കുന്ദമംഗലം: യുവ എൻജിനീയറും ഭാര്യയും മകനും നേപ്പാളിലെ കാഠ്മണ്ഡുവിൽ വിഷപ്പുക ശ്വസിച്ച ് മരിച്ചെന്ന വിവരം വിശ്വസിക്കാനാവാതെ നാട്ടുകാർ. കുന്ദമംഗലം വെളൂർ പുനത്തിൽ മാധവൻ നായരുടെ മകൻ രഞ്ജിത്ത് കുമാർ (37), ഭാര്യ ഇന്ദു ലക്ഷ്മി (32), മകൻ വൈഷ്ണവ് (രണ്ട്) എന്നിവരാണ് വിന ോദയാത്രക്കിടെ റിസോർട്ടിലെ മുറിയിൽ വിഷപ്പുക ശ്വസിച്ച് മരിച്ചത്. രാത്രിയിൽ കിടന്നു റങ്ങവെ റൂമിലെ ഹീറ്ററിൽ നിന്നുള്ള വിഷപ്പുകയാണ് വില്ലനായത് എന്നാണ് വിവരം.
രണ്ടാഴ്ച മുമ്പ് കുടുംബസമേതം പഴനിക്ക് പോയിരുന്ന ഇവർ വ്യാഴാഴ്ചയാണ് വീട്ടിൽനിന്ന് നെടുമ്പാശ്ശേരി വഴി ഡൽഹിയിലേക്ക് യാത്രയായത്. അവിടെ നിന്നാണ് സുഹൃത്തുക്കളുടെ കുടുംബങ്ങളോടൊപ്പം നേപ്പാളിലെ പർവതപ്രദേശത്തെ വിനോദസഞ്ചാര കേന്ദ്രത്തിലേക്ക് പോയത്. യാത്രാസംഘത്തിലെ നാല് കുടുംബങ്ങളിലുള്ള 15പേരിൽ എട്ടുപേർ താമസിച്ച മുറിയിലുള്ളവരാണ് വിഷപ്പുക ശ്വസിച്ച് മരിച്ചത്. സംഘത്തിലെ മറ്റുള്ളവരോടൊപ്പം അടുത്ത മുറിയിൽ കിടന്നുറങ്ങിയ രഞ്ജിത്തിെൻറ മുതിർന്ന മകൻ സിൽവർ ഹിൽസ് സ്കൂളിൽ രണ്ടാം ക്ലാസിൽ പഠിക്കുന്ന മാധവ് (ഏഴ്) രക്ഷപ്പെട്ടവരിൽപെടുന്നു.
ജോലിയുമായി ബന്ധപ്പെട്ട് തിരുവനന്തപുരത്തും എറണാകുളത്തുമായാണ് താമസമെങ്കിലും ആഴ്ചയിലൊരിക്കലെങ്കിലും കുന്ദമംഗലത്തെ വീട്ടിൽ എത്താറുള്ള രഞ്ജു എന്ന് നാട്ടുകാർ വിളിക്കുന്ന രഞ്ജിത്ത് കുമാറിന് നാട്ടിൽ വലിയ സൗഹൃദവലയമുണ്ട്. നാട്ടിലെ സാമൂഹിക പ്രവർത്തനങ്ങളിൽ മുൻനിരയിലുണ്ടാകാറുള്ള രഞ്ജു എഴാം ക്ലാസ് വരെയാണ് കുന്ദമംഗലത്ത് പഠനം നടത്തിയിട്ടുള്ളത്.
പിന്നീട് നടക്കാവിൽ മാതൃസഹോദരിയുടെ വീട്ടിൽ താമസിച്ച് വെസ്റ്റ്ഹിൽ ടെക്നിക്കൽ ഹൈസ്കൂളിലും തുടർന്ന് ദേവഗിരി കോളജിലുമാണ് പഠിച്ചത്. തിരുവനന്തപുരത്തുള്ള കെ.എസ്.ആർ.ടി.സി എൻജിനീയറിങ് കോളജിൽനിന്ന് ബി.ടെക് ബിരുദത്തിനുശേഷം ബംഗളൂരുവിൽനിന്ന് എം.ടെക് ബിരുദവുമെടുത്തു. തുടർന്ന് തിരുവനന്തപുരം ടെക്നോപാർക്കിലും എറണാകുളത്ത് ഇൻഫോപാർക്കിലെ ടാറ്റ കൺസൾട്ടൻസിയിലുമായി ജോലി ചെയ്തു. ഈയടുത്ത് ജോലിയിൽനിന്ന് രാജിവെച്ച് സുഹൃത്തുമായി ചേർന്ന് കോഴിക്കോട് കേന്ദ്രമായി സോഫ്റ്റ്വെയർ കമ്പനി പ്രവർത്തനം തുടങ്ങിയ സമയത്താണ് മരണം തട്ടിയെടുത്തത്. കാരന്തൂർ സർവിസ് സഹകരണ ബാങ്കിെൻറ എലത്തൂർ ബ്രാഞ്ചിൽ കാഷ്യറാണ് ഭാര്യ ഇന്ദു ലക്ഷ്മി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.