യുവതിയും പിഞ്ചുകുഞ്ഞും തൂങ്ങിമരിച്ച നിലയിൽ; ശരീരമാസകലം അടിയേറ്റ് പൊട്ടിയ പാടുകൾ

വർക്കല: ഭർതൃപീഡനത്തിൽ സഹികെട്ട യുവതി രണ്ടര വയസ്സുള്ള കുഞ്ഞിനെ കെട്ടിത്തൂക്കിയ ശേഷം ആത്മഹത്യ ചെയ്തു. ഭർത്താവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ചെറുന്നിയൂർ കല്ലുമലക്കുന്നിൽ മേൽക്കോണം എസ്.എസ് നിവാസിൽ ശരണ്യ (22), രണ്ടര വയസ്സുള്ള മകൾ നക്ഷത്ര എന്നിവരെയാണ് ഭർതൃഗൃഹത്തിലെ കിടപ്പ് മുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.

സ്വകാര്യ ബസ് ഡ്രൈവറായ സുജിത്ത് ആണ് ശരണ്യയുടെ ഭർത്താവ്. ശരണ്യയുടെ ശരീരമാസകലം അടിയേറ്റ് മുറിഞ്ഞിട്ടുണ്ടെന്നും കുഞ്ഞിനെ കെട്ടിത്തൂക്കിയ ശേഷം ശരണ്യയും തൂങ്ങി മരിച്ചതായിരിക്കുമെന്നാമ് പൊലീസ് പറയുന്നത്.

കല്ലറ സ്വദേശിനിയാണ് ശരണ്യ. നാലു വർഷം മുൻപായിരുന്നു ഇവരുടെ വിവാഹം. സ്ഥിരം മദ്യപാനിയായ സുജിത്ത് പതിവായി വീട്ടിൽ വഴക്കും കലഹവും ഉണ്ടാക്കാറുണ്ടെന്ന് നാട്ടുകാരും അയൽവാസികളും പറയുന്നു.

ക്രൂരമായ മർദനത്തിന് ഇരയാകുമ്പോഴെല്ലാം സഹികെട്ട ശരണ്യ മകളെയുമെടുത്ത് സ്വന്തം വീട്ടിൽ പോകുമായിരുനു. ദിവസങ്ങൾക്ക് ശേഷം സുജിത്ത് മടക്കി വിളിച്ചുകൊണ്ടു വരുന്നതും പതിവായിരുന്നെന്ന് പരിസരവാസികൾ പറഞ്ഞു.

വ്യാഴാഴ്ച ഉച്ചയോടെയും ഇവർ തമ്മിൽ കലഹമുണ്ടായിരുന്നു. ജോലിക്ക് പോകാതെ വീട്ടിൽ ഇരുന്ന് മദ്യപിച്ച സുജിത്ത് ശരണ്യയുമായി വഴക്കിട്ട ശേഷം വീട്ടിൽ നിന്ന് ഇറങ്ങിപ്പോയി. വൈകീട്ടോടെ തിരികെയെത്തിയപ്പോൾ പൂട്ടിയ നിലയിലായിരുന്ന വാതിൽ ചവിട്ടി പൊളിച്ച് അകത്തു കയറിയപ്പോഴാണ് തൂങ്ങി മരിച്ച നിലയിൽ ശരണ്യയെയും കുഞ്ഞിനെയും കണ്ടെതന്നാണ് പ്രാഥമികവിവരം. ​

ഷീറ്റുമേഞ്ഞ വീടിന്റെ മേൽക്കൂരയിലെ മരക്കഷണത്തിൽ കെട്ടിയ മുണ്ടിൽ തൂങ്ങിയ നിലയിലാണ് മൃതദേഹങ്ങൾ കണ്ടത്. ബഹളം കേട്ടെത്തിയ നാട്ടുകാർ സംഭവം പോലീസിൽ അറിയിക്കുകയായിരുന്നു. പൊലീസ് സ്ഥലത്തെത്തി സുജിത്തിനെ കസ്റ്റഡിയിൽ എടുത്തു. ശരണ്യയുടെ ആത്മഹത്യാ കുറിപ്പും മുറിയിൽ നിന്നും പൊലീസ് കണ്ടെടുത്തിട്ടുണ്ട്.

വർക്കല തഹസിൽദാരുടെ സാന്നിധ്യത്തിൽ വെള്ളിയാഴ്ച രാവിലെ ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. ഫോറൻസിക് വിദഗ്ധർ സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു. മൃതദേഹങ്ങൾ പാരിപ്പള്ളി മെഡിക്കൽ കോളജിൽ പോസ്റ്റുമോർട്ടത്തിന് ശേഷം ശരണ്യയുടെ ബന്ധുക്കൾ ഏറ്റുവാങ്ങി സംസ്കരിച്ചു. 

Tags:    
News Summary - young woman and baby found dead

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.