കാഞ്ഞിരപ്പള്ളി: ഉപജീവനാർഥം ഝാർഖണ്ഡിൽനിന്ന് കോട്ടയം ജില്ലയിലെ പാറത്തോട്ടിലെത്തിയ കുടുംബത്തിലെ രണ്ടു കുട്ടികൾ അതിരുകൾക്കപ്പുറത്തെ സ്നേഹത്തിന്‍റെയും കരുതലിന്‍റെയും പുതിയപാഠങ്ങൾ എഴുതിച്ചേർത്ത് പ്രവേശനോത്സവത്തിൽ താരങ്ങളായി. സാമ്പത്തികവും സാമൂഹികവുമായ പരിമിതികൾക്കിടയിൽ കഴിയുന്ന മുഹമ്മദാലിയുടെയും അർജുൻ ഹാത്തൂറിന്‍റെയും മക്കളായ അബ്രു ഫാത്തിമയും ആർസു ഫാത്തിമയും കുറച്ചുകാലമായി നാസർ മുണ്ടക്കയത്തിന്‍റെയും അനീഷ ടീച്ചറിന്‍റെയും വീട്ടിലാണു താമസിച്ചുവരുന്നത്.
സ്വന്തം മക്കളെപ്പോലെ പരിഗണിച്ച് അവർക്ക് ആവശ്യമായ വിദ്യാഭ്യാസ പിന്തുണ നൽകിവരുകയാണ് ഈ അധ്യാപക ദമ്പതികൾ. നാസർ മുണ്ടക്കയം പഠിപ്പിക്കുന്ന കാഞ്ഞിരപ്പളളി നൂറുൽ ഹുദാ സ്കൂളിൽ അബ്രു ഒന്നാം ക്ലാസിലും ആർസു എൽ.കെ.ജിയിലും പ്രവേശനം നേടി. അധ്യാപകരും വിദ്യാർഥികളും രക്ഷിതാക്കളും ചേർന്ന് കുട്ടികളെ സ്നേഹപൂർവം സ്വീകരിച്ചു. സ്വന്തം നാട്ടിൽ ജീവിത സാഹചര്യങ്ങളുടെ പേരിൽ വിദ്യാഭ്യാസപരമായി പിന്നാക്കം പോകാൻ സാധ്യതയുള്ള കുട്ടികൾക്ക് മികച്ച വിദ്യാഭ്യാസം നൽകുന്നതിന് കൂടിയാണ് മാതാപിതാക്കൾ കേരളത്തിലേക്കെത്തിയത്. നന്നായി മലയാളം സംസാരിക്കാൻ ഈ കൊച്ചുമിടുക്കികൾക്ക് കഴിയുന്നുണ്ട്. പാറത്തോട് എം.എം ബേക്കേഴ്‌സിലെ ജീവനക്കാരനാണ് മുഹമ്മദാലി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.