ചെറുതുരുത്തി: ‘‘വിവാഹം കഴിഞ്ഞ് മൂന്നാംനാൾ 1965 ഏപ്രിൽ 28ന് വിറക്കുന്ന കൈകളോടെയാണ് ആ കമ്പി സന്ദേശം ഏറ്റുവാങ്ങിയത്. ഇന്ത്യയും പാകിസ്താനുമായി യുദ്ധം നടക്കുന്നു. അടിയന്തരമായി തിരിച്ചെത്തണം’’ -ചെറുതുരുത്തി മുല്ലക്കപ്പറമ്പിന് സമീപം താമസിക്കുന്ന കോതനാത്ത് പടിഞ്ഞാറേതിൽ ബാലകൃഷ്ണൻ നായർ (89) ഓർത്തെടുക്കുകയാണ്. ഉടൻ യുദ്ധക്കളത്തിലേക്ക് പുറപ്പെട്ട ബാലകൃഷ്ണൻ നായർ ആറുമാസത്തിനു ശേഷമാണ് തിരിച്ചെത്തിയത്.
റിപ്പബ്ലിക് ദിനവുമായി ബന്ധപ്പെട്ട മായാത്ത ഒരു ഓർമ ഇദ്ദേഹത്തിന്റെ മനസ്സിലുണ്ട്- 1960ൽ നടന്ന റിപ്പബ്ലിക് ദിന പരേഡിൽ അന്നത്തെ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവിന്റെയും രാഷ്ട്രപതി രാജേന്ദ്രപ്രസാദിന്റെയും മുന്നിൽ സൈനിക വേഷത്തിൽ അഭിവാദ്യം ചെയ്ത ആ രംഗം മരിക്കുവോളം മറക്കില്ല -ബാലകൃഷ്ണൻ നായർ പറയുന്നു. അന്നെടുത്ത ഫോട്ടോ ഇപ്പോഴും നിധിപോലെ സൂക്ഷിച്ചിട്ടുണ്ട്.
ഗോവിന്ദൻകുട്ടി നായരുടെയും മാതാവ് ലക്ഷ്മി അമ്മയുടെയും മൂന്നാമത്തെ മകനായാണ് ജനനം. ഇല്ലായ്മയിൽനിന്ന് പോരാടി ഏഴാം ക്ലാസ് വരെ പഠിച്ചു. സ്വാതന്ത്ര്യ സമര കഥകൾ അച്ഛനിൽനിന്ന് കേട്ട് സ്വാതന്ത്ര്യ സമര സേനാനി ആവണം എന്ന ആഗ്രഹം ഉടലെടുത്തു.
സൈന്യത്തിൽ ചേരുക എന്ന ഉദ്ദേശ്യത്തോടെ നാടുവിട്ടു. 1957 ബാംഗ്ലൂരിൽ വെച്ച് ആഗ്രഹം സഫലീകരിച്ചു. 62ൽ നടന്ന ചൈന യുദ്ധത്തിൽ പങ്കെടുത്തിട്ടുണ്ട്. 28 കൊല്ലത്തെ സർവിസിനു ശേഷം ഓണറി ക്യാപ്റ്റനായി വിരമിച്ചു. മക്കളായ സുരേഷ് കുമാർ, രമേഷ് കുമാർ, സുരേഷ് കുമാർ എന്നിവരോടൊപ്പമാണ് ഇദ്ദേഹം കഴിയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.