ജനവിധി പ്രതീക്ഷിച്ചത്ര അനുകൂലമല്ല, ഇടതുപക്ഷം അനിവാര്യമാണെന്ന് ജനം തിരിച്ചറിയുക തന്നെ ചെയ്യും -​കെ.കെ. ശൈലജ

മട്ടന്നൂർ: തെരഞ്ഞെടുപ്പ് ജനവിധി എൽ.ഡി.എഫ് പ്രതീക്ഷിച്ച അത്രയും അനുകൂലമായില്ലെന്ന് ​സി.പി.എം നേതാവ് കെ.കെ. ശൈലജ എം.എൽ.എ. കേരളത്തിന്റെ വികസനത്തിനും ക്ഷേമത്തിനും മതേതര സമൂഹത്തി​ന്റെ നിലനില്പിനും ഇടതുപക്ഷം അനിവാര്യമാണെന്ന് ജനങ്ങൾ തിരിച്ചറിയുക തന്നെ ചെയ്യുമെന്നും അവർ ഫേസ്ബുക് കുറിപ്പിൽ പറഞ്ഞു.

‘ജനങ്ങൾക്ക് വേണ്ടി എൽ.ഡി.എഫ് നടത്തുന്ന പ്രവർത്തനങ്ങൾ തുടർന്നുകൊണ്ട് എന്നും ജനങ്ങളോടൊപ്പമുണ്ടാകും. എൽ.ഡി.എഫിന്റെ വിജയത്തിനു വേണ്ടി പ്രവർത്തിച്ച എല്ലാവർക്കും അഭിവാദ്യങ്ങൾ. വിജയികൾക്ക് അനുമോദനങ്ങൾ’ -ശൈലജ പറഞ്ഞു.

തദ്ദേശ തെരഞ്ഞെടുപ്പിൽ ഇടതു മുന്നണി പ്രതീക്ഷിച്ച ഫലമല്ല ഉണ്ടായ​തെന്ന് മുഖ്യമന്ത്രി പിണറായി വിജയനും പ്രതികരിച്ചു. ‘സംസ്ഥാനത്ത് മുഴുവൻ മികച്ച വിജയം പ്രതീക്ഷിച്ചിരുന്നു. എന്നാൽ ആ രീതിയിലുള്ള മുന്നേറ്റം ഉണ്ടാക്കാൻ കഴിഞ്ഞിട്ടില്ല. അതിന്റെ കാരണങ്ങൾ വിശദമായി പരിശോധിച്ച് ആവശ്യമായ തിരുത്തലുകൾ വരുത്തി മുന്നോട്ടുപോകും’ -മുഖ്യമന്ത്രി വ്യക്തമാക്കി.

തലസ്ഥാന നഗരത്തിൽ എൻ.ഡി.എക്ക് മേൽക്കൈ നേടാനായതും തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ വർഗീയതയുടെ സ്വാധീനം ഉണ്ടായതും മതനിരപേക്ഷതയിൽ വിശ്വസിക്കുന്നവരെ ആശങ്കപ്പെടുത്തുന്നതാണ്. വർഗീയ ശക്തികളുടെ ദുഷ്പ്രചാരണങ്ങളിലും കുടിലതന്ത്രങ്ങളിലും ജനങ്ങൾ അകപ്പെട്ടു പോകാതിരിക്കാനുള്ള ജാഗ്രത ഇനിയും ശക്തമാക്കേണ്ടതുണ്ട് എന്ന മുന്നറിയിപ്പാണ് ഈ തെരഞ്ഞെടുപ്പ് ഫലം നൽകുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

എല്ലാത്തരം വർഗീയതക്കും എതിരായ പോരാട്ടം കൂടുതൽ ശക്തമായി തുടരേണ്ടതിന്റെ ആവശ്യകതക്കും ഈ ഫലം അടിവരയിടുന്നുണ്ട്. അത്തരം എല്ലാ കാര്യങ്ങളും വിശദമായി പരിശോധിച്ച് ജനങ്ങളുടെ ആകെ പിന്തുണ ആർജിച്ചു മുന്നോട്ടു പോകാനുള്ള ചർച്ചകളിലേക്കും തീരുമാനങ്ങളിലേക്കും ഇടതുപക്ഷ മുന്നണി വരും നാളുകളിൽ കടക്കും.

എൽ.ഡി.എഫിന്റെ അടിത്തറ കൂടുതൽ ഭദ്രമാക്കാനും ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാരിൻറെ വികസന-ജനക്ഷേമ പദ്ധതികൾക്കുള്ള ജന പിന്തുണ വർധിപ്പിക്കാനും പ്രതിജ്ഞാബദ്ധമായി പ്രവർത്തിക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

Tags:    
News Summary - kk shailaja about kerala local body election

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.