തിരുവനന്തപുരം: വടക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലും അതിനോട് ചേർന്ന വടക്കൻ ഒഡിഷ-പശ്ചിമ ബംഗാൾ തീരപ്രദേശങ്ങൾക്കും മുകളിലുണ്ടായിരുന്ന ന്യൂനമർദം കൂടുതൽ ശക്തിപ്രാപിച്ച് തീവ്രന്യൂനമർദമായി.
അടുത്ത 24 മണിക്കൂറിനകം ഇത് വടക്കൻ ഒഡിഷ തീരത്ത് ചാന്ദ്ബാലിക്കും ദിഘക്കും ഇടയിലായി ബാലസോറിന് സമീപത്തുകൂടി കരയിൽ പ്രവേശിക്കാൻ സാധ്യത. തുടർന്ന് 24 മണിക്കൂറിനകം വടക്കൻ ഒഡിഷ, വടക്കൻ ഛത്തിസ്‌ഗഢിനു മുകളിലൂടെ നീങ്ങിയേക്കാം. ഇതിന്‍റെ ഫലമായി തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ കേരളത്തിൽ ഒറ്റപ്പെട്ട അതിശക്തമായ മഴക്കും ഒമ്പതുവരെ ഒറ്റപ്പെട്ട ശക്തമായ മഴക്കും സാധ്യത.
തിങ്കളാഴ്ച കണ്ണൂർ, കാസർകോട് ജില്ലകളിലും ചൊവ്വാഴ്ച കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലും ഓറഞ്ച് അലെർട്ട് പ്രഖ്യാപിച്ചു. 24 മണിക്കൂറിൽ 115.6 മി.മീറ്റർ മുതൽ 204.4 മി.മീറ്റർ വരെ മഴ ലഭിക്കുമെന്നാണ് പ്രതീക്ഷ. എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ തിങ്കളാഴ്ചയും എറണാകുളം, തൃശൂർ, മലപ്പുറം, വയനാട് ജില്ലകളിൽ ചൊവ്വാഴ്ചയും യെല്ലോ അലെർട്ടാണ്. 24 മണിക്കൂറിൽ 64.5 മി.മീറ്റർ മുതൽ 115.5 മി.മീറ്റർ വരെ മഴ ലഭിച്ചേക്കാം.
കേരള-ലക്ഷദീപ് തീരങ്ങളിൽ ചൊവ്വാഴ്ച വരെയും കർണാടക തീരത്ത് ബുധനാഴ്ച വരെയും മത്സ്യബന്ധനത്തിന് പോകരുത്. മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 60 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യതയുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.