തിരുവനന്തപുരം: കോളിളക്കം സൃഷ്ടിച്ച അഞ്ചല്‍ ഏരൂര്‍ നെട്ടയം രാമഭദ്രന്‍ വധക്കേസില്‍ നാല് സി.പി.എം നേതാക്കളെ സി.ബി.ഐ അറസ്റ്റ് ചെയ്തു. കശുവണ്ടി വികസന കോര്‍പറേഷന്‍ ചെയര്‍മാനും സി.പി.എം കൊല്ലം ജില്ല സെക്രട്ടേറിയറ്റ് അംഗവുമായ എസ്. ജയമോഹന്‍, സി.പി.എം കൊല്ലം ജില്ലാ കമ്മിറ്റി അംഗം കെ. ബാബു പണിക്കര്‍, ഡി.വൈ.എഫ്.ഐ നേതാവും മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മയുടെ പേഴ്സനല്‍ സ്റ്റാഫ് അംഗവുമായ കുണ്ടറ സ്വദേശി മാക്സന്‍, ഡി.വൈ.എഫ്.ഐ നേതാവ് പുനലൂര്‍ സ്വദേശി റിയാസ് എന്നിവരാണ് അറസ്റ്റിലായത്.
ഇവരെ തിരുവനന്തപുരം സി.ബി.ഐ യൂനിറ്റ് സംഘം കൊട്ടാരക്കരയില്‍ വിളിച്ചുവരുത്തി ചോദ്യം ചെയ്തശേഷം തിരുവനന്തപുരത്തത്തെിച്ചു. തുടര്‍ന്ന് ചൊവ്വാഴ്ച രാത്രിയോടെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. കേസില്‍ മുഖ്യപ്രതിയെന്ന് കരുതുന്ന അഞ്ചല്‍ ഏരിയ സെക്രട്ടറി പി.എസ്. സുമന്‍ ഒളിവിലാണെന്നാണ് വിവരം.
ഏരൂര്‍ കോണ്‍ഗ്രസ് മണ്ഡലം വൈസ് പ്രസിഡന്‍റും ഐ.എന്‍.ടി.യു.സി മണ്ഡലം പ്രസിഡന്‍റുമായിരുന്ന രാമഭദ്രന്‍ 2010 ഏപ്രില്‍ 10നാണ് കൊല്ലപ്പെട്ടത്. രാത്രി 10ന് വീട്ടില്‍ ഭക്ഷണം കഴിക്കുകയായിരുന്ന രാമഭദ്രനെ ഭാര്യയുടെയും മക്കളുടെയും കണ്‍മുന്നിലില്‍ അക്രമിസംഘം വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. രാഷ്ട്രീയവൈരമായിരുന്നു കൊലക്ക് കാരണം. അഞ്ചലില്‍ നടന്ന ഡി.വൈ.എഫ്.ഐ പ്രതിരോധ ക്യാമ്പിന് നേതൃത്വം നല്‍കിയ ഗിരീഷിനെ ആക്രമിച്ചതുമായി ബന്ധപ്പെട്ട സംഘര്‍ഷമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് പൊലീസ് ഭാഷ്യം. ആദ്യം ലോക്കല്‍ പൊലീസ് അന്വേഷിച്ച കേസ് വിവാദങ്ങളെ തുടർന്ന് ക്രൈംബ്രാഞ്ചിന് കൈമാറി.
സി.പി.എം ലോക്കല്‍ കമ്മിറ്റി അംഗം പദ്മകുമാര്‍ ഉള്‍പ്പെടെ പത്തോളംപേരെ പ്രതിചേര്‍ത്ത് ക്രൈംബ്രാഞ്ച് കുറ്റപത്രം സമര്‍പ്പിച്ചു. ഇതിനിടെ, രാമഭദ്രന്‍െറ ഭാര്യ വി.എസ്. ബിന്ദു കൊലക്കുപിന്നിലെ ഗൂഢാലോചന അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ഹൈകോടതിയെ സമീപിച്ചു. ഇത് പരിഗണിച്ച ജസ്റ്റിസ് കെമാല്‍ പാഷ അന്വേഷണം സി.ബി.ഐക്ക് കൈമാറാന്‍ ഉത്തരവിട്ടു. തുടര്‍ന്ന് നടന്ന അന്വേഷണമാണ് സി.പി.എമ്മിന്‍െറ കൊല്ലം ജില്ലയിലെ പ്രബല നേതാക്കളുടെ അറസ്റ്റില്‍ കലാശിച്ചത്. അതേസമയം, ക്രൈംബ്രാഞ്ച് കുറ്റപത്രം സമര്‍പ്പിച്ച കേസിന്‍െറ നടപടി പുരോഗമിക്കവെ സി.ബി.ഐ നടത്തിയ അറസ്റ്റ് ചട്ടവിരുദ്ധമാണെന്ന് സി.പി.എം ജില്ലാ നേതൃത്വം ആരോപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.