കാർ പടയണി ഏറ്റെടുക്കുകയും വ്യാഴാഴ്ച കോട്ടാങ്ങൽ കരക്കാരുടെ അടവി നടക്കുകയും ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.