ഇല്ലായ്മക്കാരുടെ വല്ലായ്മയും വേദനയും മനസ്സിലാക്കി അവർക്ക് എന്നും പെരുന്നാളൊരുക്കുന്നവരാണ് കൊച്ചിയിലെ മഹാത്മാ സ്നേഹ കൂട്ടായ്മ. സാധാരണക്കാരുടെ വീടുകളിൽ ആഘോഷ പെരുന്നാളൊരുക്കാൻ അവരെത്തും. വസ്ത്രങ്ങളും ഭക്ഷണ കിറ്റുകളുമായി
കോവിഡ് കാലത്താണ് മഹാത്മാ സ്നേഹ കൂട്ടായ്മ കാരുണ്യ പ്രവർത്തനങ്ങളിലേക്ക് ഇറങ്ങിയത്. അനേകം ചേരികളുള്ള ജനസാന്ദ്രത ഏറെയുള്ള മട്ടാഞ്ചേരി, ഫോർട്ടുകൊച്ചി പ്രദേശം. ബഹുഭൂരിപക്ഷവും ദിവസ വേതനക്കാർ. അന്നന്ന് ജോലിയെടുത്ത് ദിവസം മുന്നോട്ട് കൊണ്ടു പോകുന്നവർ. ഒരു ദിവസം ജോലിക്ക് പോയില്ലെങ്കിൽ കുടുംബം പട്ടിണിയിലേക്ക് മാറും.
ഇത്തരം വീടുകളിൽ ഭക്ഷണമെത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഷമീർ വളവത്ത് ചെയർമാനും റഫീഖ് ഉസ്മാൻ സേട്ട്, അസീസ് ഇസ്ഹാക്ക് സേട്ട് കൺവീനർമാരുമായിട്ടുള്ള മഹാത്മാ സ്നേഹ കൂട്ടായ്മ 100 വീടുകളിൽ മൂന്ന് നേരം സൗജന്യ ഭക്ഷണമെത്തിക്കാൻ ഇറങ്ങി തരിച്ചത്. 100 പേർക്ക് ഭക്ഷണവുമായി ഇറങ്ങിയപ്പോഴാണ് പട്ടിണിയായ മറ്റു വീടുകളും ശ്രദ്ധയിൽപ്പെട്ടത്. ഇതനസരിച്ച് എണ്ണം കുട്ടി വന്നപ്പോൾ അത് അയ്യായിരംവരെയായി.
അയ്യായിരം പേർക്ക് മൂന്ന് നേരം ഭക്ഷണവുമായി സ്നേഹ കിച്ചൻ തുടങ്ങിയപ്പോൾ അത് എത്ര നാൾ മുന്നോട്ട് പോകുമെന്ന കാര്യത്തിൽ ഭാരവാഹികൾക്കും ഒരു പിടിയുമില്ലായിരുന്നു. എന്നാൽ, പുറമെ നിന്നുള്ള സഹായങ്ങൾ എത്തിയതോടെ കോവിഡ് കാലം കഴിയുന്നത് വരെ അയ്യായിരം പേർക്ക് മൂന്ന് നേരം ഭക്ഷണം വിളമ്പാൻ കഴിഞ്ഞു. കച്ചി മേമൻ അസോസിയേഷൻ പാചക, പാക്കിങ്, വി തരണ ആവശ്യങ്ങൾക്കായി ഷാദി മഹൽ എന്ന ഓഡിറ്റോറിയം സൗജന്യമായി വിട്ടുകൊടുത്തു. നല്ല മനസ്സിനുടമയായ ചില വ്യക്തികളും സ്നേഹ കിച്ചൻ മുന്നോട്ട് കൊണ്ട് പോകുവാൻ സഹായിച്ചു.
പെൺമക്കളുടെ വിവാഹ ചിലവ് സാമ്പത്തികമായി ഉള്ളവരുടെ പോലും നടു ഒടിക്കുന്ന ഒന്നാണ്. ഭർത്താവ് മരണപ്പെട്ട വിധവകൾ തങ്ങളുടെ പെൺമക്കളുടെ വിവാഹത്തിന് വകയില്ലാതെ നീങ്ങുമ്പോഴാണ് അണ്ണാറക്കണ്ണനും തന്നാലയത് എന്ന പഴമൊഴി പോലെ മഹാത്മ സ്നേഹ കൂട്ടായ്മ വിവാഹത്തിന്റെ ഭക്ഷണ ചിലവ് ഏറ്റെടുത്ത് വിധവകൾക്ക് കൈതാങ്ങാകുന്നത്. വിവിധ മത വിഭാഗങ്ങളിലെ 328 വിവാഹങ്ങൾക്കാണ് മഹാത്മാ സദ്യ ഒരുക്കി കൊടുത്തിട്ടുണ്ട്. വീട്ടുകാർക്ക് സദ്യയോ, ബിരിയാണിയോ ആവശ്യമനുസരിച്ചുള്ള എണ്ണം കണക്കാക്കി സൗജന്യമായി എത്തിച്ചു നൽകും.
തങ്ങളാണ് സദ്യ ഒരുക്കിയതെന്ന കാര്യം ഇരുചെവി അറിയാതിരിക്കാൻ സദ്യക്ക് ക്ഷണിക്കപ്പെട്ട ആളുകൾ എത്തും മുമ്പ് തന്നെ ഭക്ഷണം എത്തിച്ച് മഹാത്മാ പ്രവർത്തകർ മടങ്ങും.
കൊച്ചി നഗരത്തോട് ചേർന്ന് കിടക്കുന്ന ചെല്ലാനം ഗ്രാമ പഞ്ചായത്തിലെ തിരവാസികൾക്ക് വർഷകാലത്ത് കടലാക്രമണം വലിയ ഭീഷണിയാണ്. കടൽക്ഷോഭത്തിൽ തീരം കടക്കുന്ന തിരകൾ വീടുകൾ തകർക്കുന്ന പതിവ് ഉണ്ട്.തിരയടിയേറ്റ് അടുക്കളകൾ വരെ തകരുമ്പോഴും വീട്ടിലേക്ക് വെള്ളം കയറുമ്പോഴും നിസ്സഹാരരായി പോകുന്ന ഇവർക്ക് തുണയായി മഹാത്മയെത്തും
ആഘോഷങ്ങളിൽ കൈത്താങ്ങ്
ഓരോ മതവിഭാഗങ്ങളുടെയും ആഘോഷവേളയിൽ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്ക് വസ്ത്രവും ഭക്ഷ്യ കിറ്റുകളും കഴിഞ്ഞ ഏഴു വർഷമായി മഹാത്മ സ്നേഹ കൂട്ടായ്മ വീടുകളിൽ എത്തിക്കുന്നുണ്ട്. ഓണത്തിന് ഓണപ്പുടവയും ഭക്ഷണ, സാമ്പാർ കിറ്റുകളാണെങ്കിൽ, ക്രിസ്മസിന് കിറ്റുകളും, ചിക്കനും, കേക്കുകളുമാണ് എത്തിച്ചു നൽകുന്നത് . റമദാനാണെങ്കിൽ തുടക്കത്തിൽ ഒരു കിറ്റും പെരുന്നാൾ തലേന്ന് ചിക്കൻ, കിറ്റും നൽകും. ബലി പെരുന്നാളിന് മൂവായിരത്തോളം വിടുകളിൽ ബലി ഇറച്ചി എത്തിച്ചു നൽകും.
ഇതിനെല്ലാം പുറമെ ഉത്സവദിവസങ്ങൾ ഏതായാലും തെരുവിൽ കഴിയുന്നവർക്ക് ഭക്ഷണം നൽകുന്നതും പതിവായി തുടരുകയാണ്. പ്രളയ സമയത്തും മഹാത്മ സേവന രംഗത്ത് സജീവമായിരുന്നു. ആലുവ മേഖലയിൽ വീടുകളുടെ ക്ലീനിങ്ങിനും മറ്റുമായി മഹാത്മായുടെ പ്രവർത്തകർ നിറഞ്ഞു നിന്നിരുന്നു.
മഹാത്മാ എന്ന പേരിന് പിന്നിൽ
ഇരുപത് വർഷം മുമ്പ് ഒരു കൂട്ടം ചെറുപ്പക്കാർ രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ ആശയങ്ങൾക്ക് പ്രാമുഖ്യം നൽകിയാണ് മഹാത്മ കൂട്ടായ്മ എന്ന സംഘടന രൂപവത്കരിച്ചത്. യുവാക്കളെ ലഹരിയിൽ നിന്നും മോചിപ്പിക്കാനുള്ള പ്രവർത്തനങ്ങളാണ് ആദ്യം തുടങ്ങിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.