ജിനീഷ്
മാഹി: അമ്മയെയും മകളെയും വീട്ടിൽ കയറി വെട്ടിപ്പരിക്കേൽപിച്ച യുവാവ് അറസ്റ്റിൽ. മാഹി ചെറുകല്ലായിലെ കുന്നുമ്മൽ ഹൗസിൽ ജിനീഷ് (22) ആണ് പൊലീസ് പിടിയിലായത്. ഉസ്സൻ മൊട്ട, പുന്നോൽ കുറിച്ചിയിൽ ചവോക്കുന്ന് താഴെ റെയിൽവെ ട്രാക്കിന് മേൽഭാഗത്ത് മീത്തലെ നിട്ടൂർ വീട്ടിൽ എം.എൻ. പുഷ്‌പരാജിന്റെ (അനിൽ) ഭാര്യ ഇന്ദുലേഖ (46), മകൾ പൂജ (20) എന്നിവരെ വെട്ടി പരിക്കേൽപിച്ച കേസിലാണ് അറസ്റ്റ്.
ബുധനാഴ്ച രാത്രി എട്ടോടെയായിരുന്നു സംഭവം. വീട്ടിൽ അതിക്രമിച്ചു കയറി ഇരുവരെയും നീളമുള്ള കത്തികൊണ്ട് മാറി മാറി വെട്ടുകയായിരുന്നു. അക്രമം തടയാൻ എത്തിയപ്പോഴാണ് കുട്ടിയുടെ അമ്മക്കും വെട്ടേറ്റത്. സാരമായി പരിക്കേറ്റ ഇരുവരും തലശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയിൽ ചികിത്സയിലാണ്. മാഹി പള്ളൂർ ഇന്ദിരാ ഗാന്ധി ഗവ.പോളിടെക്നിക് കോളജ് വിദ്യാർഥിനിയാണ് പൂജ.
പ്രണയാഭ്യർഥന നിരസിച്ചതിലുണ്ടായ പ്രകോപനമാണ് ആക്രമണത്തിന് പിന്നിലെന്ന് പൊലീസ് പറഞ്ഞു. തലശ്ശേരി പൊലീസ് ഇൻസ്പെക്ടർ എം.അനിലിൻ്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇയാളെ പിടികൂടിയത്. ജിനീഷിനെ ചോദ്യം ചെയ്തു വരികയാണെന്ന് പൊലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.