കോഴിക്കോട്: പഞ്ചാബ് സർക്കാറിന്റെ സാംസ്കാരിക വകുപ്പ് സംഘടിപ്പിച്ച പൊങ്കൽ ആഘോഷത്തിന്റെ ഭാഗമായി പരിപാടി അവതരിപ്പിച്ച് യാസിർ ഗുരുക്കളുടെ കോൽക്കളി സംഘവും. ചണ്ഡിഗഢിലെ ഭാരതി ഭവനിലെ കലാരംഗത്തിൽ നടന്ന പരിപാടിയിലാണ് അൽ-മുബാറക് കളരിസംഘത്തിലെ പതിനഞ്ചംഗ കോൽക്കളി സംഘം പരിപാടികൾ അവതരിപ്പിച്ചത്.
ഭാരതി ഭവന് പുറമെ, മൊഹാലിയിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് എജുക്കേൻ ആൻഡ് റിസർച്, ഹരിയാനയിലെ പഞ്ച്കുളയിലെ ആഷിയാന ചിൽഡ്രൻസ് ഹോം എന്നിവിടങ്ങളിലും സംഘം പരിപാടികൾ അവതരിപ്പിച്ചു. ഭാരതി ഭവനിൽ നടന്ന ചടങ്ങിൽ ഗവർണർ ബൻവാരി ലാൽ പുരോഹിത് കലാകാരന്മാർക്ക് സർട്ടിഫിക്കറ്റ് വിതരണം ചെയ്തു. കേരളത്തിൽനിന്ന് ആദ്യമായാണ് ഒരു കോൽക്കളി സംഘം പഞ്ചാബിലെ പൊങ്കൽ ആഘോഷപരിപാടിയിൽ പങ്കെടുത്തത്.
സംസ്ഥാന സ്കൂൾ കലോത്സവങ്ങളിൽ യാസിർ ഗുരുക്കൾ കോൽക്കളി വിധികർത്താവാണ്. ഇതിന് പുറമെ, സ്കൂളുകളിലും പുറത്തും കോൽക്കളി പരിശീലകനായും പ്രവർത്തിക്കുന്നുണ്ട്. കോഴിക്കോട് മൊഫ്യൂസിൽ ബസ് സ്റ്റാൻഡിൽ ചുമട്ടുതൊഴിലാളിയായിരുന്ന ജോലിക്കിടെ ലഭിക്കുന്ന ഒഴിവുസമയങ്ങളിൽ പഠിച്ചാണ് കോൽക്കളി ഗുരുക്കളായി മാറിയത്.
കോൽക്കളിയെക്കുറിച്ച് യാസിർ എഴുതിയ വടക്കൻ മാപ്പിള കോൽക്കളി, മാപ്പിള സംഘകലകൾ എന്നീ പുസ്തകങ്ങൾ കേരളഭാഷ ഇൻസ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ചിട്ടുണ്ട്. വി.കെ. ആഷിക്, ശാമിൽ, മുഫീദ്, ഹാഷിം, അമൽ നിഹാദ്, ബാസിത്, തമീം, നിഷാൽ, അദ്നാൻ, ഫസീഹ്, ഫഹദ്, ഷാഹിദ്, ഷിബിൽ, റബിൻ എന്നിവരും യാസറിനോടൊപ്പം പഞ്ചാബിൽ പരിപാടി അവതരിപ്പിക്കാൻ സംഘത്തിൽ ഉണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.