തൃശൂർ: ദുബൈയിലേക്ക് പോകാനിരുന്ന യുവാവിന് വാഹനാപകടത്തിൽ ദാരുണാന്ത്യം. തൃശൂർ ജില്ലയിലെ ആദൂർ കാരേങ്ങൽ മുഹമ്മദ് ഹാഷിം (24) ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന ഹാഷിമിന്റെ ഭാര്യ സിയാ മൈമൂനക്ക് (20) പരിക്കേറ്റു. ഇവർ അപകടനില തരണംചെയ്തിട്ടുണ്ട്.
കുന്നംകുളം-വടക്കാഞ്ചേരി സംസ്ഥാനപാതയിൽ എരുമപ്പെട്ടി പാഴിയോട്ടുമുറി പാത്രമംഗലം റോഡിന് സമീപം ബുധനാഴ്ച വൈകീട്ട് നാലോടെയാണ് അപകടമുണ്ടായത്. വടക്കാഞ്ചേരി ഭാഗത്തുനിന്ന് വന്ന കാർ നിയന്ത്രണം വിട്ട് എതിർദിശയിൽ ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന ദമ്പതികളുടെ മേൽ ഇടിക്കുകയായിരുന്നു. എരുമപ്പെട്ടിയിലെ സിയാ മൈമൂനയുടെ വീട്ടിലേക്ക് വരുമ്പോഴായിരുന്നു അപകടം.
ഇടിയുടെ ആഘാതത്തിൽ ഇരുവരും റോഡിലേക്ക് തെറിച്ചുവീണു. തുടയെല്ല് തകർന്ന ഹാഷിം തൃശൂർ എലൈറ്റ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്ന് പുലർച്ചെയാണ് മരിച്ചത്. ഹാഷിമിന്റെ കാൽ ശസ്ത്രക്രിയയിലൂടെ മുറിച്ച് മാറ്റിയിരുന്നു.
സിയാ മൈമൂനയുടെ കൈകാലുകളുടെ എല്ലുകൾക്കും ഇടുപ്പ് എല്ലിനും പൊട്ടൽ സംഭവിച്ചിട്ടുണ്ട്. അങ്കമാലി അപ്പോളോ ആശുപത്രിയിൽ അടിയന്തിര ശസ്ത്രക്രിയക്ക് വിധേയയാക്കി.
രണ്ട് വർഷം മുമ്പാണ് ഇവരുടെ വിവാഹം കഴിഞ്ഞത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.