ചെന്നൈ: തമിഴ്നാട്ടിലെ യുവാക്കൾ സിനിമാതാരങ്ങളുടെ പിന്നാലെ പോയി ജീവിതം നശിപ്പിക്കരുതെന്ന് സൂപ്പർതാരം രജനീകാന്ത്. ബുധനാഴ്ച ചെന്നൈ വിമാനത്താവളത്തിന് പുറത്തുവെച്ച് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സിനിമാതാരങ്ങൾക്ക് തമിഴ്‌നാട്ടിൽ രാഷ്ട്രീയത്തിലും സമൂഹത്തിലുമുള്ള സ്വാധീനം വളരെ വലുതാണ്. ഈ താരാരാധന അനുഭവിച്ച താരമാണ് രജനീകാന്ത്. എന്നാൽ, യുവതലമുറ വിദ്യാഭ്യാസത്തെക്കുറിച്ചും ഭാവിയെക്കുറിച്ചും ഗൗരവമായി ചിന്തിക്കണം. യുവാക്കൾ ശ്രദ്ധിക്കണം, എന്തെങ്കിലും പരിക്കുപറ്റിയാൽ അത് അവരുടെ നഷ്ടമാണ്. അവർ അവരുടെ പഠനത്തിലും ആരോഗ്യത്തോടെയിരിക്കുന്നതിലും ശ്രദ്ധിക്കണമെന്ന് രജനികാന്ത് പറഞ്ഞു.
മയക്കുമരുന്നിനോ മദ്യത്തിനോ അടിമകളാകരുത്. അത് നിങ്ങളുടെ മാത്രമല്ല, നിങ്ങളുടെ മാതാപിതാക്കളുടെയും പ്രിയപ്പെട്ടവരുടെയും ജീവിതം നരകതുല്യമാക്കും. നിങ്ങളുടെ സുഹൃത്തുക്കളാരെങ്കിലും അവ ഉപയോഗിക്കുന്നുണ്ടെങ്കിൽ, അവരെ അതിൽനിന്ന് മാറ്റുന്നതിനായി നിങ്ങൾ ശ്രമിക്കണം. നടനും രാഷ്ട്രീയ നേതാവുമായ വിജയ്‌യുടെ ആരാധകർക്ക് സമീപകാലത്തുണ്ടായ തുടർച്ചയായ അപകടങ്ങളുടെ പശ്ചാത്തലത്തിലാണ് രജനീകാന്തിന്റെ പ്രതികരണം പ്രസക്തമാകുന്നത്.
തമിഴ് നടൻ അജിത് കുമാറും തന്റെ ആരാധകർക്ക് നിരന്തരമെന്നോണം ഇതേ മുന്നറിയിപ്പ് നൽകുന്നുണ്ട്. അമിതമായി ആരാധന പ്രകടിപ്പിക്കുന്ന ആരാധകരെ ശകാരിക്കാനും അജിത് കുമാർ മടിക്കാറില്ല. കഴിഞ്ഞ മാസം തഞ്ചാവൂരിൽ നടന്ന വിജയ്‌യുടെ പൊതുറാലിക്കിടെ അഞ്ച് ആരാധകർക്ക് വാഹനങ്ങൾ കൂട്ടിയിടിച്ച് പരിക്കേറ്റിരുന്നു. ഇതിലും വലിയ ദുരന്തമാണ് കഴിഞ്ഞ വർഷം കരൂർ ജില്ലയിൽ നടന്ന വിജയ്‌യുടെ റാലിയിലുണ്ടായത്. അവിടെയുണ്ടായ തിക്കിലും തിരക്കിലുംപെട്ട് 41 പേർ മരിക്കുകയും നൂറോളം പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.
അതേസമയം, വിജയ് നായകനായെത്തുന്ന പുതിയ ചിത്രം 'ജനനായക'ന്റെ റിലീസ് വൈകുന്നതിനെക്കുറിച്ച് പ്രതികരിക്കാൻ രജനീകാന്ത് തയാറായില്ല, 'അതിനെക്കുറിച്ച് പ്രതികരിക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല' എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. ലോകേഷ് കനകരാജ് സംവിധാനം ചെയ്ത 'കൂലി' എന്ന ചിത്രത്തിലാണ് രജനീകാന്ത് അവസാനമായി പ്രത്യക്ഷപ്പെട്ടത്. നെൽസൺ സംവിധാനം ചെയ്ത 2023ൽ ഹിറ്റായ ജയിലറിന്റെ രണ്ടാം ഭാഗമായ 'ജയിലർ-2', കമൽഹാസനൊപ്പമുള്ള ചിത്രവുമാണ് ഇനി പുറത്തുവരാനിരിക്കുന്ന രജനികാന്ത് ചിത്രങ്ങൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.