പ്രദീപ് കുമാർ കാഞ്ഞങ്ങാട് ടൗണിൽ ഇന്നലെ ട്രാഫിക് ഡ്യൂട്ടിയിൽ
കാഞ്ഞങ്ങാട്: 33 വർഷത്തെ സേവനത്തിന് ശേഷം വിരമിക്കൽ ദിവസവും കാഞ്ഞങ്ങാട് ടൗണിൽ ട്രാഫിക് ഡ്യൂട്ടിയിൽ കർമനിരതനായി എസ്.ഐ സി. പ്രദീപ് കുമാർ. സേവനരംഗത്ത് ശ്രദ്ധേയനായ പ്രദീപ് കുമാർ നാട്ടുകാർക്ക് പ്രിയങ്കരനാണ്. 2017ൽ മുഖ്യമന്ത്രി യുടെ പൊലീസ് അവാർഡിന് അർഹനായിട്ടുണ്ട്. 1993ൽ സർവീസിൽ പ്രവേശിച്ചശേഷം ജില്ല ഹെഡ് ക്വാർട്ടേഴ്സ്, ജില്ല പൊലീസ് ഓഫിസ് കമ്പ്യൂട്ടർസെൽ, സി.1 സെക്ഷൻ, ടെലി കമ്യൂണിക്കേഷൻ എന്നിവിടങ്ങളിലും ഹോസ്‌ദുർഗ്, രാജപുരം, കുമ്പള, ബേഡകം, മഞ്ചേശ്വരം, നീലേശ്വരം, വിജിലൻസ്, ട്രാഫിക് വിദ്യാനഗർ, കോസ്റ്റൽ ബേക്കൽ, കാസർകോട്, ക്രൈംബ്രാഞ്ച്, സി.ബി.ഐ എന്നിവിടങ്ങളിൽ ജോലിചെയ്തു.
2022ൽ എസ്.ഐ ആയി സ്ഥാനക്കയറ്റം ലഭിച്ചു. കോഴിക്കോട് ക്രൈംബ്രാഞ്ച്, വളപട്ടണം, ചന്തേര, കൊയിലാണ്ടി, തളിപ്പറമ്പ, കാഞ്ഞങ്ങാട് കൺട്രോൾ റൂം എന്നിവിടങ്ങളിലും സേവനമനുഷ്‌ഠിച്ചു. 2011-26 കാലഘട്ടത്തിൽ കേരള പൊലീസ് അസോസിയേഷൻ ജില്ല സെക്രട്ടറിയായും സംസ്ഥാന നിർവാഹക സമിതി അംഗമായും പ്രവർത്തിച്ചു. 2018-19 കാലഘട്ടത്തിൽ ലഹരിക്കെതിരെ പൊലീസ് ഉദ്യോഗസ്ഥരുടെ കൂട്ടായ്‌മയിൽ നാടകം അവതരിപ്പിച്ച ലഹരിക്ക് എതിരെ പ്രവർത്തിച്ച് വന്നവരിൽ പ്രധാനിയായിരുന്നു. ലഹരിക്കെതിരെയുള്ള രണ്ട് നാടകങ്ങൾ നിരവധി വേദികളിൽ അവതരിപ്പിച്ചിട്ടുണ്ട്. ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസുകൾ എടുക്കാറുണ്ട്.
നിരവധി സ്‌കൂളുകളിലും സന്നദ്ധ സംഘടനയുടെ കെയർ ഓഫിലും ക്ലാസുകൾ നടത്തി ശ്രദ്ധ നേടിയിട്ടുണ്ട്. സർവീസിൽനിന്ന് വിരമിക്കുന്നതിന് ദിവസങ്ങൾക്ക് മുമ്പ് കാഞ്ഞങ്ങാട് ഐങ്ങോത്തുണ്ടായ അപകടത്തിൽ രണ്ട് പൊലീസുകാർക്ക് മാരകമായ പരിക്കേൽക്കാനിടയായ സംഭവം ആഭ്യന്തര മന്ത്രിയുടെ ശ്രദ്ധയിൽ കൊണ്ടുവരുകയും പൊലീസുകാർക്ക് അനുകൂലമായ തീരുമാനമെടുക്കുന്നതിലും പങ്കുവഹിച്ചിട്ടുണ്ട്. വിരമിക്കാൻ മണിക്കൂറുകൾ ബാക്കി നിൽക്കെ കാഞ്ഞങ്ങാട് ടൗണിൽ അദ്ദേഹത്തെ ട്രാഫിക് ഡ്യൂട്ടിയിൽ കണ്ടു. അദ്ദേഹത്തിന്റെ യാത്രയയപ്പും ആദരിക്കൽ ചടങ്ങും കാഞ്ഞങ്ങാട് ഡി.വൈ.എസ്.പി കെ.പി സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു. പ്രദീപ് കുമാറിന്റെ ഭാര്യ ശ്രീകല (കെ.എസ്.ഇ.ബി, ഉപ്പള), മക്കൾ: മൃണാൾ സി. പ്രദീപ് (ബി.ടെക് വിദ്യാർഥിനി), മിലിന്ദ് സി. പ്രദീപ് (ബി.ബി.എ).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.