ആഗസ്റ്റ് 15 അർധരാത്രി നടന്ന പതാക ഉയര്‍ത്തല്‍ ചടങ്ങില്‍നിന്ന്
ബംഗളൂരു: ചരിത്ര സത്യങ്ങള്‍ തിരുത്തി കുറിക്കുന്ന ഈ കാലഘട്ടത്തില്‍ നേരിന്‍റെ പാതയിലൂടെ പുതു തലമുറക്ക് ഇന്ത്യയുടെ സ്വാതന്ത്ര്യ സമരത്തില്‍ ബംഗളൂരുവിലെ പ്രാദേശിക നേതാക്കളുടെ പോരാട്ടവീര്യം ഒട്ടും ചോര്‍ന്ന് പോകാതെ പകര്‍ന്നു നല്‍കുകയാണ് ബംഗളൂരു രാജാജി നഗര്‍ സ്വദേശിയും എയ്റോ സ്പേസ് എഞ്ചിനീയറുമായ വിനയ് കുമാറും സംഘവും. 2023 ല്‍ സത്യമേവ ജയതേ സംഘടന ആരംഭിച്ചത് 1947 ല്‍ സ്വാതന്ത്ര്യം കിട്ടിയ അര്‍ദ്ധരാത്രിയെ സ്മരിച്ചുകൊണ്ട് അര്‍ദ്ധരാത്രിയില്‍ പതാക ഉയര്‍ത്തുക എന്ന ആശയം പുതു തലമുറക്ക് അനുഭവഭേദ്യമാക്കുക എന്നതിനാണ്.
തുടക്കത്തില്‍ കിട്ടിയ പിന്തുണ ഈ ഉദ്യമം തുടര്‍ന്നു കൊണ്ടുപോകാന്‍ വിനയിയെയും സംഘത്തെയും പ്രേരിപ്പിച്ചു. ആദ്യ വര്‍ഷം എയര്‍ ലൈന്‍സ് ഹോട്ടലില്‍ ആയിരുന്നു ചടങ്ങ് നടത്തിയത്. പിന്നീട് ബംഗളൂരുവിലെ ആദ്യകാല വിദ്യാലയങ്ങളില്‍ ഒന്നായ ആര്‍.ബി.എ.എന്‍.എം എസിലേക്ക് മാറ്റി. സ്കൂളിനുമുണ്ട് സ്വാതന്ത്ര്യ ചരിത്ര പാരമ്പര്യം. ഗാന്ധിജിയും പത്നി കസ്തൂര്‍ബയും ആദ്യമായി ബംഗളൂരു സന്ദര്‍ശിച്ചപ്പോള്‍ ഇവിടം സന്ദര്‍ശിക്കുകയും സമൂഹത്തിലെ ജാതീയ വ്യവസ്ഥക്കെതിരെ പോരാടണമെന്ന് സ്കൂള്‍ അധികൃതരോട് അഭ്യര്‍ഥിക്കുകയും ചെയ്തു. ദളിതര്‍ക്ക് ക്ഷേത്ര പ്രവേശനവുമായി ബന്ധപ്പെട്ട് സ്വാതന്ത്ര്യ സമര സേനാനികള്‍ യോഗം ചേര്‍ന്നത് ഇവിടെ യായിരുന്നു.
ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള പ്രാദേശിക കലാകാരന്മാരുടെ പ്രകടനങ്ങളും സ്കൂള്‍ വിദ്യാര്‍ഥികളുടെ സ്വാതന്ത്ര്യ സമരം അടിസ്ഥാനമാക്കിയുള്ള സ്കിറ്റും സത്യമേവ ജയതേയില്‍ സ്ഥിരം കാഴ്ചകളാണ്. കലാകാരന്മാര്‍ ഓരോരുത്തരും രാജ്യത്തിന്‍റെ ഭരണഘടന മൂല്യങ്ങള്‍ കലയിലൂടെ ആസ്വാദകര്‍ക്ക് മുന്നില്‍ അവതരിപ്പിക്കുകയാണ്. ക്രൌഡ് ഫണ്ടിങ് മുഖേനയാണ് പരിപാടി നടത്തുന്നത്. കൂട്ടുകാര്‍, സ്വാതന്ത്ര്യ സമര സേനാനികളുടെ കുടുംബങ്ങള്‍, എന്നിവരാണ് പ്രധാനമായും സംഭാവന നല്‍കുന്നത്.
പുതു തലമുറക്ക് സ്വാതന്ത്ര്യ സമര സേനാനികളുമായുള്ള ബന്ധം അറ്റു പോകുന്നുവെന്നും ജെന്‍ സി തലമുറക്ക് സ്വാതന്ത്ര്യ സമര സേനാനികളെ നേരില്‍ കാണാനുള്ള അവസരങ്ങള്‍ ഉണ്ടാവില്ല എന്ന യാഥാര്‍ഥ്യവും മുന്‍ നിര്‍ത്തിയാണ് സത്യമേവ ജയതേ എന്ന ആശയം മുന്നോട്ട് കൊണ്ട് പോകുന്നത്.
ഇതിന് പുറമെ ഇന്‍ ടാക്ക് എന്‍.ജി.ഒ യുമായി സഹകരിച്ച് റിക്ലെയിം കോന്‍സ്റ്റിറ്റ്യൂഷന്‍ എന്ന പേരില്‍ ബംഗളൂരുവിലെ സ്വാതന്ത്ര്യ ചരിത്രത്തില്‍ പരാമര്‍ശിക്കപ്പെടാതെ പോയ പ്രാദേശിക നേതാക്കളെ തേടിയുള്ള അന്വേഷണത്തിലായിരുന്നു കഴിഞ്ഞ ആറു വര്‍ഷമായി വിനയ് യും സംഘവും. സംഘടനയുടെ കീഴിലെ ആദ്യ എക്സിബിഷനാണ് ഇപ്പോള്‍ നടന്നു കൊണ്ടിരിക്കുന്നത്. പ്രദര്‍ശനം ഒരാഴ്ചയുണ്ടാവും. ചര്‍ക്ക കൊണ്ട് നൂല്‍ നൂല്‍ക്കുന്നതുള്‍പ്പടെയുള്ള വിവിധ വര്‍ക്ക് ഷോപ്പുകളും, കഥ പറച്ചില്‍, രാമചന്ദ്ര ഗുഹയുടെ പ്രഭാഷണം എന്നിവയും നടന്നു. ടി.എം കൃഷ്ണയുടെ പ്രഭാഷണം ശനിയാഴ്ച നടക്കും. പ്രവേശനം സൗജന്യം.
വിനയ് കുമാര്‍
റിക്ലെയിം കോന്‍സ്റ്റിറ്റ്യൂഷന്‍ എന്ന ഉദ്യമത്തില്‍ നിലവില്‍ ഇന്ത്യയിലുടനീളം 100 ഓളം വളണ്ടിയര്‍മാര്‍ ഉണ്ട്. ഇതില്‍ 25 ഓളം പേര്‍ ബംഗളൂരുവില്‍ നിന്നാണ്. ഇതുവരെ സംഘടനയുടെ നേതൃത്വത്തില്‍ ഇന്ത്യയിലുടനീളം 27 നഗരങ്ങളില്‍ കുട്ടികള്‍ക്കായി വര്‍ക്ക് ഷോപ്പുകള്‍ നടത്തിയിട്ടുണ്ട്. ഹൈസ്കൂള്‍ തലം മുതല്‍ കോളജ് തലം വരെയുള്ള വിദ്യാര്‍ഥികള്‍ക്കാണ് വര്‍ക്ക് ഷോപ്പ് നടത്തുന്നത്. നിരവധി ഓഫിസുകളിലും ഡല്‍ഹി ഹൈക്കോടതി, നാഷനല്‍ ലോ യൂനിവേഴ്സിറ്റി എന്നിവിടങ്ങളിലും എക്സിബിഷന്‍ സംഘടിപ്പിച്ചിട്ടുണ്ട്. സ്വാതന്ത്ര്യ സമര സേനാനികൂടിയായ ഫിസിക്സ് അധ്യാപകനില്‍ നിന്നാണ് വിനയ് സ്വാതന്ത്ര്യ സമരകഥകള്‍ ആദ്യമായി കേട്ടത്. ഇപ്പോഴത്തെ ഇന്ത്യയുടെ അവസ്ഥ ഭീതിദായകമാണ്. ചരിത്രത്തെ വളച്ചൊടിക്കുക മാത്രമല്ല പുതിയ സ്വാതന്ത്ര്യ സമര സേനാനികള്‍ പോലും ഉണ്ടാവുന്നു.
ഈ അവസ്ഥ മാറണം അതിനാല്‍ അടുത്ത തെരഞ്ഞെടുപ്പില്‍ ജെന്‍സി തലമുറ നമ്മുടെ യഥാര്‍ത്ഥ ഇന്ത്യ എന്താണ് എന്നും അതിന്‍റെ യഥാര്‍ത്ഥ ശില്‍പ്പികള്‍ ആരാണ് എന്നും തിരിച്ചറിഞ്ഞു വേണം വോട്ട് ചെയ്യാനെന്നും വിനയ് പറഞ്ഞു വെക്കുമ്പോള്‍ ചെറുപുഞ്ചിരിയില്‍ സാമ്രാജ്യത്വ ശക്തികള്‍ക്ക് ഇന്ത്യയെ തകര്‍ക്കാന്‍ സാധിക്കില്ല എന്ന ആത്മവിശ്വാസം പ്രകടമായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.