ആലപ്പുഴ: എസ്.എൻ.ഡി.പി യോഗം കണിച്ചുകുളങ്ങര യൂനിയൻ സെക്രട്ടറിയും മൈക്രോ ഫിനാൻസ് പദ്ധതി സംസ്ഥാന കോഓഡിനേറ്റുമായിരുന്ന കെ.കെ. മഹേശന്‍റെ മരണത്തിൽ പ്രത്യേക അന്വേഷണസംഘം (എസ്.ഐ.ടി) രൂപവത്കരിച്ച് പുനരന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് ഭാര്യ ഉഷാദേവി ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലക്ക് പരാതി നൽകി. ഹരിപ്പാട്ടെ വസതിയിലെത്തിയാണ് പരാതി നൽകിയത്. ഇതേ ആവശ്യം ഉന്നയിച്ച് കോൺഗ്രസ് നേതാവ് വി.എം. സുധീരൻ മുഖ്യമന്ത്രിക്ക് പരാതി നൽകിയിരുന്നു. ഇതിന് പിന്നാലെ കുടുംബം മുഖ്യമന്ത്രിക്ക് കത്തും നൽകി. ഇതേക്കുറിച്ച് അന്ന് ചോദിച്ചപ്പോൾ പരാതിയുടെ പകർപ്പ് മാത്രമാണ് ലഭിച്ചതെന്നായിരുന്നു രമേശ് ചെന്നിത്തലയുടെ പ്രതികരണം.
നീതി കിട്ടുന്നതുവരെ കേസിൽനിന്ന് പിന്മാറില്ലെന്ന് ഉഷാദേവി മാധ്യമപ്രവർത്തകരോട് പറഞ്ഞു. കേസിനെക്കുറിച്ച് മന്ത്രി വിശദമായി കേട്ടു. നിലവിലെ സ്ഥിതി അന്വേഷിച്ച് വേണ്ടത് ചെയ്യാമെന്ന് ഉറപ്പുനൽകി. കേസിൽനിന്ന് രക്ഷപ്പെടാനാണ് തുഷാർ വെള്ളാപ്പള്ളി നിരന്തരം അധിക്ഷേപിക്കുന്നത്. കെ.കെ. മഹേശന്‍റെ മരണത്തിനുശേഷം വീട് സന്ദർശിക്കുന്നത് നിരസിച്ചതോടെയാണ് ആറുവർഷമായി അധിക്ഷേപിക്കുന്നത്.
നിരന്തരം കുറ്റപ്പെടുത്തിയാൽ കേസിൽനിന്ന് പിന്മാറുമെന്ന വിശ്വാസത്തിലായിരിക്കാം ആക്ഷേപം ചൊരിയുന്നത്. നഷ്ടപ്പെട്ടതിൽ കൂടുതൽ ഇനി ഒന്നുംവരാനില്ല. ഒരാൾ മരിച്ചുകഴിഞ്ഞാൽ കുടുംബത്തെ മുഴുവനായി അധിക്ഷേപിച്ച് ഇല്ലാക്കുകയെന്നത് അവരുടെ സ്വഭാവമാണെന്നും അവർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.