കൊച്ചി: കേരള തീരത്ത് അറബിക്കടലിൽ മുങ്ങിയ എം.എസ്.സി എൽസ 3 കപ്പലിന്‍റെ അവശിഷ്ടങ്ങൾ നീക്കംചെയ്യുന്നതിൽ ഒരുവർഷമായിട്ടും കേന്ദ്രസർക്കാർ എന്താണ് ചെയ്തതെന്ന് ഹൈകോടതി. 2025 മേയ് ഒമ്പതിന് ശേഷം ഇക്കാര്യത്തിൽ കാര്യമായ ഒരു നടപടിയുമുണ്ടായില്ല. കടലിനടിയിൽ ചിതറിക്കിടക്കുന്ന കണ്ടെയ്‌നറുകൾ സംബന്ധിച്ച് കപ്പൽ കമ്പനി നൽകിയ വിവരങ്ങളും കോടതിക്ക് ലഭിച്ച റിപ്പോർട്ടുകളും തമ്മിൽ പൊരുത്തക്കേടുണ്ടെന്നും ജസ്റ്റിസ് രാജ വിജയരാഘവൻ, ജസ്റ്റിസ് കെ.വി. ജയകുമാർ എന്നിവരങ്ങുന്ന ഡിവിഷൻബെഞ്ച് വിമർശിച്ചു.
കപ്പൽ മുങ്ങിയതുമായി ബന്ധപ്പെട്ട പരിസ്ഥിതി നാശം മൂലം തൊഴിൽ നഷ്ടമായ മത്സ്യത്തൊഴിലാളികൾക്കടക്കം നഷ്ടപരിഹാരം നൽകണമെന്നാവശ്യപ്പെട്ട് മുൻ എം.പി ടി.എൻ. പ്രതാപൻ ഉൾപ്പെടെ നൽകിയ ഹരജികളാണ് പരിഗണനയിലുള്ളത്. പരിസ്ഥിതി വിഷയങ്ങൾ ബന്ധപ്പെട്ട ഏജൻസികൾ അന്വേഷിച്ചുവരികയാണന്ന് കേന്ദ്രത്തിനുവേണ്ടി ഹാജരായ അഡീ. സോളിസിറ്റർ ജനറൽ അറിയിച്ചു. സംസ്ഥാന മലിനീകരണ നിയന്ത്രണബോർഡിന്‍റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണവും നടക്കുന്നു. അവശിഷ്ടങ്ങളുടെ നാലിലൊന്നുഭാഗം ചെളിയിൽ പൂണ്ടനിലയിലാണ്. ഇത് പരിശോധിക്കാൻ എർത്ത് സയൻസ് വിഭാഗത്തിന്റെ സഹായം തേടിയെന്നും അദ്ദേഹം പറഞ്ഞു.
പ്ലാസ്റ്റിക് പെല്ലറ്റുകളടങ്ങിയ കണ്ടെയ്‌നർ കപ്പലിലുണ്ടായിരുന്നെന്നും ഇത് തകർന്നാൽ ഗുരുതര പാരിസ്ഥിതി പ്രത്യാഘാതമുണ്ടാകുമെന്നും കോടതി പറഞ്ഞു. ഒന്നര മൈൽ ചുറ്റളവിൽ 96 കണ്ടെയ്‌നറുകൾ ചിതറിക്കിടക്കുന്നുണ്ട്.
തകർന്ന കപ്പലിനുള്ളിൽ 475 കണ്ടെയ്‌നറുകൾ വേറെയുമുണ്ട്. കപ്പലിന് പുറത്ത് സ്ട്രാപ്പുകൾ കൊണ്ടു മാത്രം ബന്ധിച്ച നിലയിലുള്ള കാൽസ്യം കാർബൈഡ് അടങ്ങിയ കണ്ടെയ്‌നറുകൾ ശക്തമായ തിരയിൽ തീരത്തെത്താൻ സാധ്യതയുണ്ട്. കോസ്റ്റ് ഗാർഡ്, ഡയറക്ടറേറ്റ് ജനറൽ ഓഫ് ഷിപ്പിങ് (ഡി.ജി.എസ്) തുടങ്ങിയ ഏജൻസികൾ സംയുക്ത പരിശോധന നടത്തി റിപ്പോർട്ട് നൽകാൻ കോടതി നിർദേശിച്ചു. കഴിഞ്ഞ വർഷം തീരത്തടിഞ്ഞ പ്ലാസ്റ്റിക് പെല്ലറ്റ് കണ്ടെയ്‌നർ സ്വതന്ത്ര ഏജൻസി വഴി നീക്കം ചെയ്തതായി കപ്പൽ കമ്പനി അഭിഭാഷകൻ ബോധിപ്പിച്ചു. എന്നാൽ, ഇവ ഇപ്പോഴും വെയർഹൗസുകളിലാണെന്നും പൂർണമായും സംസ്‌കരിച്ചിട്ടില്ലെന്നും രേഖകൾ ചൂണ്ടിക്കാട്ടി കോടതി വ്യക്തമാക്കി.
കഴിഞ്ഞ 16ന്റെ ഉത്തരവിൽ, ഇതുവരെ സ്വീകരിച്ചതും സ്വീകരിക്കാനിരിക്കുന്നതും നിലവിലെ സാഹചര്യവും അറിയിക്കാൻ കേന്ദ്ര സർക്കാറിനോട് നിർദേശിച്ചിരുന്നതായി കോടതി ചൂണ്ടിക്കാട്ടി. സമഗ്രവും കോടതി നിർദേശങ്ങൾക്ക് അനുകൂലവുമായ റിപ്പോർട്ട് രണ്ടാഴ്ചക്കകം സമർപ്പിക്കാമെന്ന് അഡീ. സോളിസിറ്റർ ജനറൽ അറിയിച്ചതിനെ തുടർന്ന് ഹരജി ജൂലൈ 14ന് വീണ്ടും പരിഗണിക്കാൻ മാറ്റി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.